Aug 3, 2013

ബാല്യകാലസഖി (My Article @ 4PM ആഴ്ചപതിപ്പ്)

'ഞാൻ ഒരിക്കലും തിരിച്ചുവരില്ലെന്നാണ് കരുതിയത് അല്ലേ...!?'
തെല്ല് പരിഭവത്തോടെ മജീദ് ചോദിച്ചു.
'എല്ലാവരും അങ്ങിനെ വിചാരിച്ചു. ഞാൻ.. എനിക്ക് ഉറപ്പുണ്ടായിരുന്നു. തിരിച്ചുവരുമെന്ന്.'
'എന്നിട്ടു പിന്നെ?’
'അവരെല്ലാം നിശ്ച്ചയിച്ചു. എന്റെ സമ്മതം ആരും ചോദിച്ചില്ല.'
സുഹറയും മജീദും വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയപ്പോഴുള്ള വികാര നിർഭരമായ ഈ സംഭാഷണ ശകലം സാഹിത്യ പ്രേമികളുടെ മനസ്സിൽ നിന്ന് ഇനിയും മാഞ്ഞുപോയിട്ടുണ്ടാവില്ല.
പ്രണയം ബഷീറിനെന്നും വിരുന്നായിരുന്നു. ഒരിക്കൽ പോലും സാങ്കേതികയെ തന്റെ എഴുത്തു വഴിയിൽ കൂട്ടിയിട്ടില്ലാത്ത സ്നേഹ സമ്പന്നനായ എഴുത്തുകാരൻ.
നിരന്തരമായ തന്റെ ദേശാന്തര ഗമനങ്ങളിലൂടെ സമൂഹത്തിന്റെ വിവിധ വാതായനങ്ങൾ തുറന്നുകണ്ട അദ്ദേഹത്തിന്റെ ജീവിതം.!  അതിനോട് ഏറ്റവും ചേർന്നു നിൽക്കുന്നതാണ് ബാല്യകാലസഖിയുടെ പ്രമേയ പരിസരം. അതിനാലാണ് നായകൻ മജീദിന് ബഷീറിൽ നിന്നും വ്യത്യസ്തമായൊരു അസ്തിത്വമില്ലാതെയാകുന്നത്.
എന്തും ലളിതമായി പറയാനാണ് ഏറ്റവും ക്ലേശം.! തന്റെ അനുപമമായ ഭാവനാവിലാസവും ലാളിത്യവും കൊണ്ട് വായനക്കാരെ അതിശയിപ്പിച്ച ആ മഹാനായ എഴുത്തുകാരന്റെ, ലോകപ്രശ്സതരായ കഥാപാത്രങ്ങൾ ഒരിക്കൽ കൂടി അഭ്രപാളിയിലെത്തുകയാണ്. !
ഇത്തവണ മജീദ് തന്റെ ബാല്യകാലസഖിയെ തേടിയെത്തുമ്പോൾ ആ ഗ്രാമവഴികളിൽ സമ്മേളിക്കാൻ പോകുന്നത് ഒറ്റക്കണ്ണൻ പോക്കറും പൊൻകുരിശ് തോമയും ആനവാരി രാമൻ നായരും മിസ് ലച്ചിയും സൈനബയും എന്നു തുടങ്ങി ബഷീറിയൻ കഥാപാത്രങ്ങളായി വന്ന് നമ്മെ വിസ്മയിപ്പിച്ചവരുടെ ഒരു നീണ്ട നിരതന്നെയാണ്. അതുകൊണ്ട് തന്നെ 1967ൽ പ്രേംനസീർ - ഷീല ജോഡി അനശ്വരമാക്കിയ ബാല്യകാലസഖിയുടെ റീമേക്കായി ഇതിനെ കണക്കാക്കാനാവില്ല. സുഹറയുടെയും മജീദിന്റെയും ജീവിതങ്ങളിലേക്ക് ഈ കഥാപാത്രങ്ങളെല്ലാം എങ്ങനെ വിളക്കി ചേർക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിൽ ഏറെ കൌതുക മുണർത്താൻ പോകുന്ന വസ്തുത.!
