Sep 14, 2010

“വെട്ടങ്കണ്ടനാശാൻ”

പഴങ്കഥയിലെ ഒരു വീരപുരുഷന്റെ കഥ...! ചെറുപ്പത്തിൽ അച്ഛമ്മ പറഞ്ഞുകേട്ട കഥയാണ് ഇതിനാധാരം. സത്യമെത്രയെന്നറിയില്ല. എങ്കിലും...


സദ്യ കഴിഞ്ഞ് മുതിർന്നവരൊക്കെ സൊറപറച്ചിലുമായി ഓരോയിടത്ത് വിശ്രമിക്കാനൊരുങ്ങുമ്പോൾ ഉണ്ണി അച്ഛമ്മയ്ക്കടുത്തേക്കോടിച്ചെന്നു തന്റെ ആവശ്യം ഉന്നയിച്ചു. “അച്ഛമ്മേ ഒരു കഥ പറഞ്ഞു താ...!“


“ഉണ്ണിക്കുട്ടനിപ്പോ ഏത് കഥയാ കേൾക്കണ്ടേ...?” ആ വലിയ മഞ്ഞക്കട്ടിലിൽ കാല് നിവർത്തി ചാരിയിരുന്ന് അച്ഛമ്മ വാത്സല്യത്തോടെ ചോദിച്ചു.


“ഞങ്ങൾക്കും കേൾക്കണം അമ്മുമ്മേ കഥ...!“ അമ്മൂമ്മ കഥപറയാനൊരുങ്ങുന്നൂ എന്നറിഞ്ഞപ്പോൾ മായയും മുരളിയും ചിന്നുവും എല്ലാം ഉണ്ണിക്കൊപ്പം കൂടി.


“ആ വാ വാ എല്ലാരും വാ... ഞാൻ തിത്തെയ്യ് അപ്പൂപ്പന്റെ കഥ പറഞ്ഞു തരാം....“


“അത് വേണ്ടമ്മൂമ്മേ... എനിക്ക് വെട്ടങ്കണ്ടനാശാന്റെ കഥ കേട്ടാ മതി.” ഉണ്ണി.


“അതാരാ ഉണ്ണിക്കുട്ടാ ആ ആശാൻ!!?“ മായയ്ക്ക് ഒരു സംശയം.


“അയ്യേ ഈ മായേച്ചിക്ക് ഒന്നും അറിയില്ലാ...!!“ മായ ഉണ്ണിയെ കൊഞ്ഞനം കുത്തിക്കാട്ടി അവനും വിട്ടുകൊടുത്തില്ല.


“മ്മ്... വേണ്ട വേണ്ട വഴക്കു വേണ്ട ആ കഥ തന്നെ പറയാം.“ അമ്മുമ്മ അവളെ വിലക്കി.


“പണ്ട് പണ്ട് പത്തിരുന്നൂറു വർഷം മുമ്പുള്ള കഥയാ. ആയിരപ്പറക്കണ്ടവും പറമ്പും തോപ്പുമൊക്കെ നമുക്ക് സ്വന്തമായി ഉണ്ടായിരുന്ന കാലം. ഈ ഉണ്ണിക്കുട്ടന്റെ അച്ഛനെപ്പോലെ അന്നത്തെ കുടുംബമൂപ്പനായിരുന്നു ഈ വെട്ടങ്കണ്ടനാശാൻ. മഹാദാനശീലനും ദയാലുവും ദേശക്കാർക്കൊക്കെ പ്രിയനുമായിരുന്നു മൂപ്പൻ..” അവർ കഥ പറഞ്ഞു തുടങ്ങി.


ഉണ്ണിക്കുട്ടൻ ചന്ദനക്കാലും പൂട്ടിവച്ച് ഗമയിൽ ചുറ്റുപാടുമൊന്നു നോക്കി താടിക്ക് കൈകൊടുത്ത് ഇരുന്നു. അച്ഛമ്മ കഥ തുടർന്നു.


“അന്ന് നമ്മുടെ കാവും കളരിയുമൊക്കെ ഇതുപോലെ ആയിരുന്നില്ല. വടക്കനും തെക്കനും തുളുനാടനുമൊക്കെ പഠിച്ചറിഞ്ഞ തികഞ്ഞ അഭ്യാസിയായിരുന്ന മൂപ്പന്റെ നേതൃത്വത്തിൽ കളരി സജീവമായിരുന്നു. നിറയെ ശിഷ്യന്മാരും വാൾക്കാരും ഒക്കെ എന്തിനും തയ്യാറായി എപ്പഴും ഉണ്ടായിരുന്നു.


അത് രാജഭരണകാലമായിരുന്നു. ഒരിക്കൽ മൂപ്പന് തന്റെ അഭ്യാസമുറകളൊക്കെ രാജാവിന്റെ മുന്നിൽ പ്രദർശിപ്പിക്കാൻ ഒരു അവസരം കിട്ടി. ആ അഭ്യാസ പ്രകടനങ്ങളൊക്കെക്കണ്ട് സന്തുഷ്ട്നായ രാജാവ് “മൂപ്പാ നീ കളരിപ്പയറ്റിൽ ഒരു ആശാൻ തന്നെ“, “ഇന്നുമുതൽ നീയും നിന്റെ തലമുറക്കാരും ‘ആശാന്മാർ‘ എന്നറിയപ്പെടട്ടെ“ എന്നാശിർവദിച്ച് കൈനിറയെ സമ്മാനങ്ങളും കൊടുത്ത് സന്തോഷത്തോടെ മടക്കി. അങ്ങനെ ആ മൂപ്പനാശാനും പിന്തലമുറക്കാരുമൊക്കെ ആ‍ശാന്മാരായി അറിയപ്പെടാൻ തുടങ്ങി. കുടുംബത്തിലെ സ്ത്രീകളൊക്കെ ആശാട്ടിമാരുമായി.


