May 29, 2011

സിംഗിള്‍ സ്നാപ്

“ഹേയ്യ് ഫ്രാങ്കോ... വാട്ട് ഹാപ്പന്റ്......!!“

പെട്ടന്നുള്ള ഫ്രാങ്കോയുടെ ഞെട്ടിയുണരലും കിതപ്പും കേട്ടപ്പോൾ പുതപ്പിനടിയിൽ നിന്ന് മൈക്കിൾ ജിജ്ഞാസയുടെ തലനീട്ടി.

“നത്തിംഗ്.... നത്തിംഗ്....” കിതപ്പൊടുങ്ങാതെ ഫ്രാങ്കോ.

“നീ അതിപ്പഴും ഓർത്തു കിടന്നിട്ടാവും. ഫൊർഗറ്റ് ഇറ്റ് മാൻ. നമ്മുടെ പ്രൊഫഷനിൽ ഇതു സാധാരണമല്ലേ.”

“നീ സുഖമായുറങ്ങൂ. നാളത്തെ ആ ക്യാമ്പ് വിസിറ്റ് കൂടിക്കഴിഞ്ഞാൽ ഈവിനിംഗ് ഫ്ലൈറ്റിൽ നമുക്ക് മടങ്ങേണ്ടതാണ്.“ “ദേർ ഈസ് സംതിംഗ് സ്പെഷ്യൽ വെയിറ്റിംഗ് ഫോർ യൂ “ “ഇനി വരുന്ന ദിനങ്ങൾ ചർച്ചചെയ്യുക നിന്നെക്കുറിച്ചാവും... ആം ഷുവർ”

“അതെ മൈക്കിൾ അതു തന്നെയാണ് എന്റെ ഉറക്കം കെടുത്തുന്നതും.” ഫ്രാങ്കോയുടെ വാക്കുകളിൽ കുറ്റബോധം നിറഞ്ഞു നിന്നു. “വെറും.... വെറുമൊരു പാപ്പരാസ്സിയായി പോയി ഞാനും......ഛെ!”

ആ കിടപ്പിൽ സമീപത്തെ ലാപ്‌ടോപ്പ് ഓൺ ചെയ്യ്‌ത് ഫ്രാങ്കോ ആ സ്നാപ്പുകളിലേക്ക് ഒരിക്കൽ കൂടി കണ്ണോടിച്ചു. “ഒഹ്... ഹൌ സെൽഫിഷ് ഐ ആം!!” “ഇത്രയും ക്രൂരനാവാൻ എനിക്കെങ്ങിനെ കഴിഞ്ഞു.” ഒഴിഞ്ഞ മദ്യക്കുപ്പികൾ പോലും ആ മുറിക്കുള്ളിൽ നിസ്സഹായരായി. പാതിരാത്രി പതിവു തെറ്റി ഓൺ ലൈനായ കാമുകിയുടെ ഹോട്ട് ചാറ്റ്‌ലൈനുകളോടും അയാളൊന്നെ പ്രതികരിച്ചുള്ളൂ. “ഐ ഹേറ്റ് ദിസ് ബ്ലഡി ലൈഫ്.....ഫക്ക് ഓഫ്!”

പലകുറി മുറിഞ്ഞ ഉറക്കത്തെ ആയാസപ്പെട്ടൊന്നു ഗ്രഹിക്കാൻ തുടങ്ങുമ്പോഴേക്കും കർട്ടൻ ഗ്യാപ്പിലൂടെ വെളിച്ചം വില്ലനായെത്തി. പതിയെ എഴുന്നേറ്റ് ഫ്രാങ്കോ ജനാലക്കടുത്തേക്ക് നടന്നു. ഇരുണ്ട നിറങ്ങളിൽ ആ മുറിയെ പൊതിഞ്ഞു പിടിച്ചിരുന്ന കർട്ടൻ ക്ലോത്ത് മാറ്റുമ്പോൾ അയാൾ അലറി വിളിച്ചു. “ഓഹ്....നോ......!!. തിരിഞ്ഞു നിന്ന് ഇരുട്ടിന്റെ സുരക്ഷ തേടുമ്പോഴേക്കും മൈക്കിൾ അടുത്തെത്തി “ഹേയ്യ് വാട്ട് ഹാപ്പന്റ് ടു യൂ മാൻ.... വാട്ട്സ് ഗോയിംഗ് ഓൺ..!!”