മലയാള നാടകവേദിയ്ക്ക് തന്റെ തൂലികകൊണ്ടും സംവിധാന മികവുകൊണ്ടും  നിരവധി സംഭാവനകൾ നൽകിയിട്ടുള്ള പ്രമോദ് പയ്യന്നൂർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമകൂടിയാണിത്വർഷങ്ങളായുള്ള അദ്ദേഹത്തിന്റെ അന്വേഷണ ഫലങ്ങളുടെ ആകെ തുകകൂടിയാണ് ഈ മമ്മൂട്ടിചിത്രം.
ഫിക്ഷൻ എന്നതിലുപരി ഒരു പീരിയോഡിക് സിനിമയെന്ന ലേബലിലാവും പുതിയബാല്യകാലസഖിഅറിയപ്പെടാൻ പോകുന്നത്. അണിയറയിലെ ഒരുക്കങ്ങൾ സൂചിപ്പിക്കുന്നത് അതാണ്. ആയിരത്തിതൊള്ളായിരത്തി ഇരുപതുകളിൽ ജീവിച്ച ആ കഥാപാത്രങ്ങളുടെ ജീവീതകാലഘട്ടം മാറ്റങ്ങളില്ലാതെ വെളളിത്തിരയിൽ എത്തിക്കുവാൻ കലാസംവിധായകൻ സന്തോഷ് രാമന്റെ നേതൃത്വത്തിൽ പെരുമ്പളം ദ്വീപിൽ പുനഃസൃഷ്ടിച്ച ബഷീർ ഗ്രാമം’, അതിലുപരി കാക്കനാട് സൈനിക് റെസ്റ്റ് ഹൌസിൽ സംവിധായകൻ രഞ്ജിത്ത് തിരിതെളിയിച്ച് ജൂലൈ പത്തൊന്പതു മുതൽ ഒരാഴ്ച നീണ്ടു നിന്ന അഭിനയ ക്യാമ്പ്.
ആയിരത്തിലധികം പേരിൽ നിന്ന് സസുഷ്മം തിരഞ്ഞെടുത്ത ആദ്യമായി ക്യാമറയ്ക്ക്  മുന്നിലെത്താൻ കാത്തിരിക്കുന്ന നാല്പതോളം മുഖങ്ങൾ. അതിൽ പലരും പ്രൊഫഷണൽ നാടകരംഗത്തെ പ്രഗത്ഭർ! അതുകൊണ്ട് തന്നെ മുരളീമേനോന്റെ നേതൃത്വത്തിൽ നടന്ന കാക്കനാട് ക്യാമ്പിലെ പ്രധാന വിഷയം ബഷീർ കഥാപാത്രങ്ങളെ പുനർവാർക്കുക മാത്രമായിരുന്നില്ല, നാടകാഭിനയവും സിനിമാഭിനയവും തമ്മിലെ വേർതിരിവുകളെ കുറിച്ചുള്ള അന്വേഷണം കൂടിയായി മാറി അത്. രണ്ടു സങ്കേതങ്ങളിലേയും പ്രകടമായ വ്യതിയാനങ്ങളെല്ലാം തന്നെ ക്യാമ്പ് വിശദമായി വിലയിരുത്തി. ചലച്ചിത്ര-നാടക രംഗങ്ങളിലെ നിരവധി പ്രമുഖർ അവിടെ സന്ദർശകരായി.
ന്യൂജനറേഷൻ സിനിമകളുടെ പ്രളയത്തിനിടയിൽ ഒരു പീരിയോഡിക് സിനിമ എന്ന വെല്ലുവിളി  സധൈര്യം ഏറ്റെടുത്ത് വിജയിപ്പിച്ച സംവിധായകൻ കമലിന്റെ സന്ദർശനം ക്യാമ്പംഗങ്ങളുടെ ആവേശത്തിനെ സീമാതീതമാക്കി.
സാമാന്യബോധമുള്ള ഏതൊരാളെവച്ചും അഭിനയിപ്പിക്കാൻ ഒരു നല്ല സംവിധായകന്‌ സാധിയ്‌ക്കും. സ്വാഭാവികത വളർന്ന് വളർന്ന്‌ അഭിനയം തന്നെ ആവശ്യമില്ലായെന്ന രിതിയിലേയ്‌ക്ക്‌ എത്തിയിരിക്കുന്നു ഇന്നത്തെ സിനിമകമൽ നീരീക്ഷിച്ചു. ‘നന്മകൾ നിറഞ്ഞ സിനിമയാണ് നല്ല സിനിമ, അതുകൊണ്ട് തന്നെ പ്രമോദിന്റെയും കൂട്ടരുടെയും സിനിമാ വഴികൾ നന്മകൾ നിറഞ്ഞതാവട്ടെ എന്ന്  അദ്ദേഹം ആശംസിച്ചു.