“അപ്പോ ഈ ഉണ്ണിക്കുട്ടനും ആശാനാണോ അമ്മുമ്മേ...!!? മായയ്ക്ക് സംശയം.


“അല്ല മോളെ, ആശാട്ടിമാരുടെ മക്കൾ മാത്രെ ആശാന്മാരാവൂ അതാ നടപ്പ്.” “മരുമക്കത്തായ കുട്ടി.”


“അമ്മുമ്മെ ബാക്കികൂടി പറ...” ഉണ്ണിക്കുട്ടൻ ആവേശത്തിലാണ്.


“മുപ്പനാശാൻ ദേശത്തെ പ്രമാണിയായി അങ്ങനെ കഴിയവേ ഒരു ദിവസം ആശാൻ നമ്മുടെ കൊല്ലം കമ്പോളത്തിലൂടെ നടക്കുമ്പോൾ വടക്കൂന്ന് കച്ചോടത്തിനു വന്ന ഒരു മാപ്പിള മറ്റ് കച്ചോടക്കാരെയൊക്കെ ഉപദ്രവിക്കുന്നൂന്നൊരു വാർത്തകേട്ടു. കലികൊണ്ട ആശാൻ അങ്ങോട്ട് ചെന്നപ്പോൾ കാണുന്ന കാഴ്ചയെന്താ..!? ആ വടക്കൻ ഒരു അരയത്തിപ്പെണ്ണിന്റെ ഉടുമുണ്ടിൽ കയറിപ്പിടിക്കുന്നു. പിടഞ്ഞോടിയ അരയത്തി ആശാന്റെ കാൽക്കൽ വീണ് രക്ഷിക്കണേ എന്നപേക്ഷിച്ചു.”


“അപ്പോ ആശാൻ എന്തു ചെയ്യ്‌തമ്മുമ്മേ...!!‘ ചിന്നൂന്ന് ഉത്കണ്ഠ് അടക്കാനായില്ല.


“എന്തു ചെയ്യ്‌തെന്നോ!“ മുത്തശ്ശിയുടെ കണ്ണുകളിൽ ആവേശത്തിന്റെ തിരയിളക്കം.


‘ആശാൻ വാളുമെടുത്ത് ഒറ്റച്ചാട്ടം മാപ്പിളയുടെ നേർക്ക്. ശിം...ശും..!! എന്ന് തലങ്ങും വിലങ്ങും രണ്ട് വെട്ട്, ദേ കിടക്കുന്ന മാപ്പിള മൂന്ന് കണ്ടമായി.“


“അയ്യോ ആളുകളെ കൊന്നാ ആശാനേ പോലിസ്സ് പിടിക്കില്ലേ അമ്മുമ്മേ..??“ സംശയം മുരളിയുടേതാണ്.


“അന്ന് എവിടാമോനേ പോലീസ്” അമ്മുമ്മ തിരുത്തി. രാജാവല്ലേ എല്ലാം. അന്ന് കൊലപാതകം ചെയ്യ്‌താ കടുത്ത ശിക്ഷയാ. ചിലപ്പോ തലവെട്ടിക്കളയും അല്ലെങ്കിൽ 7 ദിവസം കടലിൽ പോയി കിടക്കണം അതാ രാജശാസന...!! ആശാൻ നേരെ പടിഞ്ഞാട്ടോടി കടലിലേക്കെടുത്തൊരു ചാട്ടം ചാടീന്നാ പറയുന്നേ. പിന്നെ 7 ദിവസം കഴിഞ്ഞു തിരിച്ചൊരു വരവു വന്നൂ. അതീപ്പിന്നെ മൂപ്പൻ ആശാനേ എല്ലാവരും “വെട്ടങ്കണ്ടനാശാൻ” എന്ന് വിളിക്കാൻ തുടങ്ങീന്നാ കഥ.


“അമ്മുമ്മേ..എനിക്കും പഠിക്കണം കളരി!!“ മുരളിക്ക് ആവേശം.


“എനിക്കും പഠിക്കണം” ഉണ്ണിയും ഉണ്ട് പിറകേ.


“നീ അതിന് ആശാനല്ലല്ലോ...പിന്നെങ്ങനാ പഠിക്ക്യാ..” മുരളി വിട്ടുകൊടുത്തില്ല. അവൻ ഉണ്ണിയെ ചക്കകാട്ടി.


“ആ ഇനി അതും പറഞ്ഞ് തുടങ്ങിക്കോ രണ്ടും കൂടീ.” മുരളിയുടെ അമ്മ സരള അങ്ങോട്ട് വന്നു. “എല്ലാരും അപ്പുറത്തുപോയി കളിച്ചേ. ഇനി അമ്മുമ്മ ഇത്തിരി വിശ്രമിക്കട്ടെ. മ്മ്.. ചെല്ല് ചെല്ല്...!


ഉണ്ണി വേഗം ഓടി പുറത്തേക്ക്. ഉണക്കാനിട്ടിരുന്ന മടപ്പൊളി കൈയ്യിലെടുത്ത് ആവുന്ന ശബ്ദത്തിലവൻ ആർത്തു. “ഹ ഹ ഹ... വെട്ടങ്കണ്ടാശാനെ തൊടാൻ ആരുണ്ടടാ..!“


“ഞാനുണ്ടടാ...“ മുരളിയും കൂടെ ചാടി പുറത്തേക്ക്. പിന്നാലെ മായയും ചിന്നുവും.


