Dec 7, 2011

ദി ഡേര്‍ട്ടി ലെസ് പിക്ചര്‍ !!


ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ സമീപകാലത്ത് ഞാന്‍ കാണാന്‍ തിരഞ്ഞെടുത്ത സിനിമകളൊന്നും അത്ര മോശമല്ലായിരുന്നു എന്നു തോന്നുന്നു. ഭാഷ-ദേശ ഭേദമന്യേ പഴതും പുതിയതുമായി കുറെ നല്ല സിനിമകള്‍ കണ്ടതിന്റെ സന്തോഷമുണ്ട് മനസ്സില്‍ . നാലുനാള്‍ മുമ്പു കണ്ട പാകിസ്ഥാനി ചിത്രം ' ബോല്‍ ' അപ്രതീക്ഷിതമായി വീണുകിട്ടിയ വ്യത്യസ്തമായൊരു ചലച്ചിത്രാനുഭവമായിരുന്നു. ഇന്നലെയും അതുപോലൊന്ന് ആവര്‍ത്തിക്കപ്പെട്ടു..!

'തെന്നിന്ത്യന്‍ മാദക റാണിയായിരുന്ന സില്‍ക്ക് സ്മിതയുടെ കഥ സിനിമയാകുന്നു...!', സിനിമ കാണാനുള്ള ആദ്യ പ്രേരണ അതുതന്നെ.! പിറകെ വന്ന വിവാദങ്ങള്‍ , നിരോധനങ്ങള്‍ , ബഹിഷ്‌കരിക്കലുകള്‍ , വിദ്യാബാലന്‍ എന്ന നടിക്കു ലഭിച്ച ഈ പുതിയ 'പരകായ പ്രവേശത്തെക്കുറിച്ചുള്ള' വാര്‍ത്തകള്‍ . മൊത്തത്തില്‍ വിവാദം പുകയുന്ന ഒരു എരിപൊരി സിനിമ കാണാനെന്നപോലെയാണ് ' ഡേര്‍ട്ടി പിക്ച്ചര്‍ ' കാണാന്‍ തീയറ്ററിലെത്തിയത്. പക്ഷെ.........

പക്ഷെ മനസ്സു നിറച്ചു കളഞ്ഞു....! സിനിമയിലെ നായികാ കഥാപാത്രമായ 'സില്‍ക്ക്' വായിച്ചതിനും കേട്ടതിനുമൊക്കെ അപ്പുറമായിരുന്നു. അവര്‍ക്ക് അവരുടേതായൊരു വ്യക്തിത്വമുണ്ടായിരുന്നു, ന്യായീകരണങ്ങളും.! ശബ്ദത്തിലോ ഭാവങ്ങളിലോ ഇത്തരം കഥാപാത്രങ്ങള്‍ പങ്കുവയ്ക്കാറുള്ള പതിവു ചേഷ്ടകളൊന്നും കാണാനേ കഴിയുന്നില്ല. ഒരിക്കപോലും 'കഥാപാത്രത്തെ മറികടക്കാത്ത' വിദ്യാബാലന്റെ ഗ്ലാമര്‍ പ്രദര്‍ശനവും ശ്രദ്ധേയമാണ്! ഇത്തരത്തില്‍ ഈ കഥാപാത്രത്തെയും ചിത്രത്തെയും വാര്‍ത്തെടുത്ത തിരക്കഥയും മികച്ച സംവിധാനവും അഭിനന്ദനീയം. സില്‍ക്കായി വെള്ളിത്തിരയില്‍ ഛടുലപ്രകടനം കാഴ്ചവെച്ച വിദ്യയുടെ മികച്ച കഥാപാത്രങ്ങളിലൊന്നാവും ഇത്. അദ്യാന്തം നായികയുടെ വഴികളിലൂടെ സഞ്ചരിച്ച കഥയോട്, ഒപ്പം നിന്ന സഹപാത്രങ്ങളും നിരാശപ്പെടുത്തിയില്ല. കഥാവാസാനം പ്രവചനീയമാണെങ്കിലും കഥപറച്ചില്‍ അതിനെ ഏറെക്കുറെ മറികടക്കുന്നു. ചിത്രം പുറത്തിറങ്ങിയതെ ഉള്ളൂ എന്നതിനാല്‍ മറ്റ് വിവരണങ്ങള്‍ ഒഴിവാക്കാം എന്നു തോന്നുന്നു.

ചുരുക്കത്തില്‍ സില്‍ക്ക് സ്മിതയുടെ ജീവിതരഹസ്യങ്ങള്‍ തേടി ഇരുട്ടില്‍ കണ്ണുമിഴിച്ചിരുന്ന പ്രേക്ഷകന് അതിനുള്ള ഉത്തരങ്ങളെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് പുതിയൊരു സില്‍ക്കിനെയാണ് ഈ 'ഡേര്‍ട്ടി ലെസ് പിക്ചറിലൂടെ' സംവിധായകന്‍ മിലന്‍ ലുത്രിയയും രചയിതാവ് രജത് അറോറയും കാണിച്ചു തന്നത്....!

Oct 17, 2011

‘അള്ളാഹുവിന്റെ’ മകൻ അബു.


ഏറെ ചർച്ച ചെയ്തു കഴിഞ്ഞ ചിത്രമായതിനാൽ ഒരു റിവ്യുവിന് ഇനി സ്കോപ്പില്ലാ എന്നറിയാം എങ്കിലും കണ്ടപ്പോ എഴുതണം എന്നു തോന്നി.

‘അള്ളാഹുവിന്റെ’ മകൻ അബു.

“മക്കാ മദീനത്തിൽ എത്തുവാനല്ലാതെ

തുശ്ചമീ ജന്മത്തിൻ അർത്ഥമെന്തോ....”

സലീം അഹമ്മദ് രചനയും സംവിധാനവും ചെയ്ത “ആദാ‍മിന്റെ മകൻ അബു” പറയുന്നത് ഒരു സിനിമാക്കഥയല്ല. മാറിയ സാഹചര്യങ്ങളിൽ എവിടെയൊ വച്ച് നമ്മൾ നഷ്ടപ്പെടുത്തിയ ജീവിത മൂല്യങ്ങളെക്കുറിച്ചുള്ള ചില ഓർമ്മപ്പെടുത്തലുകളാണ്. വളരെ സ്വാഭാവികമായ ഒരു കഥയിലൂടെ കഥാപാത്രങ്ങളിലൂടെ അവരുടെ സംഭാഷണങ്ങളിലൂടെ അതൊക്കെ ഇവിടെ സമർദ്ദമായി പങ്കുവയ്ക്കപ്പെടുന്നു. മുസ്ലിം മതത്തേയും അതിന്റെ വിശ്വാസങ്ങളെയും ചുറ്റിപ്പറ്റിയാണ് കഥ പറച്ചിലെങ്കിലും ഒടുവിലത് മതാതീതമായി, നമുക്കോരോരുത്തർക്കുമുള്ള സന്ദേശമായി മാറുന്നു.

അനർഹമായ കാരുണ്യവും ദയയും സ്നേഹത്തോടെ തിരസ്ക്കരിച്ച് കഥാനായകൻ അബു ദാരിദ്രത്തിലും, തന്റെ ജീവിത മൂല്യങ്ങൾകൊണ്ട് സമ്പന്നനാകുന്നു. നമ്മുടെ ഭക്തിയും വിശ്വാസവുമൊക്കെ ലാഭകണ്ണുകളാൽ ദുർഗന്ധപൂരിതമാകുമ്പോൾ അബുവിന്റെ വഴികളിൽ കളങ്കരഹിത വിശ്വാസത്തിന്റെ അത്തർ മണം!. പരമ കാരുണികവാനായ അള്ളാഹുവിന്റെ നിശ്ചയങ്ങളെ കുറ്റം പറയാൻ നമുക്കവകാശമില്ലായെന്ന് ഭാര്യയെ സമാധാനിപ്പിച്ച്, കറകളഞ്ഞ വിശ്വാസത്തിന്റെ നേർ‌രേഖയായി മാറുന്ന അബു.

ഏക ജീവിത ലക്ഷ്യമായ “ഹജ്ജ് കർമ്മം” നിറവേറ്റാൻ ഏറെ അലച്ചിലുകൾക്ക് ശേഷവും പണം തികയാതെ വരുമ്പോൾ വീട്ടു മുറ്റത്തെ ‘പ്ലാവിന്റെ‘ ജീവനെടുക്കാൻ കൂട്ടുനിന്ന തന്റെ സ്വാർത്ഥയോട് നീതിമാനായ അള്ളാഹു പൊരുത്തപ്പെട്ടുകാണില്ല എന്ന തിരിച്ചറിവ് അബുവിനെ അസ്വസ്ഥനാക്കുന്നു. പ്രതീക്ഷയുടെ ചെറു തൈയൊന്ന് നട്ടു നനച്ച് തുടങ്ങുന്ന പുതിയ നടത്തത്തിന് വാർദ്ധക്യം തളർത്താത്ത നിശ്ചയദാർഡ്യത്തിന്റെ കരുത്തുണ്ട്.

സ്വാർത്ഥ ലാഭങ്ങൾകൊണ്ട് കെട്ടിപ്പൊക്കിയ നമ്മുടെയീ ലോകത്ത് ഏറെക്കാലം മായാതെ നിൽക്കും, നിൽക്കണം അബുവിന്റെ ജീവിതക്കാഴ്ചകൾ.

ചിത്രത്തിൽ സലീം കുമാർ തന്റെ പ്രതിഭയെ രാകിമിനുക്കുമ്പോൾ സറീനാ വഹാബ് ഉറവ വറ്റാത്ത തന്റെ അഭിനയ മികവ് ഒരിക്കൽ കൂടീ നമുക്ക് മുന്നിലെത്തിച്ചു. നമ്മുടെ നാട്ടിടവഴികളിൽ നടന്നൊരു കഥയിലെ ഓരോ കാഴ്ചയും മധു അമ്പാട്ടിന്റെ കരവിരുതിൽ മനോഹരമായ ഫ്രെയിമുകളിലൂടെ കടന്നു വന്നപ്പോൾ ഒരു ലോകോത്തര ക്ലാസ്സിക്‌ കണ്ട പ്രതീതി.

മലയാള സിനിമയിലെ ‘പുത്തൻ ഇടപെടലുകൾ‘, അതിന്റെ കെട്ടും മട്ടും ഏറെ മാറ്റിയിരിക്കുന്നു. അബുവിന്റെ ഓസ്കാർ സ്വപ്നങ്ങൾ യാഥാർത്ഥ്യമായാലും ഇല്ലെങ്കിലും ഒരു നല്ല സിനിമയെന്ന മലായാളിയുടെ സ്വപ്നങ്ങൾക്ക് യാഥാർത്ഥ്യത്തിന്റെ നിറം വീണു തുടങ്ങിയിരിക്കുന്നു എന്നാശ്വസിക്കാം. വീണ്ടുമൊരു വസന്തകാലം കൂടി മലയാ‍ള സിനിമയിലേക്കെത്തുന്നതിന്റെ സൂചനകൾ.

Aug 17, 2011

ഒരു ലേഖനം, ഒരു സിനിമ ഇടയിൽ കുറച്ചോർമ്മകളും!!


സെക്കന്റ് ഷോ സിനിമാകണ്ട് വരുന്ന വഴിക്കോ ഉത്സവപ്പറമ്പിലെ രണ്ടാം നാടകം കണ്ടു മടങ്ങുമ്പഴോ കരിഞ്ഞ വാഴയിലകളോ പഴന്തുണിയോ പുകമഞ്ഞോ വല്ലതും പ്രേതങ്ങളായി വന്ന് നിങ്ങളെ പേടിപ്പിച്ചിട്ടുണ്ടോ? കൌമാരപ്രായത്തിലെ രാത്രി യാത്രകളിൽ ഇത്തരമൊരു കഥയെങ്കിലുമുണ്ടാകും നമുക്കെല്ലാം ഓർത്തു പറയാൻ. പക്ഷെ ഇന്നത്തെക്കാലത്ത് പ്രേതങ്ങൾ ടി.വി സീരിയലുകളിലൂടെയും മറ്റും നമുക്കിടയിലെ സ്ഥിരം സന്ദർശകരായപ്പോൾ ആ പേടി ലേശം കുറഞ്ഞു എന്ന് തീർത്തുപറയുന്നില്ലെങ്കിലും അറ്റ്ലീസ്റ്റ്, “ആരാ.. അത്!?” എന്ന് അല്പം ശബ്ദം താഴ്ത്തി വിറയില്ലാതെ ചോദിക്കാൻ നമ്മൾ ശീലിച്ചിട്ടുണ്ടാവും എന്നുറപ്പിക്കാം.