വഴി തെറ്റുന്ന സമൂഹത്തിന്റെ പുറകെയല്ല, അതിന്റെ ചലനങ്ങൾക്ക് മുൻപേ ചലിക്കുന്നവരാകണം കലാകാരന്മാർഎന്ന ആഹ്വാനവുമായാണ് തിരക്കഥാകൃത്ത് ടി. . റസാഖ്‌ ക്യാമ്പിനെ അഭിസംബോദന ചെയ്യ്തത്. “മലയാളിക്ക് ബഷീർ വെറുമൊരു എഴുത്തുകാരൻ മാത്രമല്ല ഒരു അനുഭവം തന്നെയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ മാത്രമല്ല കഥാ പരിസരത്തേക്കൂടി ഉൾക്കൊള്ളാൻ ഒരോ അഭിനേതാവിനും കഴിയണംഅദ്ദേഹം ഓർമ്മിപ്പിച്ചു. ബാല്യകാലസഖി ഒരു പുതിയ ചരിത്രമാകട്ടെ എന്ന ആഗ്രഹത്തോടെയാണ് റസാഖ് മടങ്ങിയത്.
മുന്നിലെ സ്റ്റുഡിയോ മൈക്കിലേക്ക് അച്ഛനും മകനും ഭർത്താവും കാമുകനുമൊക്കെ ആവാഹിക്കപെടുമ്പോൾ തന്റെ ശബ്ദവ്യതിയാനങ്ങൾകൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ച ഭാഗ്യലക്ഷ്മിയായിരുന്നു ക്യാമ്പിലെ മറ്റൊരു അതിഥി.  “നിങ്ങൾ സിനിമയെ പ്രണയിക്കൂ...! പ്രണയിച്ച് പ്രണയിച്ചൊരുന്നാൾ സിനിമ നിങ്ങളെ പ്രണയിച്ചു തുടങ്ങും.” സിനിമയുടെ സ്വന്തം കാമുകിക്ക് പറയാൻ മറ്റൊന്നുണ്ടായിരുന്നില്ല.
ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന നോവലിലെഖദീജയുടെവരവായിരുന്നുമറ്റൊരു വിസ്മയംഅങ്ങനെ ബഷീർ കഥകളും കഥാപാത്രങ്ങളും യാഥാർത്ഥ്യത്തിന്റെ വേരുകൾ തേടിയിറങ്ങിയ എഴു ദിനരാത്രങ്ങൾസിനിമയുടെ ലോകത്തിനു മാത്രമായി നീക്കി വച്ച ആ ദിവസങ്ങൾ അവസാനിച്ചപ്പോൾ അതിഭാവുകത്വങ്ങളിൽ നിന്ന് സ്വാഭാവികതയിലേക്കുള്ള സ്കെയിലിംഗ്നന്നായി ബോധ്യപ്പെട്ടുകൊണ്ടാണ് ഓരോ അഭിനേതാവും തൽക്കാലത്തേക്ക് പിരിഞ്ഞത്.
ഇനി മുഖത്ത് ഛായം തേച്ച് എട്ടുകാലിയും പൊൻകുരിശും ആനവാരിയും ഒസാനും സൈനബയുമൊക്കെയായി അവർ ക്യാമറയുടെ മുന്നിലേക്ക്. ആക്ഷനും കട്ടിനുമിടയിൽ അവരോരുത്തരും ഒന്നുകൂടി ജീവിക്കും എന്നെന്നേക്കുമായുള്ള ഒരു നല്ല അനുഭവമായി മാറാൻ.

അനുവാചകലോകം എന്നും ആരാധനയോടെ മാത്രം കണ്ടിട്ടുള്ള ബഷീറിന്റെ ബാല്യകാലസഖി പ്രമോദ് പയ്യന്നൂരിന്റെ നേതൃത്വത്തിൽ ചലച്ചിത്രമാകുമ്പോൾ, മാസങ്ങളും വർഷങ്ങളും നീണ്ട അവരുടെ അന്വേഷണങ്ങൾ ഫലം കാണട്ടെ എന്ന് പ്രത്യാശിക്കാം


Jan 27, 2013

ഏറെ ‘തിരക്കുകൾക്കിടയിൽ’ വീണുകിട്ടിയ ‘ഒരു ബൈക്ക് യാത്ര’ – കരീമിനൊപ്പം.