“മൈക്കിൾ അവരെല്ലാം പുറത്തുണ്ട്. അവരുടെ ഫ്ലാഷ് ലൈറ്റുകൾ എന്നെ പൊള്ളിക്കുന്നു. പ്ലീസ്സ് സേവ് മീ, പ്ലീസ്... എനിക്കിവിടുന്നെങ്ങോട്ടെങ്കിലും രക്ഷപെട്ടോടണം.”

“ഫ്രാങ്ക് യൂ ആർ മാഡ്. കോടികൾ വിലപേശാവുന്ന ഒരു ചിത്രം കൈയ്യിൽ വച്ച് വെറുതെയിങ്ങനെ ഓരോന്നു പുലമ്പുന്ന നീ ഭ്രാന്തനാണ്. ഈ സൌഭാഗ്യം എനിക്കായിരുന്നെങ്കിൽ....ഒഹ്..!!”

“ബട്ട് മൈക്കിൾ, എനിക്കില്ലാതെ പോയ ആ മനസ്സാക്ഷിയെ കൊണ്ടുത്തരാൻ നീ പറഞ്ഞ കോടികൾക്കാവുമോ.” “എനിക്കെന്നോടു തന്നെ വെറുപ്പ് തോന്നുന്നു.”

“ഹ്മ്മ്............നിനക്ക് ഭ്രാന്ത് തന്നെ മുഴുഭ്രാന്ത്. എന്തായാലും നാളത്തെ പ്രഭാത പത്രങ്ങൾ പുറത്തിറങ്ങുക. ഫ്രാങ്കോ എന്ന വിഖ്യാത ഫോട്ടോഗ്രാഫറുടെ ക്യാമറക്കാഴ്ചയോടെയാവും. അതുറപ്പ്. എല്ലാം ഫൈനൽ ആയിക്കഴിഞ്ഞു.” “നീ വേഗം തയ്യാറാവൂ. നമ്മുടെയാ റിലീഫ് ക്യാമ്പ് വിസിറ്റ് ബാക്കിയാണ്.”

“നോ മൈക്കിൾ. ഞാനീ മുറിവിട്ട് എങ്ങോട്ടുമില്ല.”

“നോ നോ അതൊന്നും പറഞ്ഞാൽ പറ്റില്ല. ഈ ഇരുണ്ട ഭൂഖണ്ടത്തിലെ എന്റെ അവസാന ദിനങ്ങൾക്ക് മഷി പുരളുമ്പോൾ അതിന് വർണ്ണമാകാൻ നിന്റെ സ്നാപ്പുകൾ കൂടിയേ തീരൂ.”

ട്രക്കിംഗ് ജീപ്പിന്റെ കുതിപ്പിന് താളമൊപ്പിക്കുന്ന തിരക്കിലാണ് മൈക്കിൾ. ഇടക്കുവന്നുകേറിയ കയറ്റിറക്കങ്ങളോരോന്നും അയാളുടെ ഡ്രൈവിംഗ് മികവിൽ പരന്നുമാറി. ഫ്രാങ്കോ അപ്പോഴും നിസ്സംഗനായി വശങ്ങളിലെ തരിശുകൾക്കിടയിലേക്ക് ഊളിയിടുകയായിരുന്നു. തന്റെ ഹൃദയമിടിപ്പിന്റെ താളം ആ ജീപ്പിന്റെ കുതിച്ചോട്ടത്തോട് അയാൾ ചേർത്തു വച്ചു.

സൂര്യ രശ്മികൾ പൊള്ളിച്ചുണക്കിയ ഒരു മരുപ്രദേശത്തിലൂടെ ആ സഞ്ചാരം തുടരുമ്പോൾ. ഒരു വെളിപാടിന്റെ ബാക്കിയെന്നപോലെ ഫ്രാങ്കോ പ്രതികരിച്ചു.

“സ്റ്റോപ്പ്.......മൈക്കിൾ.... സ്റ്റോപ്പ്.. സ്റ്റോപ്പ് ഐ സെ...!” തന്റെ രസികൻ ഡ്രൈവിന് അപ്രതീക്ഷിതമായി കിട്ടിയ ബ്രേക്കിംഗ് മൈക്കിളിനെ തെല്ലൊന്നസ്വസ്ഥനാക്കി.