എനിക്കുമുണ്ട് പറയാൻ, കണ്ടതും കേട്ടതും അനുഭവിച്ചതുമൊക്കെയായി ചില്ലഅപസർപ്പക കഥകൾ!!’. പക്ഷെ ഈ പ്രവാസലോകത്തെ രാത്രികളിൽ, നമ്മുടെ നാട്ടിൻപുറങ്ങളിലെ പോലെ ഇടവഴികളും പൊന്തക്കാടുകളും കുറ്റൻ മരങ്ങൾ വളർന്നു നിറഞ്ഞ ശ്മശാനങ്ങളും റെയിൽ‌വേ ട്രാക്കുകളും ഒന്നുമൊന്നും മഷിയിട്ടു നോക്കിയാൽ കൂടി കാണാനാവാത്തതു കൊണ്ടാവണം പ്രേതം എന്ന സങ്കല്പം (ഹൊ യാഥാർത്ഥ്യം!!) അടുത്തെങ്ങും ഉറക്കത്തിൽ‌പോലും ചുണ്ണാമ്പു ചോദിച്ചു വന്നിട്ടില്ല..! അതങ്ങനെ മനസ്സിന്റെ അടിത്തട്ടിലെവിടെയോ ആണി തറയ്ക്കപ്പെട്ട് സുഖനിദ്രയിലായിരുന്നു.

കഴിഞ്ഞ ദിവസം മാതൃഭൂമിയുടെ പുസ്തക പരിചയം പംക്തിയിലൂടെ മനസ്സോടിക്കുമ്പോഴാണ് ‘ലവറ്റകൾ‘ കണ്ടുരുട്ടി, മുടി പറത്തി, കൂർത്ത ദംഷ്ട്രകൾ പുറത്തുകാട്ടി ചോരയുണങ്ങിയ കൈകളും നിലംതൊടാത്ത കാലുകളുമായി എന്റെ മനസ്സിലേക്ക് വീ‍ണ്ടും ഒരു കറുത്തവാ‍വിന്റെ പേടിപ്പെടുത്തുന്ന നിശബ്ദതയോടെ കടന്നുവന്നത്.

ശ്രീ പി. വി. രവീന്ദ്രൻ എഴുതിയ “ഡ്രാക്കുള: ചെകുത്താന്റെ പുത്രൻ” എന്ന സുദീർഘമായ ആ ലേഖനം വായിച്ചു തീർക്കുമ്പോഴേക്കും മനസ്സുവീണ്ടും കുട്ടികാലത്തെ ഭയപ്പെടുത്തുന്ന ഓർമ്മകളിലേക്ക് പാഞ്ഞുപോയി. സമയം രാത്രി 12 കഴിഞ്ഞിരുന്നു. സഹമുറിയന്റെ കൂർക്കംവലിക്കുപോലും ഒരു യക്ഷിയുടെ മുരൾച്ചയുമായി സാദൃശ്യം കൽ‌പ്പിക്കാൻ ഏറെ നാളിനു ശേഷം എനിക്ക് കഴിഞ്ഞ നിമിഷങ്ങൾ. ചിന്തകൾ വല്ലാതെ കാടുകയറി. ലേഖനത്തിലെ ചിത്രങ്ങളിൽ നിറഞ്ഞു നിന്ന, കുട്ടിക്കാലത്ത് എന്നെ ഏറേ പേടിപ്പെടുത്തിയിട്ടുള്ള ഡ്രാക്കുളാ പ്രഭുവിന്റെ രൂപം മാത്രം മനസ്സിൽ. അത് ഒരു സുന്ദരിയുടെ കഴുത്തിലേക്ക് മന്ദം ഇഴുകിച്ചേരുന്നത് ഞാൻ ഊഹിച്ചുനോക്കി. കാമാർദ്രമായ അവളുടെ കണ്ണുകൾ പെട്ടന്ന് തുറിച്ച് പുറത്തേക്കു തള്ളുന്നതും അവളാകെയൊന്നു പിടച്ച് പിറകിലേക്ക് മറിയുന്നതും ഞാൻ അടുത്തു കണ്ടു. പ്രഭു ഇനി എന്റെ നേർക്ക് തിരിയുമോ!? ഇല്ല എനിക്കു നേരെയല്ല...!! തനിക്ക് വശപ്പെട്ട അവളെ വെളുത്തു തടിച്ചൊരു മാർബിൾ പെട്ടിയിൽ പതിയെ കിടത്തുകയാ‍ണയാൾ. വിറയാർന്ന കൈകളിൽ ഒരു മരയാണിയും ചുറ്റികയും കരുതിവച്ച് പ്രഭു തിരിഞ്ഞു നടക്കുന്നതും നോക്കി ഞാൻ നിന്നു.....!

ഒരു നിമിഷം ഓർമ്മകളിൽ നിന്നുണർന്നപ്പോൾ സത്യത്തിൽ എനിക്ക് ചിരിവന്നു. ഒപ്പം ആ പഴയ ‘കുട്ടി മനസ്സ്‘ കുറച്ചു നേരത്തേക്കെങ്കിലും തിരികെ കിട്ടിയതിൽ ഗൂഡമായ ഒരു സന്തോഷവും.! പിന്നെ ഒന്നേ ചിന്തിച്ചുള്ളൂ. എങ്ങനെയെങ്കിലും ആ വിഖ്യാത ചിത്രം ഒന്നു കാണണം. സത്യം പറഞ്ഞാൽ ആദ്യമായി കാണണം..!!! അപ്പോൾ ഇത്രനേരം കണ്ട കാഴ്ചകൾ!?? സ്വാഭാവികമായ സംശയം..!

അതെ, ഞാനിതുവരെ ആ ചിത്രം കണ്ടിട്ടില്ലായിരുന്നു. പണ്ട് സന്ധ്യകഴിഞ്ഞ് വീടിന്റെ ഉമ്മറത്ത് ഞങ്ങൾ കുട്ടികൾ വട്ടം കൂടിയിരിക്കുമ്പോഴാണ് വല്ല്യേട്ടൻ ഡ്രാക്കുള കഥകളുടെ കെട്ടഴിക്കുക. കണ്ണുമ്മിഴിച്ചിരുന്ന് കഥ കേട്ടു തുടങ്ങുമെങ്കിലും ഏട്ടന്റെ ഭാവാഭിനയവും ചില്ലറ സൌണ്ട് ഇഫക്ടുകളും കൂടിചേർന്ന് രംഗം ചൂടുപിടിക്കുമ്പോൾ ഞങ്ങൾക്കെല്ലാം അടിമുടി വിറച്ചു തുടങ്ങും. അതുകൊണ്ട് തന്നെ ആ സിനിമകൾ പിന്നീടൊരിക്കലും നേരിൽ കാണണമെന്ന് തോന്നിയിട്ടുമില്ല. ഇപ്പോഴെന്തോ പെട്ടന്നൊരാഗ്രഹം...!

രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിൽ ഡിവിഡി കിട്ടി!! സഹമുറിയനോട് ഞാൻ ചോദിച്ചു: “നീ കാണുന്നോ.....!?“, “ഞാനില്ലേ...! പണ്ട് ആ നോവൽ വായിച്ച് പനിച്ചു കിടന്നതിന്റെ ഹാങ്ങോവർ ഇപ്പഴും മാറിയിട്ടില്ലാ“ എന്ന് ടീയാൻ. എന്നാൽ പിന്നെ ഒറ്റയ്ക്ക് കണ്ടേക്കാം എന്നു കരുതി. രാത്രി തന്നെ ബെസ്റ്റ് ടൈം. മുറിയിൽ പതിവ് കൂർക്കംവലി കേട്ട് തുടങ്ങിയപ്പോൾ പതിയെ ഞാൻ ലാപ് ടോപ്പിലേക്ക് ഡ്രാക്കുളയെ തള്ളിവിട്ടു.

“ഹൊറർ ഓഫ് ഡ്രാക്കുള”, ടൈറ്റിൽ സ്ക്രീനിൽ തെളിഞ്ഞപ്പോഴേ ഞാൻ പരിസരം മറന്നു തുടങ്ങിയിരുന്നു. പുതിയ സ്റ്റീരിയോ ഹെഡ് സെറ്റിന്റെ സ്വകാര്യതയിൽ ഒരു കുളമ്പടി ശബ്ദത്തിനൊടുവിലായി ഡ്രാക്കുളാ ഹൌസിലെ കഴുകൻ എന്നെ കാര്യമായി ഒന്ന് നോക്കി. പ്രഭുവിന്റെ പുതിയ ലൈബ്രേറിയൻ മിസ്റ്റർ ഹാര്‍ക്കർ ഡ്രാക്കുളയുടെ കൊട്ടാരത്തിലേക്ക് കടന്നു വരികയാണ്. വളരെ കൂളായി അയാൾ ഏറെക്കുറെ അനാഥമായ ആ കൊട്ടാരത്തിലേക്ക് നടന്നു കയറുന്നു. അയാൾക്കടുത്തേക്ക് ഓടിയെത്തേണ്ട ഡ്രാക്കുളയെ സ്ക്രീനിന്റെ ഓരോ മുക്കിലും മൂലയിലും ഞാനും തിരഞ്ഞു. ഒടുവിൽ കണ്ണുടക്കിയത് ഒരു കത്തിലാണ്. വളരെ ഭവ്യതയോടെ തന്റെ അതിഥിക്ക് ഡ്രാക്കുള പ്രഭു എഴുതിയ കത്ത്...! അത് വായിക്കുമ്പോൾ ഹാര്‍ക്കറിനൊപ്പം ഞാനുമോർത്തു “എന്തു നല്ല മനുഷ്യൻ!“. പക്ഷെ!! “രക്ഷിക്കൂ” എന്ന് നിലവിളിച്ചുകൊണ്ട് അവിടേക്കു കടന്നു വന്ന സുന്ദരിയെ കണ്ട നിമിഷം മുതൽ ഡ്രാക്കുളയുടെ ക്രൂര മുഖം എനിക്ക് മുന്നിൽ തെളിഞ്ഞു തുടങ്ങി.....!

ഡ്രാക്കുളയുടെ ചെയ്‌തികളും അതിനിരയായവരുടെ പ്രതികരണങ്ങളുമൊക്കെയായി ചിത്രം പുരോഗമിക്കുമ്പോൾ ഒരു കാര്യം ഞാൻ മനസ്സിലാക്കി. അന്‍പതുകളുടെ ഒടുവിൽ പ്രേക്ഷകന്റെ ഏകാന്ത നിമിഷങ്ങളെ ഭീതിയുടെ കറുത്ത കോട്ടുകൊണ്ട് മൂടിയിട്ട ഈ ചിത്രത്തിന് ഇന്നത്തെ അൾട്രാ മോഡേൺ പ്രേക്ഷകന്റെ പ്രേതചിത്ര സങ്കല്പങ്ങളോട് മത്സരിക്കാൻ ബുദ്ധിമുട്ടുണ്ട്. പക്ഷെ ഒരു ‘സിനിമാ പഠിത്തക്കാരന്റെ’ ചിന്തകൾ അങ്ങനെ ഒന്നിനെയും എഴുതി തള്ളാൻ പാ‍ടില്ലല്ലോ. ഞാനെന്ന കാഴ്ചക്കാരൻ അന്നത്തെ ആസ്വാദകന്റെ പ്രതീക്ഷകളുടെ ലവലിലേക്ക് എത്തിപ്പെടാൻ ലേശം ബുദ്ധിമുട്ടി. പണ്ടേ കാണേണ്ട ചിത്രമായിരുന്നു എന്ന നഷ്ടബോധം ഉണ്ടായെങ്കിലും ചിത്രം ഇന്നും ആസ്വാദ്യകരം.