കുറച്ചുനാൾമുമ്പ് ഒരു യുവബിസിനസ്‍കാരനെ കണ്ടുമുട്ടിയപ്പോൾ കക്ഷിയോട് ഞാൻ പറഞ്ഞു, ‘ഒന്നിനും സമയം തികയുന്നില്ല മാഷെ..!’. അപ്പോൾ പുള്ളി പറഞ്ഞത്, “നമുക്ക് സമയം തികയുന്നില്ലാ എങ്കിൽ അതിന്റെ അർത്ഥം നമ്മൾ ഒട്ടും ഓർഗനൈസ്ഡ് അല്ലാ എന്നാണ് ! നമ്മളേക്കാൾ തിരക്കൂള്ളവർ ഇതിലും കൂടുതൽ കാര്യങ്ങൾ ഇവിടെ ചെയ്യുന്നുണ്ട്.”
സംഗതി വളരെ ശരിയാണ്, ജീവിതം ഒന്നേയുള്ളൂ.  വ്യക്തമായ കണക്കുകൂട്ടലും കാഴ്ചപാടുകളും ചുറ്റുപാടുകളെക്കുറിച്ചുള്ള ധാരണകളും ഒക്കെ വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും വളരെ പ്രാധാന്യമുള്ള വസ്തുതകൾ തന്നെ.  അതൊക്കെ തിരിച്ചറിയാൻ വൈകിപോയവർ ‘കെട്ടുവിട്ട പട്ടം പോലെ’ എന്തൊക്കെയോ കാട്ടി എവിടെയൊക്കെയൊ അലഞ്ഞ് ജീവിതം തീർക്കും.  ഞാനിത്രയൊക്കെ ഓർത്തെടുത്തത് ഒരു ആമുഖം എഴുതാനായാണ്.
ഏറെ നാളിനു ശേഷം വീണ്ടും ഒരു ഫിലിം റിവ്യൂ എഴുതാൻ മോഹം തോന്നി.   മോഹിപ്പിച്ചത് മറ്റാരുമല്ല 'മജീദി' തന്നെ അദ്ദേഹത്തിന്റെ കരീം എന്ന കഥാപാത്രവും.  കരീമിനൊപ്പമുള്ള യാത്രയിൽ മജീദി കാണിച്ചു തന്നതും ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യക്തമായ ചില നിരീക്ഷണങ്ങളാണ്.
ഇറാനിയൻ സം‍വിധായകൻ മജീദ് മജീദിയുടെ “സോങ്ങ് ഓഫ് സ്പാരോസ്” (2008/Iran/Drama/96Min) ‘കരീം’ എന്ന ഗ്രാമീണന്റെ കഥയാണ് പറയുന്നത്. പതിവ് പോലെ ഇറാനിലെ സാമാന്യ ജനത്തെ തന്നെയാണ്  ‘സ്പാരോസിലും’ മജീദി കൂട്ടുപിടിച്ചിരിക്കുന്നത്.
കരീം വീടിന് അല്പം അകലെയുള്ള ഓസ്ട്രിച്ച് ഫാമിലെ പ്രധാന തൊഴിലാളിയാളാണ്. അവയ്ക്കായി ആടിയും പാടിയും ആസ്വദിച്ചുള്ള അയാളുടെ ജോലി.  മൂന്നുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബം. സമാധാനപരമായ അവരുടെ ജീവിതം. ബധിരയായ മൂത്തമകൾക്ക് ഒരു പുതിയ ‘Hearing Aid’ വാങ്ങികൊടുക്കാനുള്ള അയാളുടെ ആഗ്രഹം മുതലാളിയെ അറിയിച്ച് അല്പം പണം മുൻകൂറായി വാങ്ങാമെന്ന് കരുതിയിരിക്കുന്ന ദിവസമാണ് ആ ഫാമിൽ നിന്നും ഒരു ഓസ്ട്രിച്ച് രക്ഷപെടുന്നത്. ആ കാരണത്താൽ അയാൾക്ക് ജോലി നഷ്ടമാകുന്നു.  അപ്രതീക്ഷിതമായ ആ സംഭവം അയാളെ ശരിക്കും തളർത്തുന്നു. രക്ഷപെട്ട ഓസ്ട്രിച്ചിനെ അന്വേഷിച്ച്  ‘ചുമലിൻ മേലിട്ട തൂവൽ പുതപ്പും, ഉയർത്തി പിടിച്ച മരക്കഷ്ണവുമായി സ്വയം ഒരു ഒട്ടകപക്ഷിയെപ്പോലെ അനന്തമായി കിടക്കുന്ന കുന്നും മലയും അയാൾ കയറിയിറങ്ങുന്ന് ദയനീയമായൊരു കാഴ്ചയാണ്.  അത്രമേൽ തന്റെ തൊഴിലിനേയും കുടുംബത്തേയും സ്നേഹിച്ചിരുന്നു കരീം.