ഉണ്ണിയുടെ ശബ്ദം പുറത്തുകേട്ടപ്പഴേ അവന്റെ അമ്മ കയർത്തു. “ടാ ഉണ്ണീ.....കണ്ണു തെറ്റിയാ വെയിലത്തിറങ്ങിക്കോണം വിയർപ്പുതാന്ന് പനിയായിട്ടിങ്ങ് വാ ശരിയാക്കും നിന്നെ ഞാൻ.”


“ഓ പോട്ടെ നാത്തുനേ... പിള്ളാരല്ലെ അവരിത്തിരി കളിച്ചോട്ടെ. തിരിച്ചാ ഫ്ലാറ്റ് ലൈഫിലോട്ട് ചെന്നാപ്പിന്നെ അവർക്കിതുവല്ലോം പറ്റുവോ” സരളയുടെ സപ്പോർട്ട് കുട്ട്യോൾക്ക്.


“നാത്തൂൻ വാ നമുക്കപ്പുറത്തോട്ടിരിക്കാം. വല്യക്ക അവിടെന്തെക്കെയോ ഒരുക്കുന്നുണ്ട് വയ്യിട്ടത്തേക്ക്.” അതും പറഞ്ഞ് അവർ വടക്കേ മുറിയിലേക്ക് പോയി.


പുറത്ത് കുട്ടികളുടെ കലപില മുറുകുമ്പോൾ മുത്തശ്ശി മഞ്ഞക്കട്ടിലിലെ കരിമ്പടത്തിനുള്ളിലേക്ക് പതിയെ ഒതുങ്ങി... “ന്റെ ദേവീ....!”


Jul 25, 2010

ഗോപൂന്റെ പ്രണയാന്വേഷണപരീക്ഷണങ്ങൾ


"വാക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കിലെ "ഒരു പ്രമേയം, പല കഥകൾ..!!" എന്ന കഥാരചന കളരിയിലേക്കായി എഴുതിയത്.

ഗോപുവിന് അത് പരീക്ഷണങ്ങളുടെ നാളുകളായിരുന്നു. തെറിവിളികളും മുഖം തിരിക്കലുകളും തല്ലുകൊള്ളലും തുടർക്കഥയായപ്പോൾ തന്റെ പ്രണയ പ്രയത്നങ്ങൾ ചാറ്റ് റൂമുകളുടെ സ്വകാര്യതയിലേക്ക് തിരിച്ചു വിടാൻ തന്നെ അവൻ തീരുമാനിച്ചു. അതാവുമ്പോൾ പെമ്പിള്ളാരുടെ രൂക്ഷമായ നോട്ടത്തെ പേടിക്കണ്ട. അടിയിൽ ലാടവുമായി പതുങ്ങിയിരിക്കുന്ന അവരുടെ ചെരുപ്പുകളെ ഭയക്കണ്ട. ആങ്ങളമാരും അമ്മാവന്മാരുമില്ല. മഫ്ടി പോലീസ്സിന്റെ അപ്രതീക്ഷിത ഇടി ഇല്ലേയില്ല.

പക്ഷെ ഒരു പ്രശ്നം. ഇത്തിരി ഇംഗ്ലീഷ് അറിയണം. നേരേ വീട്ടിലെത്തി കാര്യം അവതരിപ്പിച്ചു. “അച്ഛാ.... അമ്മേ.... എനിക്ക് സ്പോക്കൺ ഇംഗ്ലീഷ് പഠിക്കണം.”

ഈശ്വരാ ഇവനു വകതിരിവു വന്നോ......” അവർ ആശ്വസിച്ചു. “നല്ലതാ മോനേ നീ നാളെത്തന്നെ ചേർന്നോ മോനേ....!!“ മൂന്നു മാസത്തെ കഠിന പരിശീലനം “ഈസ്സും വാസ്സും“ തിരിച്ചറിയുന്ന പരുവമായപ്പോൾ അവൻ ചാറ്റ് റൂമിൽ കയറി ആദ്യ ഡയലോഗിട്ടു....!!

“ഹായ് ഡൂഡ്.... എ. എസ്. എൽ പ്ലീസ്സ്!!”

പെൺ വേഷം കെട്ടി ആളെ പറ്റിക്കുന്ന കേരളാ ചാറ്റ് റൂം ആയിരുന്നില്ല അവന്റെ ലക്ഷ്യം. “ലെസ്ബിയൻ വിമൻസ്സ് കോർണറും“ “ഗേ മെൻസ്സ് ഏരിയയും“ കടന്ന് അവൻ യൂകെയുടെയും യൂഎസ്സിന്റെയും സായഹ്ന ചാറ്റ്കാരികളെ ഉറക്കമൊഴിച്ചിരുന്ന് കണ്ടുപിടിച്ചു. എമിലിയും ഹെന്നയും മാരയുമൊക്കെ അവനോട് കിന്നാരം പറഞ്ഞു. സെമികോളനും ക്ലോസ്സ് ബ്രാക്കറ്റും കൊണ്ട് അവനെ ഇക്കിളിയാക്കി.

“ഹോ ഈ ‘പ്രിഥ്വിരാജിന്റെ മുഖത്തിന്‘ അമേരിക്കയിൽ ഇത്രയും ഡിമാന്റോ..!!?”