ഗ്രാഫിക്സും അനിമേഷനും പിച്ചവച്ചു നടക്കുന്നതിനും മുന്നേ ഇറങ്ങിയ സിനിമ ആയതുകൊണ്ടാവണം എല്ലാം കൺമുന്നിൽ സ്വാഭാവികമായി സംഭവിക്കുന്നതുപോലെ ഈ ചിത്രത്തെ ഉൾക്കൊള്ളാൻ സാധിക്കുന്നത്. ഒട്ടും അതിഭാവുകത്വമില്ലാത്ത അഭിനയ മികവോടെ ട്രാക്കുളയും ‘എതിരാളികളും’ സ്ക്രീനിൽ അവരവരുടെ റോളുകൾ ഭംഗിയാക്കുമ്പോൾ പശ്ചാത്തലവും അതിനുതകുന്ന ശബ്ദസംവിധാനവും കാഴ്ചകൾക്ക് ഉചിതമായ ഫീൽ നൽകുന്നു. നാടകീയ രംഗങ്ങൾക്കൊന്നും വഴികൊടുക്കാത്ത കഥാവസാനത്തിൽ ഡോക്ടർ വാന്റെ ഇടപെടലുകളാൽ തന്റെ പുതിയ ഇരയെ കീഴ്‌പെടുത്താനാവാതെ കുഴയുന്ന ഡ്രാക്കുള നശിക്കപ്പെടുന്നു. അക്കാലത്തെ പരിമിധമായ സങ്കേതങ്ങൾ ഉപയോഗിച്ച് മനോഹരമാക്കിയ ആ രംഗത്തിൽ കറുത്തു നീണ്ട കുപ്പായത്തിനുള്ളിലെ ആ വലിയ ശരീരം ദ്രവിച്ചില്ലാതാകുന്നു. ഒടുവിൽ വസ്ത്രങ്ങൾക്കൊപ്പം ഡ്രാക്കുളയുടെ മോതിരം മാത്രം അവശേഷിക്കുന്നു. ജനാലയിലൂടെ ഡ്രാക്കുളയുടെ മരണഹേതുവായി ആ കോട്ടമുറിയിലേക്ക് കടന്നു വന്ന വെളിച്ചത്തിൽ ആ മോതിരം മറ്റൊരു ഡ്രാക്കുള ചിത്രത്തിന്റെ സാധ്യത വിളിച്ചറിയിച്ചുകൊണ്ട് തിളങ്ങി നിന്നു.

ആദ്യ ചിത്രത്തിന്റെ ചുവടുപിടിച്ച് പിന്നീടും നിരവധി ഡ്രാക്കുള സിനിമകൾ സിനിമാ പ്രേമികളുടെ ഹൃദയമിടിപ്പിന്റെ താളംനിശ്ചയിച്ചുകൊണ്ട് കടന്നു വന്നിട്ടുണ്ടെങ്കിലും എല്ലാറ്റിനും കാരണഹേതുവായി വെള്ളിത്തിരയിൽ ഡ്രാക്കുളപ്രഭുവിന്റെ ശക്തമായ സാന്നിദ്ദ്യമറിയിച്ച ഈ ചിത്രം ചരിത്രപുസ്തകത്തിലെന്നും തെളിമയോടെ നിൽക്കും.

ബ്രാം സ്റ്റോക്കറുടെ നോവലിന്റെ ചുവടുപിടിച്ച് ജിമ്മി സാംഗ്‍‍സ്റ്റർ രചന നിർവ്വഹിച്ച ‘ഹാമ്മർ ഹൊറർ‘ സീരീസിലെ ഈ ആദ്യ ചിത്രം (1958) നിർമ്മിച്ചിരിക്കുന്നത് ആന്റണി ഹിന്‍സാണ്. ക്രിസ്റ്റഫർലീ ഡ്രാക്കുളയായപ്പോൾ പീറ്റർ, മൈക്കിൾ ഗഫ്, ജോൺ വാൻ, മെലിസ്സ, കരോൾ മാര്‍ഷ് എന്നിവർ മറ്റുപ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നല്കി. ഈ ചിത്രം നൽകിയ ആസ്വാദന രസം ഇതുവരെ കാണാതിരുന്ന മറ്റ് ഡ്രാക്കുള ചിത്രങ്ങൾ കൂടി കാണാൻ എനിക്ക് പ്രേരണയായിരിക്കുകയാണ്. പിന്നീട് വന്നവയിൽ പലതും അതിരുവിട്ട മാദക പൊലിമയിൽ പഴികേൾക്കേണ്ടി വന്നവയാണെങ്കിലും ലോകമെങ്ങുമുള്ള ഹൊറർ സിനിമാസ്വാദകരുടെ ഇടയിലെ എക്കാലത്തെയും ഫേവറൈറ്റുകളായ ആ ചലച്ചിത്രങ്ങളിലൂടെയും സഞ്ചരിക്കാൻ ഒരു മോഹം!.

എഴുതി നിർത്തുന്നതിനു മുൻപ് മറ്റൊരു ചിത്രം കൂടി ഈ വരികൾക്കിടയിലേക്ക് കടന്നു വരികയാണ്. ചിലങ്കയുടെ താളത്തിൽ അഴിഞ്ഞുലഞ്ഞ കാർകൂന്തലും കരിമഷി പടർന്ന് ക്രോധപൂർണ്ണമായ മുഖവുമായി!!. അതെ, മലയാളി പ്രേക്ഷകന്റെ മനസിന്റെ തെക്കിനികളിൽ ഇനിയെത്രനാൾ കഴിഞ്ഞാലും, നമ്മുടെ പ്രേതചിത്ര സങ്കല്പങ്ങൾക്ക് എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചാലും നാഗവല്ലിയുടെ ആ നോട്ടം, ആക്രോഷം അതിനെന്നും ആ പഴയ ശക്തി ക്ഷയിക്കാതെയുണ്ടാകും. അല്പം ഭയചകിതരായല്ലാതെ ആ സിനിമയിലൂടെ സഞ്ചരിക്കാൻ നമുക്ക് ഇനിയൊരു നൂറ്റാണ്ടു കഴിഞ്ഞാലും സാധിച്ചെന്നുവരില്ല. ഡ്രാക്കുള കഥകളുടെ മേനി പറച്ചിലിനിടയിൽ അത് നമ്മൾ മലയാളിയുടെ സ്വകാര്യ അഹങ്കാരമായി ഇരിക്കട്ടെ!

റൊമാൻസും കോമഡിയും ആക്ഷനും അനിമേഷനും അരങ്ങു തകർക്കുന്ന സിനിമാസ്ക്രീനിൽ ഹൊറർ ത്രില്ലറുകളും മുറതെറ്റാതെ തങ്ങളുടെ സാന്നിദ്ദ്യം അറിയിക്കുന്നുണ്ട്. കല്പിത കഥകൾ അങ്ങനെ ഇനിയെന്തെല്ലാം വരാനിരിക്കുന്നു. ശ്വാസമടക്കി കണ്ടിരിക്കാൻ നമ്മൾ പ്രേക്ഷകർ പണ്ടേ റെഡിയാണല്ലോ.!!

Jul 9, 2011

യാത്ര

ദേ മമ്മി വിളിച്ചു ചോദിക്കുന്നു. “പാതിരാത്രി എന്തിനാ കിടന്നു ചിരിക്കുന്നതെന്ന്”

“ഇവിടെ ഒരു കള്ളൻ ഓരോന്നു പറഞ്ഞെന്നെ ചിരിപ്പിക്കുകയാണെന്ന് പറഞ്ഞു കൊടുക്കട്ടെ ഞാൻ?”

മൊബൈലിലൂടെയുള്ള ആ കിളിമൊഴി രമേഷ് വല്ലാതെ ആസ്വദിക്കുകയായിരുന്നു. ഒരു കള്ളച്ചിരിയോടെ അവന്‍ പതിയെ ബാൽക്കണിയിലെ അരമതിലിൽ കയറിയിരുന്നു.

“അയ്യോ ചതിക്കല്ലെ പെണ്ണെ. നീ ഇപ്പഴെ സസ്പെൻസ്സ് പൊളിക്കല്ലേ.”

“ഹ്മ്മ്….. സസ്പെൻസ്സ്..” അവൾ ചിണുങ്ങി. “ദാ വരുന്നെന്നും പറഞ്ഞ് പോയിട്ട് ഇന്ന് ആഴ്ച ഒന്നായി അറിയാമോ. എന്താ ഇങ്ങോട്ട് വരുന്നില്ലെ ഇനി?”

“ഹൊ നീ ഒന്നു ക്ഷമിക്കടി പെണ്ണെ” “എന്റെ ഒരേയൊരമ്മക്ക് സുഖമില്ലാന്ന് കേൾക്കുമ്പോ ഞാനല്ലാതെ പിന്നെ ആരാ ഒന്നോടി ചെല്ലുക” “നിന്റെ ഭാവി അമ്മായിയമ്മയോട് നിനക്കിത്തിരി പോലും സിമ്പതി ഇല്ലേ...!?”

“പിണങ്ങല്ലേ.. ഞാൻ അതല്ലട കുട്ടാ ഉദ്ദേശിച്ചേ… എത്ര ദിവസമായി ഒന്നു കണ്ടിട്ട് അതുകൊണ്ടല്ലേ…. ഐ മിസ്സു യൂ ഡാ…. എന്റെ ചെക്കന് വിഷമമായോ…..” അടക്കിപിടിച്ച അവളുടെ കൊഞ്ചൽ.

“ഐ ടൂ മിസ്സ് യൂ ഡാർളിംഗ്….” “നാളെ രാവിലത്തെ ട്രെയിന് തന്നെ ഞാൻ വരുന്നുണ്ട്, നിന്റെ മിസ്സിംഗ് തീർത്തിട്ടു തന്നെകാര്യം.” അർത്ഥം വെച്ചൊരു ചിരിയോടെ രമേഷ് അത് പറയുമ്പോൾ രേണുവിന്റെ ശബ്ദത്തിൽ ആവേശത്തിന്റെ തിളക്കം.

“വാവ്വു നാളെയോ…. വേഗം വാടാ ചെക്കാ എനിക്കു നിന്നെ കാണാൻ കൊതിയാവുന്നു.”

“ഹോ ഒന്നടങ്ങു പെണ്ണെ ഞാനൊന്നങ്ങു വന്നോട്ടെ.”

ആ പിന്നൊരു കാര്യം “ആ നവീന്റെ നെറ്റ്കഫേയിലേക്ക് ഇനി ഞാനില്ല കേട്ടോ. അവന്റെ അർത്ഥം വെച്ചുള്ള ഒരു നോട്ടവും വർത്തമാനവും ഹും..”

“അയ്യോ അങ്ങനെ കഠിനതരമായ തീരുമാനങ്ങളൊന്നും എടുക്കല്ലെ പൊന്നെ. ജോലികഴിഞ്ഞ് ക്ഷീണിച്ചു വരുമ്പോ നിന്നോടിത്തിരി പേഴ്സണലായിട്ട് വർത്തമാനം പറയാൻ ഞാൻ പിന്നെ എന്തു ചെയ്യും.”

“ഹും വർത്തമാനം. കഴിഞ്ഞാഴ്ച ഒരു മണിക്കൂർ വർത്തമാനം പറഞ്ഞതിന്റെ പാട് ഇപ്പഴും അവിടെയും ഇവിടെയുമൊക്കെ കിടപ്പുണ്ട്. നഖമൊക്കെ വെട്ടിയിട്ടിങ്ങോട്ട് വന്നാ മതി കേട്ടോ”

“ശ്ശെടാ ഇത്തിരി റൊമാന്റിക്ക് ആവാന്നു വെച്ചാ ഈ പെണ്ണു സമ്മതിക്കില്ലല്ലോ…?”