ഏറെ നേരത്തെ തിരച്ചിലിനു ശേഷം നിരാശനായി വീട്ടിലേങ്ങ് മടങ്ങേണ്ടി വരുന്ന അയാൾ പുതിയൊരു ജോലി അന്വേഷിച്ച് നഗരത്തിലേക്ക് പോകുന്നു. ആ യാത്രയിൽ അപ്രതീക്ഷിതമായി അയാളുടെ ബൈക്കിനു പിറകിൽ കയറുന്ന നഗരവാസി അയാൾക്ക്  ടാക്സി ഫെയറായി ഒരു തുക നൽകുന്നതോടെ “ബൈക്ക് ടാക്സി” എന്ന പുതിയ ജോലിയിലേക്ക് അയാൾ സ്വയം നയിക്കപ്പെടുന്നു.  നഗരത്തിന്റെ തിരക്കുകളിൽ അയാൾ ആവോളം സമ്പാദിക്കുന്നു.  സന്തോഷവാനായി  തന്റെ ഗ്രാമത്തിലേക്ക് മടങ്ങുന്ന കരീം ഓരോ മടക്കത്തിലും നഗര മാലിന്യങ്ങൾക്കിടയിൽ നിന്നും വിലപ്പെട്ടതെന്ന് കരുതി പലതും കൂടെ കൊണ്ടു പോരുന്നു.  അപ്രതീക്ഷിതമായി അളവിലധികം പണം കൈവരുമ്പോൾ അയാളുടെ സ്വഭാവത്തിലും കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നു. നഗരത്തിന്റെ സ്വാർത്ഥകൾ ആ ഗ്രാമിണനെയും വല്ലാതെ സ്വാധീനിക്കുന്നു . അതിന്റെ തെളിവായി അയാൾ തന്നെ നഗരത്തിൽ നിന്നും പലപ്പോഴായി കൊണ്ടു വന്ന ‘സ്ക്രാപ്പുകൾ’ വീടിനു മുന്നിൽ കുമിഞ്ഞ് കൂടുന്നു.
നിഷ്കളങ്കരും സ്നേഹ സമ്പന്നരുമായ തന്റെ ഗ്രാമവാസികളോട് സ്നേഹത്തിന്റേയും സഹവർത്തിത്വത്തിന്റേതും അല്ലാത്തൊരു ഭാഷ ആയാൾ പങ്കുവയ്ക്കുന്നു. അനുവാദമില്ലാതെ തന്റെ ഭാര്യ അയൽക്കാർക്ക് സമ്മാനിച്ച ഒരു പഴയ വാതിൽ തീരെ ദയയില്ലാതെ അയാൾ അവിടെ നിന്നും മടക്കി കൊണ്ട് വരുന്ന കാഴ്ച ചിത്രത്തിന്റെ കീ ഫ്രെയിമുകളിൽ ഒന്നാണ്.
ഒടുവിൽ അനിവാര്യമായത് സംഭവിക്കുന്നു.  തനിക്കുപകരിക്കുമെന്ന് കരുതി കുട്ടി വച്ച ആ സ്ക്രാപുകൾ അയാൾക്ക് മുകളിലേക്ക് തന്നെ പതിക്കുന്നു.  ദേഹമാസകലം മുറിവുകളും ഒടിവുകളുമായി അനങ്ങാനാവാതെ കിടക്കുമ്പോൾ അയാൾ താൻ മറന്നുപോയ തന്റെ കുടുംബത്തിന്റെയും അയൽക്കാരുടെയും സ്നേഹം തിരിച്ചറിയുന്നു. 
