May 29, 2011

സിംഗിള്‍ സ്നാപ്

“ഹേയ്യ് ഫ്രാങ്കോ... വാട്ട് ഹാപ്പന്റ്......!!“

പെട്ടന്നുള്ള ഫ്രാങ്കോയുടെ ഞെട്ടിയുണരലും കിതപ്പും കേട്ടപ്പോൾ പുതപ്പിനടിയിൽ നിന്ന് മൈക്കിൾ ജിജ്ഞാസയുടെ തലനീട്ടി.

“നത്തിംഗ്.... നത്തിംഗ്....” കിതപ്പൊടുങ്ങാതെ ഫ്രാങ്കോ.

“നീ അതിപ്പഴും ഓർത്തു കിടന്നിട്ടാവും. ഫൊർഗറ്റ് ഇറ്റ് മാൻ. നമ്മുടെ പ്രൊഫഷനിൽ ഇതു സാധാരണമല്ലേ.”

“നീ സുഖമായുറങ്ങൂ. നാളത്തെ ആ ക്യാമ്പ് വിസിറ്റ് കൂടിക്കഴിഞ്ഞാൽ ഈവിനിംഗ് ഫ്ലൈറ്റിൽ നമുക്ക് മടങ്ങേണ്ടതാണ്.“ “ദേർ ഈസ് സംതിംഗ് സ്പെഷ്യൽ വെയിറ്റിംഗ് ഫോർ യൂ “ “ഇനി വരുന്ന ദിനങ്ങൾ ചർച്ചചെയ്യുക നിന്നെക്കുറിച്ചാവും... ആം ഷുവർ”

“അതെ മൈക്കിൾ അതു തന്നെയാണ് എന്റെ ഉറക്കം കെടുത്തുന്നതും.” ഫ്രാങ്കോയുടെ വാക്കുകളിൽ കുറ്റബോധം നിറഞ്ഞു നിന്നു. “വെറും.... വെറുമൊരു പാപ്പരാസ്സിയായി പോയി ഞാനും......ഛെ!”

ആ കിടപ്പിൽ സമീപത്തെ ലാപ്‌ടോപ്പ് ഓൺ ചെയ്യ്‌ത് ഫ്രാങ്കോ ആ സ്നാപ്പുകളിലേക്ക് ഒരിക്കൽ കൂടി കണ്ണോടിച്ചു. “ഒഹ്... ഹൌ സെൽഫിഷ് ഐ ആം!!” “ഇത്രയും ക്രൂരനാവാൻ എനിക്കെങ്ങിനെ കഴിഞ്ഞു.” ഒഴിഞ്ഞ മദ്യക്കുപ്പികൾ പോലും ആ മുറിക്കുള്ളിൽ നിസ്സഹായരായി. പാതിരാത്രി പതിവു തെറ്റി ഓൺ ലൈനായ കാമുകിയുടെ ഹോട്ട് ചാറ്റ്‌ലൈനുകളോടും അയാളൊന്നെ പ്രതികരിച്ചുള്ളൂ. “ഐ ഹേറ്റ് ദിസ് ബ്ലഡി ലൈഫ്.....ഫക്ക് ഓഫ്!”

പലകുറി മുറിഞ്ഞ ഉറക്കത്തെ ആയാസപ്പെട്ടൊന്നു ഗ്രഹിക്കാൻ തുടങ്ങുമ്പോഴേക്കും കർട്ടൻ ഗ്യാപ്പിലൂടെ വെളിച്ചം വില്ലനായെത്തി. പതിയെ എഴുന്നേറ്റ് ഫ്രാങ്കോ ജനാലക്കടുത്തേക്ക് നടന്നു. ഇരുണ്ട നിറങ്ങളിൽ ആ മുറിയെ പൊതിഞ്ഞു പിടിച്ചിരുന്ന കർട്ടൻ ക്ലോത്ത് മാറ്റുമ്പോൾ അയാൾ അലറി വിളിച്ചു. “ഓഹ്....നോ......!!. തിരിഞ്ഞു നിന്ന് ഇരുട്ടിന്റെ സുരക്ഷ തേടുമ്പോഴേക്കും മൈക്കിൾ അടുത്തെത്തി “ഹേയ്യ് വാട്ട് ഹാപ്പന്റ് ടു യൂ മാൻ.... വാട്ട്സ് ഗോയിംഗ് ഓൺ..!!”