“ഹെയ്യ് വാട്ട് ദ ഹെൽ.......” “വെയർ.. യൂ റഷിംഗ്..” അയാളുടെ അലർച്ചയ്ക്ക് ചെന്നെത്താനാവുന്നതിൽ നിന്നും അകലെയായി കഴിഞ്ഞിരുന്നു അപ്പോൾ ഫ്രാങ്കോ.

ആ മണൽക്കാട്ടിൽ എന്തോ തിരഞ്ഞു കൊണ്ടുള്ള ഫ്രാങ്കോയുടെ ഓട്ടം. അങ്ങിങ്ങായി കാണാവുന്ന കുടുസ്സു വീടുപോലെ തോന്നിച്ചതൊന്നും അയാളുടെ ലക്ഷ്യമായിരുന്നില്ല. അതും കടന്നങ്ങ് ദൂരെ കഴുകന്മാർ ചോരക്കൊക്കുരുമി തേഞ്ഞു തീർന്ന മരക്കഷ്ണങ്ങൾക്കൊന്നിനരികിൽ അയാൾ ചെന്നു വീണു.

ഇഴഞ്ഞിഴഞ്ഞ് ആ മണൽ മുഴുവൻ അയാൾ ഭ്രാന്തമായി ചികഞ്ഞു തീർത്തു. ഇടയ്ക്കിടെ കയ്യിൽ തടഞ്ഞ അസ്ഥിക്കഷണങ്ങളെ അയാൾ തിരിച്ചും മറിച്ചും നോക്കി, പിന്നെ ഈർഷ്യയോടെ ദൂരേക്കെറിഞ്ഞു. ഭ്രാന്തമായ കുറെ നിമിഷങ്ങൾ. മനസ്സും ശരീരവും തളർച്ചയോട് പൊരുതി വീണപ്പോൾ തിളക്കുന്ന സൂര്യനെ നോക്കി ഫ്രാങ്കോ മണ്ണിൽ മലർന്നു കിടന്നു. രണ്ടു കഴുകൻ കണ്ണുകൾ അവനരികിൽ ആർത്തിയോടെ പറന്നിരുന്നു. നിറഞ്ഞൊഴുകിയ കണ്ണുകൾക്കപ്പുറത്തെ ഫ്രാങ്കോയുടെ കാഴ്ച ചോരയുണങ്ങാത്ത ഒരു കുഞ്ഞൻ തലയോട്ടിയുടേതായിരുന്നു. പാതിയടർന്ന പാൽ‌പ്പല്ലുകളെ പൊളിച്ചുകാട്ടി ചെരിഞ്ഞു കിടന്ന ജീവനുള്ളൊരു തലയോട്.


പിൻ‌കുറിപ്പ്: വർഷങ്ങൾക്കു മുമ്പ് ലോകമനസ്സാക്ഷിയെ മുഴുവൻ ഞെട്ടിച്ച “ആ ഫോട്ടോഗ്രാഫ്“ വീണ്ടും കണ്ടപ്പോൾ ഒരു കഥയുടെ സാധ്യത തോന്നി....

May 5, 2011

മെയ്യ് 5, 2011

ഇന്ന് മെയ്യ് 5, ബഹറിനിലെ എന്റെ പ്രവാസി ജീവിതം സംഭവ ബഹുലമായ അഞ്ചു വർഷങ്ങൾ പൂർത്തിയാക്കുന്നു. പുറമെ നിന്നു നോക്കുന്നവർക്ക് ചിലപ്പോൾ ഇതിലധികം പുതുമ തോന്നില്ല; വെറും അഞ്ചുവര്‍ഷം!! ഹ്മ്മ്.. പക്ഷെ എനിക്കങ്ങനെയല്ല…..!!

മറ്റേതൊരു പ്രവാസിയേയും പോലെ പണം എന്ന ആകർഷണം തന്നെയായിരുന്നു എന്നെയും ഈ മണ്ണിലേക്ക് ആകർഷിച്ചത്. സമ്പാദ്യപ്പെട്ടി ശൂന്യമായി ഇന്നും തീണ്ടാപാടകലെ നിൽക്കുന്നൂവെങ്കിലും ഒരിക്കലും മറന്നുകൂടാത്ത പല നല്ല ഓർമ്മകളും കൊണ്ട് ധന്യമായ വർഷങ്ങളാണ് കടന്നു പോയത്. അതുകൊണ്ട് തന്നെയാണ് ജീവിതത്തെയൊട്ടാകെ ഉലച്ച പല ദുർനിമിഷങ്ങളും എനിക്ക് മറക്കാനായതും. സ്വപ്നങ്ങൾ, കാണാനും കണ്ട് നഷ്ടപ്പെടുത്താനും മാത്രമല്ല ചിലതെങ്കിലും യാഥാർത്ഥ്യമാകാൻ കൂടിയുള്ളതാണെന്ന് എനിക്ക് കാട്ടിത്തന്നതും ഈ മണ്ണാണ്.