പിന്നീട് സ്വർണ്ണ മത്സ്യങ്ങളെ വളർത്തി ഒരു ധനവാനാകാമെന്ന് മോഹിച്ച മകനും കൂട്ടുകാർക്കും അപ്രതീക്ഷിതമായി തന്റേതുപോലെ തന്നെ ഒരു തിരിച്ചടി നേരിടേണ്ടിവരുമ്പോൾ നിരാശരായ അവരെ അയാൾ സമാധാനിപ്പിക്കുന്നുണ്ട്. 
“ഞാൻ എന്റെ കഴിഞ്ഞകാലം ഓർക്കുന്നു. മനോഹരമായ ആ പഴയകാലം.. ഈ ലോകം ഒരു വലിയ കള്ളമാണ്……. ഒരു സ്വപ്നം പോലെ. ഇക്കഴിഞ്ഞതൊക്കെ നിങ്ങളുടെ ഓർമ്മകളാണിനി.” എന്നൊക്കെ അയാൾ അവർക്കായി പാടുന്നു.
കുട്ടികളുടെ മുഖത്തെ കണ്ണീർ ഒരു പുഞ്ചിരിയിലേക്ക് വഴിമാറുന്നു.  നഷ്ടപ്പെട്ടു പോയ സ്വർണ്ണ മത്സ്യങ്ങളിലൊന്നിനെ തങ്ങളുടെ കുളത്തിൽ നിക്ഷേപിച്ച് കുട്ടികൾ പുതിയൊരു പ്രതീക്ഷ പങ്കുവയ്ക്കുന്നു. രക്ഷപെട്ട ഒട്ടപക്ഷിയുടെ ഫാമിലേക്കുള്ള തിരിച്ചു വരവ് കരീമിനും പുതു ജീവൻ നൽകുന്നു.
മജീദി ചിത്രങ്ങളിലെ സിമ്പ്ളിസിറ്റി ഈ ചിത്രത്തിന്റെയും പ്രത്യേകതയാണ്.  അതിസൂഷ്മ ബിംബങ്ങളോ ഭാവപ്രകടനങ്ങളോ നെടുനീളൻ സംഭാഷണങ്ങളോ  ഇല്ലാതെ തന്നെ പ്രമേയ പരിസരത്തുനിന്നും സ്വാഭാവികമായി കടന്നു വരുന്ന സന്ദർഭങ്ങളെ വിദഗ്ദമായി സന്നിവേശിപ്പിച്ചുകൊണ്ടാണ് കരീമിന്റെ ജീവിതം മജീദി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. അതുകൊണ്ട് തന്നെ സാധാരണ പ്രേക്ഷകന് പോലും അവന്റേതായ തലത്തിൽ നിന്ന് ചിന്തിക്കാനും സിനിമയെ വിശകലനം ചെയ്യുവാനുമുള്ള അവസരവും അദ്ദേഹം നൽകുന്നുണ്ട്. ഒപ്പം ജീവിതത്തിലെ മുൻ‍ഗണനാ ക്രമങ്ങളെക്കുറിച്ച് കരീമിനൊപ്പം സ്വയം തിരിച്ചറിയാനും ശുദ്ധീകരിക്കാനുള്ള അവസരവും.  ചിത്രത്തെ വൃക്തി കേന്ദ്രീകൃതമാക്കി മാത്രം ചുരുക്കേണ്ടതുണ്ടോ എന്നും ഒന്നിരുന്നു ചിന്തിച്ചാൽ തോന്നി പോകും.
വശ്യമായ ഫ്രെയിമുകൾ പലതും ചിത്രത്തിൽ കാണാനാവുന്നുണ്ടെങ്കിലും കഥ പറച്ചിലിനെ ഒരു സന്ദർഭത്തിലും ഹൈജാക് ചെയ്യാത്ത ക്യാമറയുടെ സ്വഭാവിക ചലനങ്ങൾ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത  തന്നെയാണ്.  ശാന്ത സുന്ദരമായി ഫ്രെയിമുകളോട് പറ്റി ചേർന്ന് കിടക്കുന്ന പശ്ചാത്തല സംഗീതവും കുടിയാകുമ്പോൾ ലാളിത്യത്തിന്റെ പര്യായങ്ങളായി ലോകശ്രദ്ധനേടുന്ന ഇറാനിയൻ ചിത്രങ്ങളുടെ ഗരിമ ഒട്ടും കുറയ്ക്കാതെ ഒരു മജീദി ചിത്രം കൂടി അനുഭവവേദ്യമാകുന്നു.