“മൈക്കിൾ അവരെല്ലാം പുറത്തുണ്ട്. അവരുടെ ഫ്ലാഷ് ലൈറ്റുകൾ എന്നെ പൊള്ളിക്കുന്നു. പ്ലീസ്സ് സേവ് മീ, പ്ലീസ്... എനിക്കിവിടുന്നെങ്ങോട്ടെങ്കിലും രക്ഷപെട്ടോടണം.”

“ഫ്രാങ്ക് യൂ ആർ മാഡ്. കോടികൾ വിലപേശാവുന്ന ഒരു ചിത്രം കൈയ്യിൽ വച്ച് വെറുതെയിങ്ങനെ ഓരോന്നു പുലമ്പുന്ന നീ ഭ്രാന്തനാണ്. ഈ സൌഭാഗ്യം എനിക്കായിരുന്നെങ്കിൽ....ഒഹ്..!!”

“ബട്ട് മൈക്കിൾ, എനിക്കില്ലാതെ പോയ ആ മനസ്സാക്ഷിയെ കൊണ്ടുത്തരാൻ നീ പറഞ്ഞ കോടികൾക്കാവുമോ.” “എനിക്കെന്നോടു തന്നെ വെറുപ്പ് തോന്നുന്നു.”

“ഹ്മ്മ്............നിനക്ക് ഭ്രാന്ത് തന്നെ മുഴുഭ്രാന്ത്. എന്തായാലും നാളത്തെ പ്രഭാത പത്രങ്ങൾ പുറത്തിറങ്ങുക. ഫ്രാങ്കോ എന്ന വിഖ്യാത ഫോട്ടോഗ്രാഫറുടെ ക്യാമറക്കാഴ്ചയോടെയാവും. അതുറപ്പ്. എല്ലാം ഫൈനൽ ആയിക്കഴിഞ്ഞു.” “നീ വേഗം തയ്യാറാവൂ. നമ്മുടെയാ റിലീഫ് ക്യാമ്പ് വിസിറ്റ് ബാക്കിയാണ്.”

“നോ മൈക്കിൾ. ഞാനീ മുറിവിട്ട് എങ്ങോട്ടുമില്ല.”

“നോ നോ അതൊന്നും പറഞ്ഞാൽ പറ്റില്ല. ഈ ഇരുണ്ട ഭൂഖണ്ടത്തിലെ എന്റെ അവസാന ദിനങ്ങൾക്ക് മഷി പുരളുമ്പോൾ അതിന് വർണ്ണമാകാൻ നിന്റെ സ്നാപ്പുകൾ കൂടിയേ തീരൂ.”

ട്രക്കിംഗ് ജീപ്പിന്റെ കുതിപ്പിന് താളമൊപ്പിക്കുന്ന തിരക്കിലാണ് മൈക്കിൾ. ഇടക്കുവന്നുകേറിയ കയറ്റിറക്കങ്ങളോരോന്നും അയാളുടെ ഡ്രൈവിംഗ് മികവിൽ പരന്നുമാറി. ഫ്രാങ്കോ അപ്പോഴും നിസ്സംഗനായി വശങ്ങളിലെ തരിശുകൾക്കിടയിലേക്ക് ഊളിയിടുകയായിരുന്നു. തന്റെ ഹൃദയമിടിപ്പിന്റെ താളം ആ ജീപ്പിന്റെ കുതിച്ചോട്ടത്തോട് അയാൾ ചേർത്തു വച്ചു.

സൂര്യ രശ്മികൾ പൊള്ളിച്ചുണക്കിയ ഒരു മരുപ്രദേശത്തിലൂടെ ആ സഞ്ചാരം തുടരുമ്പോൾ. ഒരു വെളിപാടിന്റെ ബാക്കിയെന്നപോലെ ഫ്രാങ്കോ പ്രതികരിച്ചു.