“ഫിലിപ്പിനികൾ തന്നെ ചാറ്റ് റൂം കാമുകിമാരിൽ മുമ്പന്തിയിൽ നീ അവരെ ഒന്നു നോക്കടാ.....!!“ കൂട്ടുകാരന്റെ ആ വിദഗദ്ദോപദേശം തക്കസമയത്തായിരുന്നു. ആദ്യ ദിവസം തന്നെ തരപ്പെട്ടത് 4 കിടിലൻ പീ..........!! ച്ഛീ......പെമ്പിള്ളാരെ; ഒന്നിന്റെ ഫോൺ നമ്പറും കിട്ടി.

ബട്ട് സോറി ഡൂഡ്. മണിക്കൂറിന് ഇരുപത് രൂപാകൊടുത്ത് ഈ കഫേയിൽ ഇരിക്കുന്ന പാട് എനിക്കുമാത്രം അറിയാം: ഗോപുവിന്റെ പിറുപിറുപ്പ്. അപ്പഴാ ഇനി ഐ.എസ്.ഡി. വിളിക്കുന്നെ !! വെറുതെ ഒരു മിസ്സ്ഡ് കോളടിക്കാം. എന്നിട്ടൊരു ഡയലോഗും. “സോറി ഡിയർ.. കാൾ ഈസ് നോട്ട് കണക്ടിംഗ്.” “ഐ വിൽ കാൾ യൂ ലേറ്റർ....!!“. ഇവിടെ വെറുതെ വായിനോക്കി നടക്കുകയാണെങ്കിലും ചാറ്റ് റൂമിൽ ഞാൻ മാസം മുപ്പതിനായിരത്തിനുമേൽ ശബളം വാങ്ങുന്ന സിവിൽ എഞ്ചിനീയർ അല്ലേ.!! വെയിറ്റ് കളയാനൊക്കുമോ...! ഗോപൂന് അഭിമാന പ്രശ്നം.

ദേ വരുന്നു പിറ്റേന്നൊരുത്തി!! “എലിസബത്ത് @#$^%....(എന്തരൊ ഒരു കുന്ത്രാണ്ടം.)“ വന്ന് കയറിയപ്പഴേ നല്ല ഒലിപ്പീര്. കെട്ടിയോൻ പിണങ്ങി പോയത്രേ. എന്നാലെന്താ ഫോട്ടൊ കാണാൻ തന്നെ നല്ല ചേല്. “ഹോ അടുത്ത ഫ്ലൈറ്റിൽ തന്നെ ഫിലിപ്പീൻസ്സിലേക്ക് പറന്നാലോ എന്ന് അവന് തോന്നി. “ഓ മൈ സ്വീറ്റ് ഡാർലിംഗ്..... യൂ ആർ സോ ക്യൂട്ട് അന്റ് സെക്സി....” ഗോപൂന്റെ ഡയലോഗ് വായിച്ച് അവള് സന്തോഷം കൊണ്ട് നാലിഞ്ചങ്ങ് പൊങ്ങിയെന്ന് തോന്നുന്നു.

“യു ഹാവ് ക്യാം..!“ “ഐ വാണ്ട് ടു സീയൂ....!“ ആ വെള്ള കൊക്കിന് ആഗ്രഹം (അത്യാഗ്രഹം) അടക്കാനാവുന്നില്ല. ഗോപൂന് പക്ഷെ ഒരു വെപ്രാള പനി. ഭഗവാനേ പ്രിഥ്വിരാജിന് പകരം എന്റെ അലൂമിനിയം പാത്രത്തിന് അടികൊണ്ട കണക്കുള്ള മോന്ത കണ്ടാൽ അവള് ഇട്ടേച്ചോടുമല്ലോ!!

മ്മ്.....ആ...... വഴിയുണ്ട്. ഗോപുന്റെ ബുദ്ധി പണ്ട് ആപ്പിള് തലയിൽ വീണ ന്യൂട്ടനെപ്പോലെ ഉണർന്ന് പ്രവർത്തിച്ചു. മനസ്സുകൊണ്ട് ആർക്കമഡീസ്സിന്റെ “യൂറീക്കയും“ രണ്ട് പ്രാവശ്യം ഏറ്റു പറഞ്ഞു. ശേഷം കർച്ചീഫെടുത്ത് രണ്ടായി മടക്കി വെബ്ക്യാമിന്റെ പുറത്തിട്ടു. എന്നിട്ടൊരു അക്സപ്റ്റ് ഇൻ‌വിറ്റേഷനും കൊടുത്തു. കൂടെ ഒതുക്കത്തിൽ ഡയലോഗും “ക്യാൻ ഐ സീ യൂ ടൂ....!!??“

“ഓ ഷുവർ.... വൈ നോട്ട്” അവൾക്ക് എന്താ ഒരു ഉത്സാഹം. ഗോപുവിന് സന്തോഷം കൊണ്ട് ഇരിക്കാനും നിക്കാനും പറ്റാത്ത അവസ്ഥ.

അല്പം കഴിഞ്ഞില്ല അവളുടെ ദീനരോദനം അങ്ങ് ഫിലിപ്പിൻസ്സിൽ നിന്നും വരികളായി ഒഴുകിവരുന്നു. “ഓ ഡിയർ... ഐ കാണ്ട് സീ യൂ പ്രോപ്പർലീ”

“ക്യാമറയുടെ പുറത്ത് തുണിയിട്ടാൽ പിന്നെ ഇതിൽ കൂടുതൽ ഭംഗിയായി എന്തോന്ന് കാണാനാടീ മണ്ടി പെണ്ണേ......!“ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു അവന് പക്ഷെ അവനതുഭാവിച്ചില്ല.