“രമേഷ്…. ബി സീരിയസ്സ്… പപ്പ എന്തോ പ്രൊപ്പോസലൊക്കെ കൊണ്ട് വരുന്നുണ്ട്. എന്റെ ജോലി പെർമനന്റ് ആയതുകൊണ്ട് ഇനി പെട്ടന്ന് കല്യാണം നടത്തണമെന്നാ പപ്പക്ക്.” “ഇനിയും വൈകിയാൽ നമ്മുടെ കാര്യം….! അവൾ പകുതിയിൽ നിര്‍ത്തി.

“നീ അമ്മയോട് ഒന്നു സൂചിപ്പിച്ചിട്ടു വാടാ. ഞാനും വീട്ടിൽ ഒന്നു പറഞ്ഞു വയ്ക്കാം.”

“ഹോ നീ ഇങ്ങനെ വെപ്രാളം പിടിക്കാതെടീ നമുക്കെല്ലാം ശരിയാക്കാമെന്നെ, അമ്മയ്ക്ക് ടെൻഷനുണ്ടാക്കുന്ന ഒന്നും ഇപ്പോ പറയുകയോ ചെയ്യുകയോ ചെയ്യരുതെന്നാ ഡോക്ടർ പ്രത്യേകം പറഞ്ഞിരിക്കുന്നത്.”

“നീ എന്തേലും ചെയ്യ്. എപ്പഴും ഉണ്ടാവുമല്ലോ നിനക്കോരോ ന്യായീകരണങ്ങൾ. അവസാനം എന്നെ ഇഷ്ടമല്ല എന്നു മാത്രം പറയരുത്.” അവളുടെ ശബ്ധം ഒരു ഗദ്ദ്ഗദത്തിലേക്ക് വഴുതുമ്പോള്‍ രമേശ് ഇടപെട്ടു.

“ബിലീവ് മീ ഡിയർ” “നീ എന്റെ പൊന്നല്ലേ“ “ഈ ചുന്തരിയെ ഞാനങ്ങനെ വേണ്ടാന്ന് പറയുമോ.”

“നീയില്ലാതെ എനിക്കു പറ്റില്ല രമേഷ്…”

“അപ്പോ എനിക്കോ…” അവനും പരിഭവം നടിച്ചു.

“എന്തെടുക്കുവാ അവിടെ കിടക്കുന്നില്ലെ” അകത്തു നിന്നൊരു ശബ്ദം.

“മോളൂ ദേ അമ്മ വിളിക്കുന്നുണ്ട്. ഞാൻ കിടക്കട്ടെ. നീ നാളെ ഡ്യൂട്ടിക്ക് പോകില്ലെ.. വൈകിട്ടിത്തിരി നേരുത്തെ ഇറങ്ങ് കേട്ടോ… പറ്റിയാൽ സ്റ്റേഷനിലേക്ക് വാ… എനിക്ക് നിന്നെ കണ്ടോളാൻ വയ്യ…”

“എനിക്കും…… ഇങ്ങു വാ കൊരങ്ങാ വെച്ചിട്ടുണ്ട് ഞാൻ”

“ഏ വെച്ചിട്ടൊണ്ടോ എന്താ എന്താ…….”

“ഉണ്ട….. പോയി കിടന്നുറങ്ങടാ…. കള്ളാ…”

“ഹ ഹ ഹ ഓക്കെടാ…. ബൈ…ഗുഡ് നൈറ്റ്….. സ്വീറ്റ് ഡ്രീംസ്സ്..”

രമേഷ് ഫോൺ കട്ട് ചെയ്യുമ്പഴേക്കും ലത ബാൽക്കണിയിലെത്തി കഴിഞ്ഞിരുന്നു.

“മോനൊറങ്ങിയോടി…”

വളരെ ക്യാഷ്വലായ രമേഷിന്റെ ആ ചോദ്യത്തിന് ഗൌരവം ഒട്ടും കുറക്കാതെയാ‍ണ് ലതയുടെ മറുപടി; “അവൻ കിടന്നു”

“നേരം കുറെയായല്ലോ…. ആരോടാ പാതിരാത്രിക്ക് മൊബൈലിൽ ഒരു അടക്കം പറച്ചിൽ“

“ഓ അതു നമ്മുടെ ഓഫീസ്സിലെ അരശുവാ”.

അവളുടെ തോളിൽ കൈയ്യിട്ട് അകത്തേക്ക് നടക്കുമ്പോൾ രമേഷ് പറഞ്ഞു.

“അവനും അവന്റെ കൊറെ ഫ്രൺസ്സും കൂടി ഗോവയിൽ അടിച്ചു പൊളിക്കാൻ പോയതിന്റെ കഥ പറയുകയായിരുന്നു. അവന്റെ ഒക്കെ ഒരു അടിച്ചുപൊളി കാ‍ണുമ്പോ ഇത്ര നേരുത്തെ പെണ്ണു കെട്ടണ്ടായിരുന്നു എന്നു തോന്നി പോകുവാടി.”

“ദേ ആവശ്യമില്ലാത്ത ഓരോന്ന് പറയാതെ വന്ന് കിടന്നുറങ്ങാൻ നോക്ക്. രാവിലെ പോകേണ്ടതല്ലെ” “കൊണ്ട് പോകാനുള്ളതൊക്കെ എടുത്ത് പെട്ടിയിൽ വച്ചിട്ടുണ്ട്. ഷർട്ട് ഏതാ ഇട്ടോണ്ട് പോകുന്നതെന്ന് പറഞ്ഞാ അതും കൂടെ തേച്ചു വച്ചിട്ട് കിടക്കാം.”

“അതൊക്കെ അവിടെ കിടക്കട്ട് പെണ്ണെ നീ ഇങ്ങോട്ട് വന്നേ.” ബഡ് റൂമിലേക്ക് കയറുമ്പോൾ രമേഷ് അവളെ തന്നോട് ചേർത്തു പിടിച്ചു.

‘ഹോ വിട് രമേഷ്. മോനുറങ്ങീട്ടുണ്ടാവില്ല.” അവൾ വെറുതെയൊന്ന് എതിർത്തു നോക്കി.

“അവനൊറങ്ങിക്കോ‍ളും നീ ഇങ്ങോട്ട് വന്നെ. ഇനി ഒന്നു രണ്ടു മാസം കഴിയണ്ടെ നിന്നെ ഒന്നടുത്ത് കാണാൻ.” ഇരുകൈകളും അവളുടെ തോളുകളിലായി വച്ച് ആ കണ്ണുകളിൽ നോക്കി അവനതു പറയുമ്പോൾ കൊതിപ്പിക്കുന്നൊരു നോട്ടത്തോടെ അവൾ അവനിലേക്ക് ചേർന്ന് നിന്നു. അവർക്കിടയിൽ വല്ലാത്തൊരു വികാരം കത്തി പടർന്നു.

ചുമരിലെ കുക്കു ക്ലോക്കിലെ കിളികളപ്പോൾ പുറത്തേക്ക് വന്ന് നീട്ടിയൊന്നു കൂവി. കുക്കൂ…..കുക്കൂ…..!!!

May 29, 2011

സിംഗിള്‍ സ്നാപ്

“ഹേയ്യ് ഫ്രാങ്കോ... വാട്ട് ഹാപ്പന്റ്......!!“

പെട്ടന്നുള്ള ഫ്രാങ്കോയുടെ ഞെട്ടിയുണരലും കിതപ്പും കേട്ടപ്പോൾ പുതപ്പിനടിയിൽ നിന്ന് മൈക്കിൾ ജിജ്ഞാസയുടെ തലനീട്ടി.

“നത്തിംഗ്.... നത്തിംഗ്....” കിതപ്പൊടുങ്ങാതെ ഫ്രാങ്കോ.

“നീ അതിപ്പഴും ഓർത്തു കിടന്നിട്ടാവും. ഫൊർഗറ്റ് ഇറ്റ് മാൻ. നമ്മുടെ പ്രൊഫഷനിൽ ഇതു സാധാരണമല്ലേ.”

“നീ സുഖമായുറങ്ങൂ. നാളത്തെ ആ ക്യാമ്പ് വിസിറ്റ് കൂടിക്കഴിഞ്ഞാൽ ഈവിനിംഗ് ഫ്ലൈറ്റിൽ നമുക്ക് മടങ്ങേണ്ടതാണ്.“ “ദേർ ഈസ് സംതിംഗ് സ്പെഷ്യൽ വെയിറ്റിംഗ് ഫോർ യൂ “ “ഇനി വരുന്ന ദിനങ്ങൾ ചർച്ചചെയ്യുക നിന്നെക്കുറിച്ചാവും... ആം ഷുവർ”

“അതെ മൈക്കിൾ അതു തന്നെയാണ് എന്റെ ഉറക്കം കെടുത്തുന്നതും.” ഫ്രാങ്കോയുടെ വാക്കുകളിൽ കുറ്റബോധം നിറഞ്ഞു നിന്നു. “വെറും.... വെറുമൊരു പാപ്പരാസ്സിയായി പോയി ഞാനും......ഛെ!”

ആ കിടപ്പിൽ സമീപത്തെ ലാപ്‌ടോപ്പ് ഓൺ ചെയ്യ്‌ത് ഫ്രാങ്കോ ആ സ്നാപ്പുകളിലേക്ക് ഒരിക്കൽ കൂടി കണ്ണോടിച്ചു. “ഒഹ്... ഹൌ സെൽഫിഷ് ഐ ആം!!” “ഇത്രയും ക്രൂരനാവാൻ എനിക്കെങ്ങിനെ കഴിഞ്ഞു.” ഒഴിഞ്ഞ മദ്യക്കുപ്പികൾ പോലും ആ മുറിക്കുള്ളിൽ നിസ്സഹായരായി. പാതിരാത്രി പതിവു തെറ്റി ഓൺ ലൈനായ കാമുകിയുടെ ഹോട്ട് ചാറ്റ്‌ലൈനുകളോടും അയാളൊന്നെ പ്രതികരിച്ചുള്ളൂ. “ഐ ഹേറ്റ് ദിസ് ബ്ലഡി ലൈഫ്.....ഫക്ക് ഓഫ്!”

പലകുറി മുറിഞ്ഞ ഉറക്കത്തെ ആയാസപ്പെട്ടൊന്നു ഗ്രഹിക്കാൻ തുടങ്ങുമ്പോഴേക്കും കർട്ടൻ ഗ്യാപ്പിലൂടെ വെളിച്ചം വില്ലനായെത്തി. പതിയെ എഴുന്നേറ്റ് ഫ്രാങ്കോ ജനാലക്കടുത്തേക്ക് നടന്നു. ഇരുണ്ട നിറങ്ങളിൽ ആ മുറിയെ പൊതിഞ്ഞു പിടിച്ചിരുന്ന കർട്ടൻ ക്ലോത്ത് മാറ്റുമ്പോൾ അയാൾ അലറി വിളിച്ചു. “ഓഹ്....നോ......!!. തിരിഞ്ഞു നിന്ന് ഇരുട്ടിന്റെ സുരക്ഷ തേടുമ്പോഴേക്കും മൈക്കിൾ അടുത്തെത്തി “ഹേയ്യ് വാട്ട് ഹാപ്പന്റ് ടു യൂ മാൻ.... വാട്ട്സ് ഗോയിംഗ് ഓൺ..!!”

“മൈക്കിൾ അവരെല്ലാം പുറത്തുണ്ട്. അവരുടെ ഫ്ലാഷ് ലൈറ്റുകൾ എന്നെ പൊള്ളിക്കുന്നു. പ്ലീസ്സ് സേവ് മീ, പ്ലീസ്... എനിക്കിവിടുന്നെങ്ങോട്ടെങ്കിലും രക്ഷപെട്ടോടണം.”

“ഫ്രാങ്ക് യൂ ആർ മാഡ്. കോടികൾ വിലപേശാവുന്ന ഒരു ചിത്രം കൈയ്യിൽ വച്ച് വെറുതെയിങ്ങനെ ഓരോന്നു പുലമ്പുന്ന നീ ഭ്രാന്തനാണ്. ഈ സൌഭാഗ്യം എനിക്കായിരുന്നെങ്കിൽ....ഒഹ്..!!”