“സ്റ്റോപ്പ്.......മൈക്കിൾ.... സ്റ്റോപ്പ്.. സ്റ്റോപ്പ് ഐ സെ...!” തന്റെ രസികൻ ഡ്രൈവിന് അപ്രതീക്ഷിതമായി കിട്ടിയ ബ്രേക്കിംഗ് മൈക്കിളിനെ തെല്ലൊന്നസ്വസ്ഥനാക്കി.

“ഹെയ്യ് വാട്ട് ദ ഹെൽ.......” “വെയർ.. യൂ റഷിംഗ്..” അയാളുടെ അലർച്ചയ്ക്ക് ചെന്നെത്താനാവുന്നതിൽ നിന്നും അകലെയായി കഴിഞ്ഞിരുന്നു അപ്പോൾ ഫ്രാങ്കോ.

ആ മണൽക്കാട്ടിൽ എന്തോ തിരഞ്ഞു കൊണ്ടുള്ള ഫ്രാങ്കോയുടെ ഓട്ടം. അങ്ങിങ്ങായി കാണാവുന്ന കുടുസ്സു വീടുപോലെ തോന്നിച്ചതൊന്നും അയാളുടെ ലക്ഷ്യമായിരുന്നില്ല. അതും കടന്നങ്ങ് ദൂരെ കഴുകന്മാർ ചോരക്കൊക്കുരുമി തേഞ്ഞു തീർന്ന മരക്കഷ്ണങ്ങൾക്കൊന്നിനരികിൽ അയാൾ ചെന്നു വീണു.

ഇഴഞ്ഞിഴഞ്ഞ് ആ മണൽ മുഴുവൻ അയാൾ ഭ്രാന്തമായി ചികഞ്ഞു തീർത്തു. ഇടയ്ക്കിടെ കയ്യിൽ തടഞ്ഞ അസ്ഥിക്കഷണങ്ങളെ അയാൾ തിരിച്ചും മറിച്ചും നോക്കി, പിന്നെ ഈർഷ്യയോടെ ദൂരേക്കെറിഞ്ഞു. ഭ്രാന്തമായ കുറെ നിമിഷങ്ങൾ. മനസ്സും ശരീരവും തളർച്ചയോട് പൊരുതി വീണപ്പോൾ തിളക്കുന്ന സൂര്യനെ നോക്കി ഫ്രാങ്കോ മണ്ണിൽ മലർന്നു കിടന്നു. രണ്ടു കഴുകൻ കണ്ണുകൾ അവനരികിൽ ആർത്തിയോടെ പറന്നിരുന്നു. നിറഞ്ഞൊഴുകിയ കണ്ണുകൾക്കപ്പുറത്തെ ഫ്രാങ്കോയുടെ കാഴ്ച ചോരയുണങ്ങാത്ത ഒരു കുഞ്ഞൻ തലയോട്ടിയുടേതായിരുന്നു. പാതിയടർന്ന പാൽ‌പ്പല്ലുകളെ പൊളിച്ചുകാട്ടി ചെരിഞ്ഞു കിടന്ന ജീവനുള്ളൊരു തലയോട്.


പിൻ‌കുറിപ്പ്: വർഷങ്ങൾക്കു മുമ്പ് ലോകമനസ്സാക്ഷിയെ മുഴുവൻ ഞെട്ടിച്ച “ആ ഫോട്ടോഗ്രാഫ്“ വീണ്ടും കണ്ടപ്പോൾ ഒരു കഥയുടെ സാധ്യത തോന്നി....

May 5, 2011

മെയ്യ് 5, 2011

ഇന്ന് മെയ്യ് 5, ബഹറിനിലെ എന്റെ പ്രവാസി ജീവിതം സംഭവ ബഹുലമായ അഞ്ചു വർഷങ്ങൾ പൂർത്തിയാക്കുന്നു. പുറമെ നിന്നു നോക്കുന്നവർക്ക് ചിലപ്പോൾ ഇതിലധികം പുതുമ തോന്നില്ല; വെറും അഞ്ചുവര്‍ഷം!! ഹ്മ്മ്.. പക്ഷെ എനിക്കങ്ങനെയല്ല…..!!