“ഡിയർ വാട്ട് ഹാപ്പന്റ്.. ഐ ക്യാൻ സീ യൂ വെൽ” “മെ ബി യുവർ നെറ്റ് വർക്ക് പ്രോബ്...” “ട്രൈ എഗെയിൻ..!!“. എന്തു നല്ല തങ്കപെട്ട മനുഷ്യൻ അവൾ വിചാരിച്ചു കാണും. “ഇപ്പോ കിട്ടും ഉണ്ട“ അവൻ പിറുപിറുത്തു. അത്യാവശ്യത്തിനുള്ളതെല്ലാം കാണാവുന്ന തരത്തിൽ ക്യാമറയ്ക്ക് മുന്നിൽ ഒരു 6 പാക്ക് മസിൽ ബോഡി പ്രതീക്ഷിച്ചിരിക്കുന്ന അവളുടെ മേനി കണ്ട് ആസ്വദിക്കുന്നതിനിടയിൽ ഗോപുവിന്റെ റിപ്ലേ.

കുറേ നേരം അവൾ തന്റെ ഇല്ലാത്ത മസിൽ ബോഡി കാണാൻ കിണഞ്ഞു പരിശ്രമിക്കുന്നതു കണ്ട് അവൻ ആസ്വദിച്ച് അന്തംവിട്ട് അങ്ങനെയിരുന്നു.

ഇതിനിടയിൽ എന്തെല്ലാം തരത്തിലുള്ള അവളുടെ പോസ്സുകൾ. ഗോപു ഇംഗ്ലീഷ് സാഹിത്യത്തിൽ പുതിയ മാനങ്ങൾ കണ്ടെത്തി. പുതിയ പദങ്ങൾ സംഭാവന ചെയ്യ്തു. കഴിയാവുന്നതിന്റെ പരമാവധി പെർഫോമെൻസ്സുമായി അവൾ. “നന്ദിയുണ്ട് പ്രിഥ്വി..... നന്ദിയുണ്ട്.... നിന്റെ പകുതി ഗ്ലാമർ എനിക്കുണ്ടായിരുന്നെങ്കിൽ ഞാൻ ഈ ലോകത്തുള്ള സകലയെണ്ണത്തിനേം വളച്ചേനേ...!! ഗോപുവിന്റെ അത്യാഗ്രഹം.

ആഹാ എന്താ ഒരു സുഖം. ഈ വെബ് ക്യാം കണ്ടു പിടിച്ചവനെ എന്റെ കൈയ്യിൽ കിട്ടിയിരുന്നെങ്കിൽ ഇത്തിരി പൊറോട്ടേം കോഴിക്കറീം മേടിച്ച് കൊടുക്കാരുന്നു. അവൻ സന്തോഷം കൊണ്ട് ഞെരിപിരികൊണ്ടു... “ഇവളെന്റെ ശരീരം ഇനിയും മെലിയിപ്പിക്കും!!“ ആത്മഗതം. “ഡാർലിംഗ് യൂ ആർ സോ ലൌലീ.... ഐ കാണ്ട് മിസ്സ് യൂ എനി മോർ...!!“ അർത്ഥമൊന്നും മനസ്സിലാക്കിയിട്ടല്ലെങ്കിലും അങ്ങട് വെച്ച് കാച്ചി.... ചിക്കൻ മസാലയ്ക്ക് അല്പം ചില്ലി പൌഡർ കൂടി.

കൈയ്യിലുള്ള ഡയലോഗിന്റെ സ്റ്റോക്കൊക്കെ തീർന്നു. ഇനി വല്ല ഫീമെയിൽ പ്രൊഫൈലുമുണ്ടാക്കി ആമ്പിള്ളാരോട് ചാറ്റ് ചെയ്യണം എങ്കിലെ പുതിയ ഡയലോഗ്സ്സ് പഠിക്കാൻ പറ്റൂ. നമ്മൾ അപ്ഡേറ്റായില്ലെങ്കിൽ ഇവിടെ പിടിച്ചു നിൽക്കാൻ വലിയ പാടാ....!!“ ഗോപു ഓർത്തു.

മണിക്കൂർ രണ്ട് ഈസ്സിയായിട്ടങ്ങ് പോയി. പ്രിഥ്വിരാജിന്റെ മോന്തായാം കടമെടുത്ത ഗോപുവിനെ ഒരു നോക്ക് കാണാനുള്ള ആ‍ക്രാന്തം അവസാനിപ്പിച്ച് അവൾ യാത്ര പറയാനൊരുങ്ങി. “ഡിയർ ഇറ്റ്സ്സ് ഗെറ്റിംഗ് ലേറ്റ്..” ഷാൽ ഐ ലീവ് ഫോർ ടുഡേ...!!“

“ഓഹ്...........നോ......... !!“ ഏരിയൽ ബോൾഡ് ഫോണ്ട്, 31 സൈസ്സിൽ ഗോപുവിന്റെ റിയാക്ഷൻ.

അതു കണ്ടിട്ട് സഹിക്കാൻ വയ്യാഞ്ഞിട്ടാണെന്നു തോന്നുന്നു എവിടുന്നോ ഒരു ഈച്ച പറന്ന് അവന്റെ മൂക്കിലേക്ക് ഒരൊറ്റ “എന്റർ !!“

“ഹാ....ഹാ....ഛീ.........!!“ മൂക്കീന്ന് എന്തൊക്കെയോ ചാടി തെറിച്ച് പുറത്ത് വന്നു. അവൻ കർച്ചീഫെടുത്തൊന്ന് മുഖം തുടച്ചു. പെട്ടന്നാണ് ആർക്കമെഡീ‍സ്സും ന്യൂട്ടനും ഒരുമിച്ചവനെ തെറിവിളിച്ചത് “മണ്ടാ.......വെളുക്കുന്നവരെ വെള്ളം കോരിയിട്ട്..........ഹോ...”