“ബട്ട് മൈക്കിൾ, എനിക്കില്ലാതെ പോയ ആ മനസ്സാക്ഷിയെ കൊണ്ടുത്തരാൻ നീ പറഞ്ഞ കോടികൾക്കാവുമോ.” “എനിക്കെന്നോടു തന്നെ വെറുപ്പ് തോന്നുന്നു.”

“ഹ്മ്മ്............നിനക്ക് ഭ്രാന്ത് തന്നെ മുഴുഭ്രാന്ത്. എന്തായാലും നാളത്തെ പ്രഭാത പത്രങ്ങൾ പുറത്തിറങ്ങുക. ഫ്രാങ്കോ എന്ന വിഖ്യാത ഫോട്ടോഗ്രാഫറുടെ ക്യാമറക്കാഴ്ചയോടെയാവും. അതുറപ്പ്. എല്ലാം ഫൈനൽ ആയിക്കഴിഞ്ഞു.” “നീ വേഗം തയ്യാറാവൂ. നമ്മുടെയാ റിലീഫ് ക്യാമ്പ് വിസിറ്റ് ബാക്കിയാണ്.”

“നോ മൈക്കിൾ. ഞാനീ മുറിവിട്ട് എങ്ങോട്ടുമില്ല.”

“നോ നോ അതൊന്നും പറഞ്ഞാൽ പറ്റില്ല. ഈ ഇരുണ്ട ഭൂഖണ്ടത്തിലെ എന്റെ അവസാന ദിനങ്ങൾക്ക് മഷി പുരളുമ്പോൾ അതിന് വർണ്ണമാകാൻ നിന്റെ സ്നാപ്പുകൾ കൂടിയേ തീരൂ.”

ട്രക്കിംഗ് ജീപ്പിന്റെ കുതിപ്പിന് താളമൊപ്പിക്കുന്ന തിരക്കിലാണ് മൈക്കിൾ. ഇടക്കുവന്നുകേറിയ കയറ്റിറക്കങ്ങളോരോന്നും അയാളുടെ ഡ്രൈവിംഗ് മികവിൽ പരന്നുമാറി. ഫ്രാങ്കോ അപ്പോഴും നിസ്സംഗനായി വശങ്ങളിലെ തരിശുകൾക്കിടയിലേക്ക് ഊളിയിടുകയായിരുന്നു. തന്റെ ഹൃദയമിടിപ്പിന്റെ താളം ആ ജീപ്പിന്റെ കുതിച്ചോട്ടത്തോട് അയാൾ ചേർത്തു വച്ചു.

സൂര്യ രശ്മികൾ പൊള്ളിച്ചുണക്കിയ ഒരു മരുപ്രദേശത്തിലൂടെ ആ സഞ്ചാരം തുടരുമ്പോൾ. ഒരു വെളിപാടിന്റെ ബാക്കിയെന്നപോലെ ഫ്രാങ്കോ പ്രതികരിച്ചു.

“സ്റ്റോപ്പ്.......മൈക്കിൾ.... സ്റ്റോപ്പ്.. സ്റ്റോപ്പ് ഐ സെ...!” തന്റെ രസികൻ ഡ്രൈവിന് അപ്രതീക്ഷിതമായി കിട്ടിയ ബ്രേക്കിംഗ് മൈക്കിളിനെ തെല്ലൊന്നസ്വസ്ഥനാക്കി.

“ഹെയ്യ് വാട്ട് ദ ഹെൽ.......” “വെയർ.. യൂ റഷിംഗ്..” അയാളുടെ അലർച്ചയ്ക്ക് ചെന്നെത്താനാവുന്നതിൽ നിന്നും അകലെയായി കഴിഞ്ഞിരുന്നു അപ്പോൾ ഫ്രാങ്കോ.

ആ മണൽക്കാട്ടിൽ എന്തോ തിരഞ്ഞു കൊണ്ടുള്ള ഫ്രാങ്കോയുടെ ഓട്ടം. അങ്ങിങ്ങായി കാണാവുന്ന കുടുസ്സു വീടുപോലെ തോന്നിച്ചതൊന്നും അയാളുടെ ലക്ഷ്യമായിരുന്നില്ല. അതും കടന്നങ്ങ് ദൂരെ കഴുകന്മാർ ചോരക്കൊക്കുരുമി തേഞ്ഞു തീർന്ന മരക്കഷ്ണങ്ങൾക്കൊന്നിനരികിൽ അയാൾ ചെന്നു വീണു.

ഇഴഞ്ഞിഴഞ്ഞ് ആ മണൽ മുഴുവൻ അയാൾ ഭ്രാന്തമായി ചികഞ്ഞു തീർത്തു. ഇടയ്ക്കിടെ കയ്യിൽ തടഞ്ഞ അസ്ഥിക്കഷണങ്ങളെ അയാൾ തിരിച്ചും മറിച്ചും നോക്കി, പിന്നെ ഈർഷ്യയോടെ ദൂരേക്കെറിഞ്ഞു. ഭ്രാന്തമായ കുറെ നിമിഷങ്ങൾ. മനസ്സും ശരീരവും തളർച്ചയോട് പൊരുതി വീണപ്പോൾ തിളക്കുന്ന സൂര്യനെ നോക്കി ഫ്രാങ്കോ മണ്ണിൽ മലർന്നു കിടന്നു. രണ്ടു കഴുകൻ കണ്ണുകൾ അവനരികിൽ ആർത്തിയോടെ പറന്നിരുന്നു. നിറഞ്ഞൊഴുകിയ കണ്ണുകൾക്കപ്പുറത്തെ ഫ്രാങ്കോയുടെ കാഴ്ച ചോരയുണങ്ങാത്ത ഒരു കുഞ്ഞൻ തലയോട്ടിയുടേതായിരുന്നു. പാതിയടർന്ന പാൽ‌പ്പല്ലുകളെ പൊളിച്ചുകാട്ടി ചെരിഞ്ഞു കിടന്ന ജീവനുള്ളൊരു തലയോട്.


പിൻ‌കുറിപ്പ്: വർഷങ്ങൾക്കു മുമ്പ് ലോകമനസ്സാക്ഷിയെ മുഴുവൻ ഞെട്ടിച്ച “ആ ഫോട്ടോഗ്രാഫ്“ വീണ്ടും കണ്ടപ്പോൾ ഒരു കഥയുടെ സാധ്യത തോന്നി....

May 5, 2011

മെയ്യ് 5, 2011

ഇന്ന് മെയ്യ് 5, ബഹറിനിലെ എന്റെ പ്രവാസി ജീവിതം സംഭവ ബഹുലമായ അഞ്ചു വർഷങ്ങൾ പൂർത്തിയാക്കുന്നു. പുറമെ നിന്നു നോക്കുന്നവർക്ക് ചിലപ്പോൾ ഇതിലധികം പുതുമ തോന്നില്ല; വെറും അഞ്ചുവര്‍ഷം!! ഹ്മ്മ്.. പക്ഷെ എനിക്കങ്ങനെയല്ല…..!!

മറ്റേതൊരു പ്രവാസിയേയും പോലെ പണം എന്ന ആകർഷണം തന്നെയായിരുന്നു എന്നെയും ഈ മണ്ണിലേക്ക് ആകർഷിച്ചത്. സമ്പാദ്യപ്പെട്ടി ശൂന്യമായി ഇന്നും തീണ്ടാപാടകലെ നിൽക്കുന്നൂവെങ്കിലും ഒരിക്കലും മറന്നുകൂടാത്ത പല നല്ല ഓർമ്മകളും കൊണ്ട് ധന്യമായ വർഷങ്ങളാണ് കടന്നു പോയത്. അതുകൊണ്ട് തന്നെയാണ് ജീവിതത്തെയൊട്ടാകെ ഉലച്ച പല ദുർനിമിഷങ്ങളും എനിക്ക് മറക്കാനായതും. സ്വപ്നങ്ങൾ, കാണാനും കണ്ട് നഷ്ടപ്പെടുത്താനും മാത്രമല്ല ചിലതെങ്കിലും യാഥാർത്ഥ്യമാകാൻ കൂടിയുള്ളതാണെന്ന് എനിക്ക് കാട്ടിത്തന്നതും ഈ മണ്ണാണ്.

അഞ്ചുവർഷങ്ങൾക്കു മുൻപ് ഇവിടെ വിമാനമിറങ്ങുമ്പോൾ പരിചിതമായ മുഖങ്ങൾ ഒന്നോ രണ്ടോ മാത്രമായിരുന്നു. സ്കൂളിൽ പഠിച്ചുമറന്ന ഹിന്ദിയും അത്യാവശ്യത്തിനു പ്രയോഗിക്കേണ്ടി വന്നാൽപോലും നെഞ്ചിടിപ്പിക്കുന്ന ഇംഗ്ലീഷും കൈവിടാതെ പൊതിഞ്ഞുപിടിച്ച കുറച്ചാത്മവിശ്വാസവുമായിരുന്നു കൂട്ട്. അപരിചിത്വത്തിന്റെ പൊരുത്തക്കേടുകൾ വിട്ടുമാറിയപ്പോൾ ഈ നാട് ഒരു പോറ്റമ്മയുടെ വാത്സല്യത്തോടെ എന്നെ ഊട്ടുന്നത് ഞാൻ തൊട്ടറിഞ്ഞു. ഇന്ന് കാരണങ്ങൾ പലതുണ്ടെങ്കിലും ഈ മണ്ണ് വിട്ടുപോകാൻ മനസ്സുവരാത്തത് ഒരിക്കലും വന്നുകയറിയവനെന്ന രണ്ടാം നിരയിലേക്ക് എന്നെ മാറ്റി നിർത്താതിരുന്ന ഈ നാടിന്റെ പ്രത്യേകതകൊണ്ട് തന്നെയാണ്.

എന്നിലുറങ്ങികിടന്ന കഴിവുകളെ എനിക്കു മുന്നേ കണ്ടെത്തി പ്രോത്സാഹിപ്പിച്ച എന്റെ പ്രീയസുഹൃത്തുക്കൾ, സഹപ്രവർത്തകർ പ്രത്യേകിച്ചും എന്റെ ബോസ്. ‘രഞ്ജു’ എന്ന് ഒരു സഹോദരനോടെന്നപോലെ മകനോടെന്നപോലെ സ്നേഹത്തോടെ വാത്സല്യത്തോടെ വിളിക്കുന്ന എത്രയോ പ്രിയപ്പെട്ട വ്യക്തികൾ. ഒരിക്കൽ‌പ്പോലും നേരിൽ കണ്ടിട്ടില്ലാ‍ത്ത എന്നാൽ എന്റെ ആത്മാവിന്റെ ഭാഗമായി മാറിക്കഴിഞ്ഞ മറ്റുപലർ വേറെയും. ജീവിതം വെറുമൊരു അസംബദ്ധമായി തോന്നിയ നിമിഷങ്ങളിൽ പോലും എനിക്ക് നിരുപാദിക പിന്തുണ പ്രഖ്യാപിച്ചവർ. എല്ലാം നിങ്ങൾക്കിടയിലിരുന്നുകൊണ്ട് തന്നെ ഞാൻ ഇപ്പോൾ ഓർത്തെടുക്കുകയാണ്.

സ്നേഹം ഇങ്ങനെ കടലായി ഒഴുകുന്നത് കണ്ടുനിൽക്കാൻ തന്നെ ഒരു സുഖം…..!

പ്രവാസിക്ക് അലച്ചിലിന്റെ ഭാണ്ഡം അപരിചിതമല്ലല്ലോ. അതുകൊണ്ട് തന്നെ ഇനിയെത്രകാലം ഇവിടെയിങ്ങനെയൊക്കെ എന്നറിയില്ല എങ്കിലും ഇപ്പോൾ വല്ലാത്ത സന്തോഷം. മനസ്സിലതങ്ങനെ തിരതല്ലുമ്പോൾ ചിലത് വരികളായി പുറത്തേക്ക് തുളുമ്പി. വെറുതെ എഴുതി വച്ചു!!!

സ്വന്തം,

രഞ്ജു.

Apr 10, 2011

തസ്കര കാണ്ഡം

അപ്പോ ഈ സിനിമയിലൊക്കെ കാണുന്നപോലെ നൂൽക്കമ്പീം തൂവലുവൊന്നും വച്ച് പൂട്ടു തുറക്കാൻ ഇക്കാക്കറിയത്തില്ലല്ലേ....!?”