അഞ്ചുവർഷങ്ങൾക്കു മുൻപ് ഇവിടെ വിമാനമിറങ്ങുമ്പോൾ പരിചിതമായ മുഖങ്ങൾ ഒന്നോ രണ്ടോ മാത്രമായിരുന്നു. സ്കൂളിൽ പഠിച്ചുമറന്ന ഹിന്ദിയും അത്യാവശ്യത്തിനു പ്രയോഗിക്കേണ്ടി വന്നാൽപോലും നെഞ്ചിടിപ്പിക്കുന്ന ഇംഗ്ലീഷും കൈവിടാതെ പൊതിഞ്ഞുപിടിച്ച കുറച്ചാത്മവിശ്വാസവുമായിരുന്നു കൂട്ട്. അപരിചിത്വത്തിന്റെ പൊരുത്തക്കേടുകൾ വിട്ടുമാറിയപ്പോൾ ഈ നാട് ഒരു പോറ്റമ്മയുടെ വാത്സല്യത്തോടെ എന്നെ ഊട്ടുന്നത് ഞാൻ തൊട്ടറിഞ്ഞു. ഇന്ന് കാരണങ്ങൾ പലതുണ്ടെങ്കിലും ഈ മണ്ണ് വിട്ടുപോകാൻ മനസ്സുവരാത്തത് ഒരിക്കലും വന്നുകയറിയവനെന്ന രണ്ടാം നിരയിലേക്ക് എന്നെ മാറ്റി നിർത്താതിരുന്ന ഈ നാടിന്റെ പ്രത്യേകതകൊണ്ട് തന്നെയാണ്.

എന്നിലുറങ്ങികിടന്ന കഴിവുകളെ എനിക്കു മുന്നേ കണ്ടെത്തി പ്രോത്സാഹിപ്പിച്ച എന്റെ പ്രീയസുഹൃത്തുക്കൾ, സഹപ്രവർത്തകർ പ്രത്യേകിച്ചും എന്റെ ബോസ്. ‘രഞ്ജു’ എന്ന് ഒരു സഹോദരനോടെന്നപോലെ മകനോടെന്നപോലെ സ്നേഹത്തോടെ വാത്സല്യത്തോടെ വിളിക്കുന്ന എത്രയോ പ്രിയപ്പെട്ട വ്യക്തികൾ. ഒരിക്കൽ‌പ്പോലും നേരിൽ കണ്ടിട്ടില്ലാ‍ത്ത എന്നാൽ എന്റെ ആത്മാവിന്റെ ഭാഗമായി മാറിക്കഴിഞ്ഞ മറ്റുപലർ വേറെയും. ജീവിതം വെറുമൊരു അസംബദ്ധമായി തോന്നിയ നിമിഷങ്ങളിൽ പോലും എനിക്ക് നിരുപാദിക പിന്തുണ പ്രഖ്യാപിച്ചവർ. എല്ലാം നിങ്ങൾക്കിടയിലിരുന്നുകൊണ്ട് തന്നെ ഞാൻ ഇപ്പോൾ ഓർത്തെടുക്കുകയാണ്.

സ്നേഹം ഇങ്ങനെ കടലായി ഒഴുകുന്നത് കണ്ടുനിൽക്കാൻ തന്നെ ഒരു സുഖം…..!

പ്രവാസിക്ക് അലച്ചിലിന്റെ ഭാണ്ഡം അപരിചിതമല്ലല്ലോ. അതുകൊണ്ട് തന്നെ ഇനിയെത്രകാലം ഇവിടെയിങ്ങനെയൊക്കെ എന്നറിയില്ല എങ്കിലും ഇപ്പോൾ വല്ലാത്ത സന്തോഷം. മനസ്സിലതങ്ങനെ തിരതല്ലുമ്പോൾ ചിലത് വരികളായി പുറത്തേക്ക് തുളുമ്പി. വെറുതെ എഴുതി വച്ചു!!!

സ്വന്തം,

രഞ്ജു.