മോണിറ്ററിൽ എലിസബത്തിന്റെ മുഖം അറബിക്കടലിൽ അപ്രതീക്ഷിതമായി ഇരുണ്ട് കൂടിയ കാർമേഘം പോലെ. ഇടിവെട്ടി മഴ ഒട്ടും വൈകാതെ എത്തി.

“യൂ ചീറ്റ്..........സൺ ഓഫ് എ ബിച്ച്...... ഡേർട്ടി ഡെവിൾ........... ഫക്ക് ഓഫ്...!!“ ഹോ ഇവൾ ആംഗലേയ സാഹിത്യത്തിൽ ഡബിൾ എം. എ. ആരുന്നോ..!!!

സിക്സ്സ് പാക്ക് പോയിട്ട് ഒരു അര പാക്ക് പോലുമില്ലാത്ത തന്റെ ‘ബാഡി‘ കണ്ട് അവൾ ഇത്രയല്ലെ പറഞ്ഞുള്ളൂ. എന്നവൻ ആശ്വസിക്കാൻ ശ്രമിച്ചു. ഒരു വളിച്ച മോന്തയുമായി വീണ്ടും ഒന്നു നൂർന്ന് നോക്കി അവൻ ടൈപ്പ് ചെയ്യാൻ തുടങ്ങി “ഡി....യ....ർ...” മുഴുമിക്കുന്നതിനു മുമ്പേ അവളുടെ അടുത്ത ഡയലോഗെത്തി.

“യൂ ഇന്ത്യൻ മങ്കി... ഗോ റ്റു ഹെൽ.”

ഗോപൂ പിന്നെ ഒന്നും ആലോചിച്ചില്ല ഒറ്റ ക്ലിക്കിന് സൈൻ ഔട്ടായി (അല്ലാതെ എന്തു ചെയ്യാൻ). പക്ഷെ അന്നു രാത്രി തന്നെ അവൻ വീട്ടിൽ തന്റെ പുതിയ ആവശ്യം അവതരിപ്പിച്ചു.

“അച്ഛാ... അമ്മേ.... എനിക്ക് ജിമ്മിൽ പോണം.!!“

Jul 23, 2010

“ഔട്ട്‌ .. ഹൌസ്"


സീൻ 1
രാത്രി സമയം. ഇരുട്ടത്ത് കണ്ണ് തെളിഞ്ഞു വരുന്നത് പോലെ കാഴ്ചകൾ വ്യക്തമായി വരുന്നു. ചിത്രത്തിന്റെ പശ്ചാത്തലസംഗീതമായി വയലിനും കീബോർഡും ചേർന്നൊരുക്കുന്ന മൃദു സംഗീംതം. ദൃശ്യ ഭാവങ്ങളെ സംവേദനം ചെയ്യിപ്പിക്കത്തക്കവിധത്തിൽ അതിന്റെ ഏറ്റക്കുറച്ചിലുകൾ ചിത്രത്തിലുടനീളം.

തടിയും ഷീറ്റും കൊണ്ടുണ്ടാക്കിയ ഒരു ചെറിയ വീടിന്റെ ഉൾവശമാണ് തെളിഞ്ഞു വരുന്നത്. ഒറ്റ ബൾബിന്റെ വോൾട്ടേജ് കുറഞ്ഞ വെട്ടം. അവിടെ തറയിൽ വിരിച്ച തഴപ്പായിൽ ഒരു കീറിയ കരിമ്പടത്തിനുള്ളിൽ കൂനിപ്പിടിച്ചിരിക്കുന്ന വൃദ്ധ. പുറത്ത് നല്ല കാറ്റും മഴയും കൊണ്ട് പ്രക്ഷുബ്ദ്ധമായ അന്തരീക്ഷം. ഏന്താണ്ട് ഇരുണ്ടതായ മുറിയിൽ മിന്നൽ പിണറുകളുണ്ടാക്കുന്ന വെളിച്ചത്തിൽ ആ വൃദ്ധയെ അവ്യക്തമായികാണാം.
ക്യാമറ വൈഡ് ആകുമ്പോൾ അവിടെ ഇരുന്നു കൊണ്ട് തന്നെ ആ മുറിയുടെ കുഞ്ഞു ജനാലയിലൂടെ അവർ ആയാസപ്പെട്ട് പുറത്തേക്ക് നോക്കുന്നത് കാണാം. മഴത്തുള്ളികൾ ആ വൃദ്ധയുടെ മുഖത്തേക്ക് തെറിച്ചു വീഴുന്നതും മുഖത്തേക്ക് അടിക്കുന്ന മിന്നലും അവരെ കുറച്ച് അസ്വസ്ഥയാക്കുന്നുണ്ട്. മുഖം തിരിച്ച് അതിൽ നിന്ന് രക്ഷപെടാനുള്ള വൃദ്ധയുടെ വിഫല ശ്രമം. എങ്കിലും അവർ ആകാംഷയോടെയുള്ള നോട്ടം പിൻ‌വലിക്കാൻ തയ്യാറല്ല. അരികിൽ വക്ക് പൊട്ടിയ ഒരു പളുപളുത്ത വിലകൂടിയ പാത്രത്തിൽ കുറച്ച് ചോറും എന്തോകറിയും, പിടി ഒടിഞ്ഞു പോയ ഒരു ജഗ്ഗിൽ വെള്ളം.