അലിക്കുഞ്ഞിന്റെ അപ്രതീക്ഷിതമായ ആ ചോദ്യം മുട്ടാളൻ മജീദിന് അത്ര പിടിച്ചില്ല. ആ അരണ്ട വെളിച്ചത്തിൽ തന്റെ വെടിച്ചു കീറിയ ചുണ്ടിലെ തൊലി കടിച്ചു തുപ്പി അയാൾ മുരണ്ടു

“ചെലക്കാണ്ട് ആ മൊബൈൽ ഇങ്ങോട്ട് തിരിച്ചു പിടിക്കടാ വെട്ടം കാണട്ടേ......!”

“അല്ലിക്കാ അപ്പോ അതൊക്കെ വെറും പുളൂസ്സാരിക്കും അല്ലേ.” അലിക്കുഞ്ഞിനു സംശയം ബാക്കി.

മജീദ് അതൊന്നും ശ്രദ്ധിക്കാതെ തന്റെ പണിതുടർന്നു. നിമിഷങ്ങൾ കൊണ്ട് താക്കോലുകൾ പലതും മാറിമാറി സുഹറാമൻസിലിന്റെ താക്കോൽ പഴുതിൽ ജാര സഞ്ചാരം നടത്തി.

യെസ്.....!! ക്‌..രി....ക്ക്..ക്...ക്ക്...! അവർക്കു മുന്നിൽ ഈട്ടിതടിയിൽ മക്കാ മസ്ജിദിന്റെ രൂപം കൊത്തിയ ആ എമണ്ടൻ വാതിൽ പതിയെ തുറക്കപ്പെട്ടു.

ഇരുവരും ഉള്ളിലേക്ക് കടക്കുന്നതിന് ജനൽ ഗ്ലാസിലൂടെ വന്ന നേരിയ നിലാവെട്ടം മാത്രം സാക്ഷി. സാമാന്യം വലിപ്പത്തിൽ ഒരു ഡ്രായിംഗ് റൂം. അതേ തുടർന്ന് നേർത്തൊരു കർട്ടൻ കൊണ്ട് മറഞ്ഞ് വിശാലമായ ഡൈനിംഗ് ഹാൾ അതിന്റെ വശങ്ങളിൽ മറ്റു മുറികൾ. എല്ലായിടവും വിലപിടിച്ച വസ്തുക്കൾ കൊണ്ട് ഭംഗിയായി അലങ്കരിച്ച് വച്ചിരിക്കുന്നു.

“ന്റ ള്ളോ.. എന്നാ മുട്ടൻ സെറ്റപ്പാണിക്കാ ഇതിന്റാത്ത്.....“

“ഇക്കാ ഈ പോക്കറ്റടി പോലയല്ല രാത്രി വീട്ടിക്കേറി മോഷണം... അതും ഇതുപോലൊരു പടപണ്ടാരം വീ‍ട്ടി.... പിടിച്ചു പോയാ..... ഞാൻ ഇവിടെങ്ങാനും നിന്നാ പോരേ ഇക്കാ...!?”

“ഒച്ചയുണ്ടാക്കാണ്ട് പിറകെ വാടാ... ഞാൻ കൊറേ നാളായി ഈ ചൊരപ്പ് തൊടങ്ങീട്ട്.” അലിക്കുഞ്ഞിനെ നോക്കി മുട്ടാളന്റെ മുരൾച്ച വീണ്ടും.

“നീ അങ്ങോട്ട് പോ... എന്നിട്ടാ ബെഡ്രൂം എവിടെയാന്ന് നോക്ക്...”

“അടുക്കള ഭാഗത്തൂന്ന് മൂന്നാമത്തെ മുറിയാണെന്നാ ആ ഗ്യാസുകാരൻ സുന്ദരേശൻ പറഞ്ഞത്...!”

“ഹും ഗ്യാസുകാറനോടാണോടാ പഹയാ ഇതൊക്കെ ചോദിക്കുന്നെ നിനക്ക് കേബിളുകാരനോട് ചോദിക്കാൻ മേലായിരുന്നോ...!” മജീദിന്റെ അതിബുദ്ധി!!

“അതറിയാന്മേലാഞ്ഞിട്ടല്ലിക്കാ... അവൻ കുടിക്കണ കളറു ചാരായത്തിന്റെ ബ്രാന്റ് മാറിയേപ്പിന്നെ വലിയ ചെലവാ..... പഴയപോലെയല്ല ആ പുല്ലന്റെ ഡിമാന്റ്.”

“ഇന്നാളി ഞാനാ ജമീലേടെ ബെഡ്രൂമിന്റെ ഡീറ്റെയിത്സൊന്ന് ചോദിച്ചേന് എത്ര ഉറുപ്പിയേടെ സാധനമാ അവൻ മേടിപ്പിച്ചേന്നറിയാവോ...!?”

“അതിനു നിന്നോടാരു പറഞ്ഞു ആ കാലണയ്ക്ക് ഗതിയില്ലാത്തവളുടെ വീട്ടിന്റെ ഡീറ്റെയിത്സ് തിരക്കാൻ....” ചുറ്റുപാടും അമുക്കാൻ പാകത്തിന് വല്ലതും ഉണ്ടോ എന്നു തപ്പുന്നതിനിടയിൽ മജീദ്.

“അല്ലാ എനിക്കവളോടൊരു ഇഷ്ടം.....” അലിക്കുഞ്ഞിന്റെ വാക്കുകളിൽ നാണം നിലാവെട്ടി.

“എന്നാ പിന്നെ ഡീറ്റെയിത്സ് നിനക്കവളോടു നേരിട്ട് ചോദിച്ചാ പോരായിരുന്നോ?”

“അതല്ലിക്കാ എനിക്കവളെ ഇഷ്ടാണെന്ന് പറയാൻ വേണ്ടിയിട്ടാ ഞാൻ... രാത്രിയാവുമ്പോ സൌകര്യായിട്ട് നമുക്ക് നമ്മുടെ ഖൽബ് തുറക്കാലോ........!”

“മ്മ്...മ്മ്.. നീ തൽക്കാലം പറഞ്ഞ പണി ചെയ്യ്.”

മുട്ടാളന്റെ കണ്ണ് ഡ്രായിംഗ് റൂമിലെ വിലകൂടിയ ഡിജിറ്റൽ ഫോട്ടോഫ്രെയിമിൽ ഉടക്കി നിന്നു. ദുബായിക്കാരൻ റഹ്മാനും ബീവി സുഹറയും ഒറ്റമോൻ സെയ്ദാലിയുമൊക്കെ ഇരുന്നും നടന്നും കിടന്നുമൊക്കെയെടുത്ത ഫോട്ടോകൾ തെളിഞ്ഞും മറഞ്ഞും കളിക്കുന്നു. മുട്ടാളന്റെ കൈ അതിലേക്കൊന്നാഞ്ഞു..! വേണ്ട ഈ കുന്തം കൊണ്ടുപോയാൽ ചിലപ്പോ എവിടുന്നാ പൊക്കിയേന്ന് ആളോൾക്കു പിടിത്തം കിട്ടും. വേറൊന്നും കിട്ടില്ലേ തിരിച്ചു പോരുമ്പോ പൊക്കാം എന്ന് ചിന്തിച്ചു മറ്റു ചില സംഗതികളൊക്കെ നോക്കി അങ്ങനെ നിൽക്കുമ്പോൾ അലിക്കുഞ്ഞ് അകത്തു നിന്നും ഓടി വന്നു.

“ഇക്കാ ഇക്കാ......”

“ഒച്ച പൊക്കാതെടാ കാഫിറേ.....”

“ബെഡ്രൂം കണ്ടു പിടിച്ചിക്കാ.....”

“ആ മുടുക്കൻ...”

“വേഗം വാ ഇക്കാ വേറെം ഒരു കാര്യം കൂടി കാണിച്ചു തരാം.”

രണ്ടു പേരും പമ്മി പതുങ്ങി വീടിനുള്ളിലേക്ക് കയറി.

“ഇതാണിക്കാ ഇതാ...”

“ഇതു അടച്ചേക്കുവാണല്ലോടാ...”

“അടച്ചേക്കുവാണെങ്കിലും ദേ ഈ താ‍ക്കോലിന്റെ ഓട്ടേ കൂടി നോക്കിയാ എല്ലാം ക്ളിയറായിട്ട് കാണാമിക്കാ.” “നമ്മുടെ സുഹറാത്തയും റഹ്മാനിക്കേം കൂടി അവിടെ.......ഹോ... എന്റിക്കാ...”

“വഴീലെറങ്ങിയാ ആ മോന്തായം പോലും മര്യാദയ്ക്ക് മനുഷ്യന്മാരെ കാണിക്കാത്ത താത്തയാ... ലവിടെ കെടന്നു മെരുകണ മെരുകൊന്നു കാണണമിക്കാ....” “ഞാൻ ഒന്നൂടെ നോക്കട്ടെ.”

“ഫ..... ഹിമാറേ വല്ലോന്റേം കെടപ്പറേലൊളിഞ്ഞു നോക്കുന്നോടാ....“ മജീദിന്റെ സദാചാര ബോധം വിറകൊണ്ടു. ഒന്നുകൂടീ താക്കോൽ പഴുതിലൂടെ നോക്കാൻ തുനിഞ്ഞ അലിക്കുഞ്ഞിന്റെ ചെവിക്ക് പിടിച്ച് അയാൾ ഒച്ചപൊക്കാതെ പിന്നെയും ഒന്നോ രണ്ടോ തെറികൂടി പറഞ്ഞു.

“ഇതു നല്ല ടൈമാ... അവരെന്തായാലും ഇനിയുടനെ മുറിക്ക് പുറത്തിറങ്ങില്ല.” “നീയവിടെ വായ്‌നോക്കി നില്ക്കാതെ അപ്പുറത്തെ മുറിയിലെങ്ങാനും കയ്യിലൊതുങ്ങുന്ന വല്ലോം ഉണ്ടോന്ന് നോക്ക്, പോടാ....”

മനസ്സില്ലാമനസ്സോടെ അലിക്കുഞ്ഞ് അടുത്തുകണ്ട ഗോവണിയിലൂടെ പതുങ്ങി മുകളിലേക്ക് കയറി പോയി. മജീദിലെ തസ്കരകണ്ണുകൾ അവിടെ മുഴുവൻ പാഞ്ഞു നടന്നു. ഐശ്വര്യമായിട്ട് ഒരു തുടക്കം കുറിക്കാൻ പറ്റിയ ചെറിയ വസ്തുക്കളൊന്നും പെട്ടന്നയാളുടെ കണ്ണിൽ പെട്ടില്ല. ഒക്കെയും വലിയ വലിയ ഐറ്റംസ്സ്. മുട്ടാളന്റെ മുഖത്ത് ഒരു നേരിയ നിരാശ. ആ സെർചിംഗ് അങ്ങനെ തുടരുമ്പോൾ ദേണ്ടേ അടുത്തൊരു ചെറിയ മുറി മലര്‍ക്കെ തുറന്നു കിടക്കുന്നു. വാതിലനടുത്ത് ചെന്ന് പതിയെ അകത്തേക്കൊന്നു നോക്കി. മജീദ് സന്തോഷം കൊണ്ട് തുള്ളിച്ചാടിപോയി. ഇത്തവണ റഹ്മാൻ ഗൾഫീന്ന് കൊണ്ടുവന്നതായി കേട്ട വലിയ എൽ‌സിഡിയും ഹോംതീയറ്ററുമൊക്കെ സെറ്റ് ചെയ്യ്‌ത് വച്ചിരിക്കുന്നു. മജീദിലെ കള്ളനുണർന്നു... മോഹിച്ചു വന്നതൊക്കെയും ദേ കണ്മുന്നിൽ...! ഇനി മറ്റൊന്നും വേണ്ട അയാൾ മനസ്സിലുറപ്പിച്ചു.