ഒരു ഇടിമിന്നൽ കൂടി പെട്ടന്ന് കടന്നു വന്ന് ആ മുറിയെ തെല്ലുനേരത്തേക്ക് പ്രകാശമാനമാക്കുന്നു. മെലിഞ്ഞുണങ്ങിയ എന്നാൽ മുന്തിയ ഇനത്തിൽപ്പെട്ട ഒരു നായ് ആ മുറിയുടെ ഒരു മൂലയിൽ നിന്ന് ഞെട്ടി എഴുന്നേറ്റ് അവർക്കരികിലേക്ക് വരുന്നു (ആ മുറിയെ കുടുതൽ ഡീറ്റെയിൽ ആക്കുന്ന ഒരു മീഡിയം വൈഡ് ഷോട്ട്.). ആ വൃദ്ധ അതിനെക്കൂടി തന്റെ പുതപ്പിനുള്ളിലേക്ക് ചേർത്തു വയ്ക്കുന്നു. ഇടയ്ക്കിടയ്ക്കുണ്ടാകുന്ന മിന്നലിന്റെ പ്രകാശത്തിൽ ആ മുറി ഒരു സ്റ്റോർ റൂം പോലെ തോന്നിക്കുന്നു. എന്തൊക്കെയൊ പഴയ സാധനങ്ങൾ അവിടവിടെ വാരിവലിച്ചിട്ടിരിക്കുന്നു. ഒപ്പം ഒരു കട്ടിലും. വൃദ്ധ വീണ്ടും ജനാലയിലൂടെയുള്ള നോട്ടം തുടരുകയാണ്.
ക്യാമറ ആ ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ അത്ര ദൂരത്തല്ലാതെ ഒരു ഇരുനില വീടിന്റെ മുകളിലെ നിലയിലെ വെളിച്ചം കാണാം. പെട്ടന്ന് ആ ലൈറ്റുകൾ ഒന്നൊന്നായി അണയുന്നു. അത് വൃദ്ധയുടെ മുഖത്ത് നിരാശ പടർത്തുന്നു. അവർ നിരാശയോടെ തലകുമ്പിടുന്നു. പതിയെ നിവർന്ന് അവർ അവിടെ ചുവരിൽ തൂക്കിയ ഒരു ഫോട്ടോയിലേക്ക് ദയനീയമായി ഒന്ന് നോക്കുന്നു (അധികം പഴയതല്ലാത്ത തന്റെ മകനോടൊപ്പമുള്ള അവരുടെ ഫോട്ടോ ) വൃദ്ധയുടെ മുഖഭാവത്തിൽ ദുഃഖവും നിരാശയും കലർന്ന് കിടക്കുന്നു. എന്തോ ആലോചിച്ച് ഒരു ദീർഘനിശ്വാ‍സത്തോടെ അവർ നായയെ തലോടുമ്പോൾ നായ തലയുയർത്തി അവരെ നോക്കുന്നു.

സീൻ 2
ഒരു വലിയ വീടിന്റെ ബെഡ് റൂം. ബഡ് ലാമ്പിന്റെ വെളിച്ചത്തിൽ ദൃശ്യങ്ങൾ വ്യക്തം. മിന്നൽ പിണറുകൾ കാഴ്ചയ്ക്ക് സുതാര്യത നൽകുന്നു. ഒരു 35നു മുകളിൽ പ്രായം വരുന്ന ഒരാൾ (നേരുത്തെ വൃദ്ധയുമൊത്തുള്ള ഫോട്ടോയിൽ കണ്ട അതേ വ്യക്തി, കാലത്തിന്റേതായ ചെറിയ മാറ്റങ്ങൾ ദൃശ്യം) അയാളുടെ ഭാര്യയും നടുക്കായി 4-5 വയസ്സ് പ്രായം വരുന്ന അവരുടെ മകനും അവിടെ കട്ടിലിൽ സുഖമായുറങ്ങുന്നു. അല്പ സമയം കഴിയുമ്പോൾ അയാൾ പതിയെ എഴുന്നേൽക്കുന്നു. മകൻ ഉറക്കമായി എന്നുറപ്പ് വരുത്തി അയാൾ അവർക്കിരുവർക്കും മുകളിലൂടെ കടന്ന് ഭാര്യയുടെ പിന്നിൽ ചേർന്ന് കിടക്കുന്നു. അവളെ പുണർന്നുകൊണ്ട് പിൻകഴുത്തിൽ ചുമ്പിക്കുമ്പോൾ ഉറക്കം നടിച്ചു കിടന്ന അവർ പതിയെ കണ്ണൂ തുറന്ന് അയാളുടെ മുഖത്തേക്ക് ഒരു ചെറുചിരിയോടെ നോക്കുന്നു. തെല്ലൊന്നു തിരിഞ്ഞ് അയാളുടെ കവിളിൽ തലോടി ആ രംഗം കൂടുതൽ റൊമാന്റിക്ക് ആക്കാൻ തുടങ്ങുമ്പോൾ പെട്ടന്ന് മകൻ ചാടിയെഴുന്നേറ്റിരുന്ന് കരയുന്നു.!
അയാൾ ദേഷ്യത്തോടെ മകനെയൊന്നു നോക്കി അസ്വസ്ഥനായി കട്ടിലിൽ നിന്നെഴുന്നേറ്റ് പോകുന്നു. ഭാര്യയുടെ മുഖത്ത് ഒരു കള്ളച്ചിരി. അവർ മകനെ സമാധാനിപ്പിച്ച് ഉറക്കാൻ ശ്രമിക്കുന്നതിനിടയിൽ ഭർത്താവ് ഒരു സിഗററ്റ് കത്തിക്കാൻ ശ്രമിച്ചുകൊണ്ട് വാതിക്കലേക്ക് നടക്കുന്നു.
സിറ്റൌട്ടിലേക്ക് കടക്കാനുള്ള വാതിൽ തുറക്കുമ്പോൾ അയാൾ ഭാര്യയേയും മകനേയും തെല്ല് നീരസത്തോടെ ഒന്നുകൂടി നോക്കുന്നു. ഭാര്യയുടെ മുഖത്ത് അർത്ഥം വച്ചുള്ള ഒരു ചിരി. അയാൾ മുഖം തിരിച്ചു കളയുന്നു.
സീൻ 2A
പുറത്ത് കടന്ന് സിറ്റൌട്ടിൽ നിൽക്കുമ്പോൾ മഴ നിർബാധം തുടരുകയാണ്. വീശിയടിക്കുന്ന കാറ്റിൽ മഴത്തുള്ളികൾ അയാളുടെ മുഖത്തേക്ക് പതിക്കുന്നത് അയാൾ കാര്യമാക്കുന്നതേയില്ല. സിഗററ്റിന്റെ പുക മൃദുവായി ഊതി വിട്ട് എന്തോ ആലോചിച്ച് കൊണ്ടുള്ള അയാളുടെ ചലിച്ചുകൊണ്ടേയിരിക്കുന്ന കണ്ണുകൾ. നോട്ടം പെട്ടന്ന് എന്തിലോ ഉടക്കി നിൽക്കുന്നു. ദൂരെകാണുന്ന ആ ചെറിയ ഷീറ്റ് മേഞ്ഞ വീടിന്റെ ജനലിലൂടെ വരുന്ന ഇത്തിരി പോന്ന വെളിച്ചത്തിലാണതെന്ന് അടുത്ത ഷോട്ട് വ്യക്തമാക്കുന്നു. മിന്നലിന്റെ പ്രകാശത്തിൽ ആ ഔട്ട് ഹൌസ്സ് അവ്യക്തമായി കാണാം.
അയാളുടെ കണ്ണുകളുടെ ക്ലോസ്സപ്പ്. അതിൽ നിന്ന് ദൃശ്യം സൂം ബാക്ക് ആകുന്നു. എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ അയാൾ സിഗററ്റ് നിലത്തിട്ട് ചവിട്ടി അരയ്ക്കുന്നു.
ചവിട്ടി അരയ്ക്കലിൽ വികൃതമായ എന്നാൽ പകുതിപോലും കത്തി തീരാത്ത ആ സിഗററ്റിൽ നിന്ന് വളരെ നേർത്ത പുക പൊന്തിവന്ന് അതും ഇല്ലാതാ‍കുന്നതിന്റെ ക്ലോസ്സ് ഷോർട്ട്. പശ്ചാത്തലത്തിൽ മുറിക്കുള്ളിലേക്ക് തിരികെ നടക്കുന്ന അയാളുടെ കാലുകൾ.
വാതിൽ വലിച്ചടയ്ക്കുന്നു.

സീൻ 3
മറ്റൊരു രാത്രി, അന്തരീക്ഷം ശാന്തം. നിശ്ചലമായി ഉറങ്ങുന്ന ആ കുട്ടിയുടെ മുഖം ദൃശ്യത്തിൽ, ക്യാമറ പതിയെ വൈഡാകുമ്പോൾ ആദ്യ സീനിലെ ചെറിയ വീടിനുള്ളിൽ നിലത്ത് തഴപ്പായിൽ ആ വൃദ്ധയോടൊട്ടി കിടന്നുറങ്ങുന്ന കുട്ടിയും സമീപത്ത് ഇരുവർക്കും അഭിമുഖമായി പാതിമയക്കത്തിൽ ആ നായും. പശ്ചാത്തലത്തിൽ ഇരുട്ടിലേക്ക് പാതി തുറന്നിരിക്കുന്ന, ആ വീടിന്റെ വാതിൽ.

സീൻ 4
ബെഡ്‌റൂമിലെ ടേബിൾ ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ഭർത്താവിന്റെ പിൻഭാഗം കാണാം. ഒരു ഗാഡാലിംഗനത്തിൽ നിന്ന് വേർപെട്ട് അയാൾ കട്ടിലിൽ മലർന്നു കിടക്കുന്നു. അഴിഞ്ഞുലഞ്ഞ മുടിയും വിയർപ്പു പൊടിയുന്ന മുഖവുമായി ഭാര്യ അയാളിലേക്ക് ഒന്നുകൂടീ ചേർന്ന് കിടക്കുന്നു. ബെഡ്‌ലാമ്പിന്റെ വെളിച്ചത്തിൽ അയാളുടെ മുഖത്ത് നിറഞ്ഞ സംതൃപ്തി. ക്യാമറ പതിയെ മേശപ്പുറത്ത് അലക്ഷ്യമായി കിടക്കുന്ന മുൻ‌ചക്രങ്ങളിലൊന്ന് നഷ്ടപ്പെട്ട ഒരു ടോയ്യ് കാറിലേക്ക് പതിയെ ഫോക്കസ്ഡ് ആകുന്നു.

ദൃശ്യം പതിയെ ഔട്ട് ഓഫ് ഫോക്കസ്സ് ആകുമ്പോൾ സ്ക്രീനിന്റെ ഇടത്ത് മുകളിലായി തെളിയുന്നു....
‘The ENDless’