“ആ ഹമുക്കിത് എവിടെ പോയി കിടക്കുന്നു” അയാൾക്കൊന്ന് ഒച്ചെയെടുത്ത് വിളിക്കണമെന്നുണ്ടായിരുന്നു സാ‍ഹചര്യത്തിന്റെ സമ്മർദ്ദം മൂലം അതൊരു ആത്മഗതത്തിലൊതുക്കി. മജീദിന്റെ തലയിൽ ആശയങ്ങൾ ഒരു പിടിവലി തന്നെ നടത്തി. എല്ലാം തൊട്ടും തടവിയും വലിപ്പവും രൂപവും ഏകദേശ ഭാരവുമൊക്കെ തിട്ടപ്പെടുത്തി. ഇനിയിതെല്ലാം എത്രയും വേഗം പുറത്തു കടത്തണം...!

സ്വന്തം പെട്ടിയോട്ടോ അടക്കമാണ് മജീദിന്റെ മോഷണയാത്രകളത്രയും. പകലുമുഴുവൻ ഇൻസ്റ്റാൾമെന്റ് സാധനങ്ങളുടെ വില്പന, രാത്രി മോഷണം അതാണ് മജീദിന്റെ പുതിയ ലൈഫ് സ്റ്റൈൽ.!! ഒരു ഗംഭീര മോഷണ ശ്രമത്തിനിടയിൽ പോലീസ് പിടിയിലായി ഇടികൊണ്ട് എല്ലൊടിഞ്ഞ് ആറുമാസം അകത്തായതിനു ശേഷമാ‍ണ് മജീദ് റൂട്ടൊന്ന് മാറ്റി പിടിച്ചത്. അതുകൊണ്ട് ഇന്ന് മോഷണ ലോകം മാത്രമാണ് മജീദിനെ “മുട്ടാളൻ മജീദ്“ എന്നു വിളിക്കുന്നത്. അല്ലാത്തവർക്കൊക്കെ മജീദിക്കയാണ്. സൽ‌സ്വഭാവിയും സൽഗുണ സമ്പന്നനുമായ മജീദിക്കാ. ഇടത്തരം വീട്ടിലെ പെണ്ണുങ്ങൾ ഭർത്താവിന്റെ ഷർട്ടിന്റെ കൈമടക്കിൽ നിന്നും പാന്റിന്റെ പോക്കറ്റിൽ നിന്നും മേശപ്പുറത്തെ പേഴ്സിനുള്ളിൽ നിന്നുമൊക്കെ കെട്ടിയോനറിയാതെ അടിച്ചുമാറ്റുന്ന ചെറുനോട്ടുകൾ മജീദിനായി നീക്കി വയ്ക്കും. മജീദവർക്ക് അത്തറും പൌഡറും സാരിയും വീട്ടു സാധനങ്ങളുമൊക്കെ പകരമായി കൊടുക്കും. പക്ഷെ ചില ഫ്രാഡ് കള്ളന്മാരെപ്പോലെ രാത്രി അവിടെത്തന്നെ കയറി മോഷ്ടിക്കുന്ന പണി മജീദിനില്ല. ഇൻസ്റ്റാൾ‌മെന്റുകാരോട് ഒട്ടും താല്പര്യം കാണിക്കാത്ത വമ്പന്മാരാണ് മജീദിന്റെ ഇരകൾ. പ്രസ്തുത റഹ്മാനും (ദുഭായിക്കാരൻ!!) ആ ലിസിറ്റിൽ പെട്ടതായിരുന്നു. പാവം...!! അവിടെ ജാതീ മതോം ഗോത്രോം ഒന്നും മജീദിന് വിഷയമേ അല്ല.

“ആ അലിക്കുഞ്ഞെവിടെ !!?“

‘ഇനിയാ ഹറാമ്പെറന്നോൻ പിന്നെം ഒളിഞ്ഞു നോക്കാൻ പോയോ....!?“ മജീദ് മുറിയുടെ വാതിൽക്കൽ വന്ന് പുറത്തേക്ക് നോക്കി. ഇല്ല അവിടെയില്ല. ദോണ്ടേ മോളീന്ന് ചാടിയിറങ്ങി വരുന്നു. മജീദ്, പയ്യെ ഇറങ്ങി വാടാ എന്നവനോട് ആഗ്യം കാട്ടി.

അലിക്കുഞ്ഞ് അടുത്ത് വന്ന് സ്വകാര്യത്തിൽ പറഞ്ഞു... “ഒരു രക്ഷയുമില്ലിക്കാ മുകളീന്ന് ഒന്നും എടുക്കാൻ ഒക്കുകേല.” “ആ ചെക്കൻ ഉറങ്ങീട്ടില്ലാ....!” “അവനവിടിരുന്നു കമ്പ്യൂട്ടറിൽ മറ്റേത് കാണുവാ...ബ്ളൂ.... ബ്ളൂ..... !!!” അലിക്കുഞ്ഞ് അമർത്തി ചിരിച്ചു.

“താഴെ തന്തയുടെം തള്ളയുടെം പ്രാക്ടിക്കൽ.... മുകളിൽ ഒറ്റമോന്റെ തിയറി....!” മുട്ടാളന്റെയുള്ളിൽ ചിരി മുട്ടി പൊട്ടാറായി.

അവിടെങ്ങാണ്ട് തൂക്കിയിട്ടിരുന്നൊരു ക്ലോക്കിൽ മണി മൂന്നടിച്ചു. മജീദ് ചിന്തയിൽ നിന്നുണർന്നു. “ഹോ സമയം പോയി.... വേഗം വാടാ.... ഇനി വേറെ ഒന്നും വേണ്ടാ നമ്മളുദ്ദേശിച്ച് വന്നത് കിട്ടി.”

“എന്താണിക്കാ....”

“മിണ്ടാണ്ട് വാടാ ഇങ്ങോട്ട്.”

മജീദ് അവനേം വിളിച്ച് ടിവി വച്ചിരിക്കുന്ന മുറിയിലേക്ക് കയറി.

അലിക്കുഞ്ഞിന്റെ കണ്ണു തള്ളി. “ഹോ ഇതാ ടിവി അച്ഛായന്റെ എൽട്രോണിസ് കടേലിരിക്കുന്നേനക്കാട്ടിലും വലുതാണല്ലിക്കാ.“

“നിന്നു ചെലക്കാണ്ട് വേഗം വന്നു പിടിക്കടാ.” മജീദ് പിടിമുറുക്കി കഴിഞ്ഞു.

കേബിളൊക്കെ വലിച്ചൂരി. രണ്ടു പേരും കൂടി ആ വലിയ എൽസിഡിയും പൊക്കിയെടുത്ത് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ അപ്പുറത്തെ മുറിയിൽ എന്തോ നിലത്തു വീഴുന്ന ശബ്ദം.

“ഇക്കാ.....!” അലിക്കുഞ്ഞിന്റെ ശബ്ദം അറിയാതൊന്നു പതറി പൊങ്ങി പോയി.

“ശ്ശ്.....!” മിണ്ടാതിരിക്കടാ എന്ന് മജീദവനെ ആഗ്യത്തിൽ ശകാരിച്ചു. അയാൾ ചെവി വട്ടം പിടിച്ചു. പിന്നെയും എന്തൊക്കെയോ ചെറിയ ചെറിയ ശബ്ദങ്ങൾ. അലിക്കുഞ്ഞ് പേടിച്ചരണ്ട് മജീദിന്റെ പിന്നിലൊളിച്ചു. ധൈര്യം വിടാതെ ആരാണെന്ന് സൂത്രത്തിൽ അറിയാനുറച്ച് മജീദ് മുറിക്കു പുറത്തേക്കിറങ്ങി. ആ ശബ്ദം തൊട്ടടുത്ത മറ്റൊരു മുറിയിൽ നിന്നാണെന്ന് മനസ്സിലായപ്പോൾ അയാൾ പതിയെ അവിടേക്കൊന്നു പാളി നോക്കി. പെട്ടന്ന് നോട്ടം പിൻ‌വലിച്ച് പിന്നോക്കം മറഞ്ഞു നിന്നു. ഒന്നും മനസ്സിലാവാതെ പേടിച്ച് വാപൊളിച്ച് നിൽക്കുന്ന അലിക്കുഞ്ഞ്..! “എന്താ‍ണിക്കാ...!?”

“എടാ ആ റഹ്മാന്റെ ഉമ്മയാണെന്ന് തോന്നുന്നു. അവരുറങ്ങിയിട്ടില്ല....!”

അലിക്കുഞ്ഞ് ആലില പോലെ നിന്നു വിറച്ചു “ഇങ്ങോട്ടെങ്ങാനും വരുമോ ഇക്കാ... നുമ്മക്ക് പോയിട്ട് നാളെ വന്നാലോ...!!?”

“ഫ.... നാളെ വരാൻ നുമ്മ എന്താ പിരിവിന് വന്നതാ.....” “ഇന്നു പൊക്കേണ്ടത് ഇന്നു തന്നെ പൊക്കും... ഹല്ല പിന്നെ”

അല്പനേരം രണ്ടുപേരും സമീപത്തെ ഫർണിച്ചറുകളുടെ പിന്നിൽ അക്ഷമരായി പതുങ്ങിയിരുന്നു. ശബ്ദങ്ങൾ ഒന്നടങ്ങിയപ്പോൾ വീണ്ടും തങ്ങളുടെ പരിപാടികളിലേക്ക് കടന്നു. മജീദ് ആ വലിയ എൽസിഡി പൊക്കിയെടുത്ത് അലിക്കുഞ്ഞിന്റെ തലയിൽ വച്ചുകൊടുത്തു. കൈയ്യിലൊതുങ്ങുന്നതിനേക്കാൾ കൂടുതൽ സാധനങ്ങളുമായി മജീദ് പിറകെ.

വന്നകാര്യം ഭംഗിയായി നടന്നതിന്റെ സന്തോഷത്തിൽ വീടിനു പുറത്തേക്ക് കടക്കുമ്പോൾ ഉള്ളിൽ നിന്നും വീണ്ടും ശബ്ദം.

“റഹ്‌മാനേ.... റഹ്‌മാനേ...” ആ വൃദ്ധയുടെ ശബ്ദമാണ് അവർ മകനെ ബെഡ്‌റൂമിന്റെ വാതിലിൽ തട്ടി വിളിക്കുകയാണ്. മജീദ് പതിയെ ഉള്ളിലേക്കൊന്നു നോക്കി.

“അലിക്കുഞ്ഞേ ഓടിക്കോടാ......” അതു പറഞ്ഞ് മജീദ് തിരിഞ്ഞു നോക്കുമ്പഴേക്കും അലിക്കുഞ്ഞ് ഓടി മതിലിനടുത്തെത്തിക്കഴിഞ്ഞിരുന്നു. ചുമന്നുകൊണ്ടോടിയ എൽസിഡി മതിലിന്റെ പുറത്തേക്ക് കയറ്റി വച്ച് അവനും വലിഞ്ഞ് പിടിച്ച് മതിലിന്റെ മുകളിലേക്ക് കയറുകയാണ്.

മജീദും പിറകെ ഓടാൻ തുനിയുമ്പോൾ വീണ്ടും പിന്നിൽ നിന്നും ശബ്ദം. ഇത്തവണയത് റഹ്‌മാന്റേതാണെന്ന് തോന്നുന്നു.

“ഇങ്ങക്കീ പാതിരാത്രിക്കെന്തിന്റെ കേടാ ഉമ്മാ... മനുഷ്യന്മാരെ ഉറങ്ങാനും സമ്മതിക്കൂല്ലാ...”

ഉമ്മയുടെ ശബ്ദം അധികം ഉച്ചത്തിലല്ലാത്തതുകൊണ്ട് മറുപടിയെന്തെന്ന് മജിദിന് വ്യക്തമാവുന്നില്ല.

“ആ നേരമൊന്ന് വെളുത്തോട്ടെ. ഉമ്മാക്ക് രാത്രി വെറുതെ ഓരോന്ന് തോന്നണതാ....” അതും പറഞ്ഞ് അയാൾ ബെഡ്രൂമിന്റെ കതക് വലിച്ചടയ്ക്കുന്നത് മജീദിന്റെ ചെവിയിൽ പതിഞ്ഞു.

മുൻ‌വശത്തേക്ക് ആരും വരാൻ തരമില്ല എന്ന് തോന്നിയപ്പോൾ അയാൾ സാധനങ്ങൾ നിലത്തു വച്ച് ഒന്നു കൂടി വീടിനുള്ളിലേക്ക് കയറി. ആദ്യം കയറിയപ്പോൾ കണ്ട ആ ചലിക്കുന്ന ഫോട്ടോ ഫ്രെയിം! അതു തന്നെയായിരുന്നു അയാളുടെ ലക്ഷ്യം.

ഉമ്മയുടെ പിറുപിറുപ്പ് തൊട്ടപ്പുറത്ത് കേൾക്കാനുണ്ട്. പക്ഷെ മജീദിന് പിന്മാറാൻ ഭാവമില്ല. പതിയെ ഉള്ളിലേക്ക് കയറി ആ ഫ്രെയിം കൈക്കലാക്കി തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോൾ പിന്നിൽ നിന്ന് ആരോ ശക്തമായി പിടിച്ചു വലിക്കുന്നതു പോലെ മജീദിനു തോന്നി. ഇല്ലാ തോന്നലല്ല.!! താൻ പിടിക്കപ്പെട്ടു കഴിഞ്ഞു എന്നയാൾക്ക് ബോധ്യമായി. മുട്ടാളന്റെ മുട്ട് ഇത്തവണ ശരിക്കുമിടിച്ചു. തന്നെ പിറകിൽ നിന്ന് പിടിച്ച കൈകളെ കുടഞ്ഞിട്ട് പുറത്തേക്ക് കുതറിയോടാൻ ശ്രമിക്കുമ്പോൾ പിന്നിൽ “അള്ളാ.....” എന്നൊരു വിളി കൂടി കേട്ടു. തിരിഞ്ഞു നോക്കുമ്പോൾ ആ ഉമ്മ നിലത്തു വീണു കിടക്കുകയാണ്. ഇരുട്ടിൽ അധികം വ്യക്തമല്ലാത്ത ആ രൂപം വീണ്ടും അവനു നേരേ കൈയുയർത്തി എന്തോ പറയുന്നുണ്ട്.

ഒട്ടും മനസ്സിലാവാത്ത ഏതൊക്കെയോ വാക്കുകൾക്കിടയിൽ നിന്നും മജീദിന് ഒരു വാക്ക് മാത്രം പിടിത്തം കിട്ടി.

“ആശൂത്രി...!!”

സാഹചര്യവുമായി ഒട്ടും യോജിക്കാത്ത ആ വാക്ക് വെറുമൊരു മുട്ടാളൻ മാത്രമല്ലാത്ത മജീദിനെ ആശയക്കുഴപ്പത്തിലാക്കി. കേൾക്കാതെ കേട്ട വാക്കുകൾ നിമിഷം കൊണ്ട് അയാളൊന്നു റിവൈന്റ് ചെയ്യ്‌ത് കേട്ടു നോക്കി.

അതെ “അവരെ ആശുപത്രിയിൽ കൊണ്ടുപോകണം“ അതു തന്നെയാണ് ആ ഉമ്മയുടെ ആവശ്യം. പക്ഷെ എങ്ങിനെ...!? മോഷ്ടിക്കാൻ വന്ന താൻ ഇവരെ എങ്ങനെ ആശുപത്രിയിലെത്തിക്കും. അകത്തുപോയി റഹ്മാനെ വിളിച്ചുണർത്താമെന്നു വച്ചാൽ പിടിക്കപ്പെട്ടതു തന്നെ. നിലത്തു കിടന്നുകൊണ്ട് തന്റെ നേർക്ക് ദീനമായി കൈയുയർത്തി രക്ഷിക്കാനപേക്ഷിക്കുന്ന ആ വൃദ്ധയെ ഉപേക്ഷിച്ചു പോകാനും അയാൾക്കു മനസ്സു വന്നില്ല. എന്തു ചെയ്യണം എന്നറിയാത്ത നിമിഷങ്ങൾ.

‘മജീദിലെ ബാക്കിയുണ്ടായിരുന്ന മനുഷ്യസ്നേഹിക്ക് മുട്ടാളൻ ഒരല്പം വഴിമാറിക്കൊടുത്തു....!’ അയാൾ ചാടി വീടിനു പുറത്തേക്കിറങ്ങി. ഒറ്റയോട്ടത്തിന് മജീദ് മതിലനപ്പുറത്തുനിന്ന് തലയിട്ട് തന്റെ വരവും നോക്കിനിൽക്കുന്ന അലിക്കുഞ്ഞിനടുത്തെത്തി.

“വണ്ടിയെടുത്ത് വീടിന്റെ മുന്നിലേക്ക് വാടാ..” അതുമാത്രം പറഞ്ഞ് അയാൾ തിരിച്ച് വീട്ടിലേക്കോടി ഉള്ളിൽ കടന്ന് ആ ഉമ്മയെ താങ്ങിയെടുത്ത് വീണ്ടും പുറത്തേക്ക്. ഗെയിറ്റിനു പുറത്ത് പെട്ടിയാട്ടോയുമായി ബാക്കി സാധനങ്ങൾക്ക് കാത്തുനിന്ന അലിക്കുഞ്ഞിനെ ഞെട്ടിക്കുന്നതായിരുന്നു ആ കാഴ്ച.

വായിൽ നിന്നും ചോര ഇറ്റു തുടങ്ങിയിരുന്ന ആ വൃദ്ധ നന്നായി വിയർക്കുന്നുണ്ടായിരുന്നു. അവരെ പൊക്കിയെടുത്ത് സീറ്റിലേക്കിരുത്തി മജീദ് ധൃതിയിൽ വണ്ടി മുന്നോട്ടെടുത്തു.

ഓട്ടോയുടെ ക്യാബിനിൽ അള്ളിപ്പിടിച്ചിരുന്ന അലിക്കുഞ്ഞിന് ഒന്നും അങ്ങോട്ട് കത്തിയില്ല.

“അല്ലിക്കാ ഇതെന്തോന്നാ... ഈയുമ്മായെ എങ്ങോട്ടു കൊണ്ടുപോകുന്നു.

“മിണ്ടാണ്ടിരിക്കടാ...ഹമ്‌ക്കേ... അയാൾ അലറി.”

വിജനമായ ആ വഴിയിലൂടെ മജീദും പെട്ടിയാട്ടോയും ആ ഉമ്മയേം കൊണ്ട് മുന്നോട്ട് പാഞ്ഞു. ഈ സംഭവിച്ചതൊന്നുമറിയാതെ പ്രാക്ടിക്കലും തിയറിയുമൊക്കെയായി റഹ്‌മാനും സുഹറയും പിന്നെ സെയ്ദാലിയും ആ വീട്ടിനുള്ളിൽ.....!

*** *** *** *** *** *** ***

തലേന്ന് രാത്രിയിലെ കഠിനാദ്വാനത്തിന്റെ ക്ഷീണത്തിൽ മുട്ടാളൻ മജീദ് അല്പം കൂടുതൽ ഉറങ്ങിപ്പോയി. ഉണർന്നെണീറ്റ മജീദ് ആദ്യം ചെയ്യ്‍തത് തലേന്നടിച്ചു മാറ്റിയ എൽ‌സിഡി ഒന്നു ലഗായിച്ചു നോക്കലായിരുന്നു. തറയിൽ ചുരുണ്ടു കിടന്ന അലിക്കുഞ്ഞും കണ്ണും ഞെരടി എണീറ്റിരുന്നു. ഇതുവരെ കാണാത്ത വലിപ്പത്തിലും വെടിപ്പിലും ദൃശ്യങ്ങൾ മുന്നിൽ തെളിഞ്ഞപ്പോൾ ആ നാലുകണ്ണുകളിലും അതിശയവും അത്ഭുതവും നിറഞ്ഞു തുളുമ്പി ഒഴുകി പരന്നു....!!

പെട്ടന്നൊരു ചാനലിലെ ദൃശ്യവും വാർത്തയും അവരുടെ കണ്ണുകളിലെ രസങ്ങളത്രയും വറ്റിച്ചു കളഞ്ഞു.!

ഇന്നലത്തെ മോഷണകഥയിൽ അപ്രതീക്ഷിതമായി കടന്നുവന്ന ആ ഉമ്മയുടെ ദൃശ്യങ്ങൾ. അരികിൽ റഹ്‌മാനും സുഹറയും സെയ്ദാലിയുമൊക്കെയുണ്ട്. ഏതോ ഹോസ്പിറ്റലിന്റെ അത്യാഹിത വിഭാഗത്തിൽ അവരെ അഡ്മിറ്റ് ചെയ്യ്‌തിരിക്കുന്നു.

ബ്രേക്കിംഗ് ന്യൂസിന്റെ ടൈട്ടിൽ എൽ‌സിഡി സ്ക്രീനിൽ മിന്നി.

“ജനങ്ങളെ ആശങ്കയിലാക്കി നഗരത്തിൽ മോഷണ പരമ്പര തുടരുന്നു.....!!”

ടിവിയിലെ ന്യൂസ്സ് റീഡർ ശിമ്പളൻ സംഭവം നേരിൽ കണ്ടതുപോലെ വിവരിക്കുന്നു. കവർച്ചക്കെത്തിയ മോഷ്ടാക്കൾ വീട്ടിലെ വൃദ്ധയായ സ്ത്രീയെയും തട്ടിക്കൊണ്ടു പോകുകയായിരുന്നൂവത്രേ...!!! പക്ഷെ മോഷ്ടാക്കളെക്കണ്ട് ഭയന്ന് ഹൃദയസ്തംഭനമുണ്ടായ വൃദ്ധയെ പിന്നീട് മോഷ്ടാക്കൾ തന്നെ നഗരത്തിലെ ഒരു ആശുപത്രി പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു....!!

അലിക്കുഞ്ഞ് വാപൊളിച്ചിരുന്നുപോയി..... പിറകെ ദുഭായിക്കാരൻ റഹ്‌മാന്റെ വികാര തീവ്രമായ പ്രസ്താവന....!

തന്റെ ഇന്നത്തെ സ്ഥിതിയിൽ അസൂയയുള്ള ആരോ ആയിരിക്കണം ഇതിന്റെ പിന്നിലെന്നും തന്റെ ജീവന്റെ ജീവനായ ഉമ്മായെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടാനായിരുന്നിരിക്കണം അവരുടെ ലക്ഷ്യമെന്നും റഹ്‌മാൻ ആരോപിച്ചു. എന്തായാലും ഉമ്മായുടെ ജീവൻ തിരിച്ചു കിട്ടിയതിൽ റഹ്മാനും കുടുംബവും അള്ളാഹുവിനോട് നന്ദി പറഞ്ഞു.

അതേസമയം നഗരത്തിലെ സാമൂഹ്യവിരുദ്ധർക്ക് നേരെയുള്ള പോലീസിന്റെ നിസ്സംഗത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടിയുടെ യുവജന സംഘടനാപ്രവർത്തകർ ആഭ്യന്തരമന്ത്രിയുടെ കോലം കത്തിച്ചു....!! പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറിയ പ്രതിഷേധക്കാർക്കു നേരെ പോലീസ് ലാത്തിവീശി......!!

“ന്റ....റബ്ബേ....... ഇതെന്ത് മറിമായം....!” അലിക്കുഞ്ഞ് കണ്ണു മിഴിച്ചു.

“സംഗതി കൂടുതല് കൊഴപ്പം ആകുന്നേനു മുന്നേ ഞാൻ എങ്ങോട്ടേലും പോകാൻ പോകുവാണിക്കാ......”

മുട്ടാളൻ മജീദിന്റെ തലയിൽ ആ ഡയലോഗുകളൊന്നും കയറിയതേ ഇല്ല. അവിടെ മുഴുവൻ നക്ഷത്രങ്ങളായിരുന്നു. ഇന്നലെ രാത്രിയൊന്നും കാണാഞ്ഞ നക്ഷത്രങ്ങൾ. അതെല്ലാം കൂടീ തന്നെ നോക്കി “അയ്യേ കൂയ്യ്.....” എന്നു കളിയാക്കുന്നതുപോലെ അയാൾക്ക് തോന്നി.