മറ്റേതൊരു പ്രവാസിയേയും പോലെ പണം എന്ന ആകർഷണം തന്നെയായിരുന്നു എന്നെയും ഈ മണ്ണിലേക്ക് ആകർഷിച്ചത്. സമ്പാദ്യപ്പെട്ടി ശൂന്യമായി ഇന്നും തീണ്ടാപാടകലെ നിൽക്കുന്നൂവെങ്കിലും ഒരിക്കലും മറന്നുകൂടാത്ത പല നല്ല ഓർമ്മകളും കൊണ്ട് ധന്യമായ വർഷങ്ങളാണ് കടന്നു പോയത്. അതുകൊണ്ട് തന്നെയാണ് ജീവിതത്തെയൊട്ടാകെ ഉലച്ച പല ദുർനിമിഷങ്ങളും എനിക്ക് മറക്കാനായതും. സ്വപ്നങ്ങൾ, കാണാനും കണ്ട് നഷ്ടപ്പെടുത്താനും മാത്രമല്ല ചിലതെങ്കിലും യാഥാർത്ഥ്യമാകാൻ കൂടിയുള്ളതാണെന്ന് എനിക്ക് കാട്ടിത്തന്നതും ഈ മണ്ണാണ്.

അഞ്ചുവർഷങ്ങൾക്കു മുൻപ് ഇവിടെ വിമാനമിറങ്ങുമ്പോൾ പരിചിതമായ മുഖങ്ങൾ ഒന്നോ രണ്ടോ മാത്രമായിരുന്നു. സ്കൂളിൽ പഠിച്ചുമറന്ന ഹിന്ദിയും അത്യാവശ്യത്തിനു പ്രയോഗിക്കേണ്ടി വന്നാൽപോലും നെഞ്ചിടിപ്പിക്കുന്ന ഇംഗ്ലീഷും കൈവിടാതെ പൊതിഞ്ഞുപിടിച്ച കുറച്ചാത്മവിശ്വാസവുമായിരുന്നു കൂട്ട്. അപരിചിത്വത്തിന്റെ പൊരുത്തക്കേടുകൾ വിട്ടുമാറിയപ്പോൾ ഈ നാട് ഒരു പോറ്റമ്മയുടെ വാത്സല്യത്തോടെ എന്നെ ഊട്ടുന്നത് ഞാൻ തൊട്ടറിഞ്ഞു. ഇന്ന് കാരണങ്ങൾ പലതുണ്ടെങ്കിലും ഈ മണ്ണ് വിട്ടുപോകാൻ മനസ്സുവരാത്തത് ഒരിക്കലും വന്നുകയറിയവനെന്ന രണ്ടാം നിരയിലേക്ക് എന്നെ മാറ്റി നിർത്താതിരുന്ന ഈ നാടിന്റെ പ്രത്യേകതകൊണ്ട് തന്നെയാണ്.

എന്നിലുറങ്ങികിടന്ന കഴിവുകളെ എനിക്കു മുന്നേ കണ്ടെത്തി പ്രോത്സാഹിപ്പിച്ച എന്റെ പ്രീയസുഹൃത്തുക്കൾ, സഹപ്രവർത്തകർ പ്രത്യേകിച്ചും എന്റെ ബോസ്. ‘രഞ്ജു’ എന്ന് ഒരു സഹോദരനോടെന്നപോലെ മകനോടെന്നപോലെ സ്നേഹത്തോടെ വാത്സല്യത്തോടെ വിളിക്കുന്ന എത്രയോ പ്രിയപ്പെട്ട വ്യക്തികൾ. ഒരിക്കൽ‌പ്പോലും നേരിൽ കണ്ടിട്ടില്ലാ‍ത്ത എന്നാൽ എന്റെ ആത്മാവിന്റെ ഭാഗമായി മാറിക്കഴിഞ്ഞ മറ്റുപലർ വേറെയും. ജീവിതം വെറുമൊരു അസംബദ്ധമായി തോന്നിയ നിമിഷങ്ങളിൽ പോലും എനിക്ക് നിരുപാദിക പിന്തുണ പ്രഖ്യാപിച്ചവർ. എല്ലാം നിങ്ങൾക്കിടയിലിരുന്നുകൊണ്ട് തന്നെ ഞാൻ ഇപ്പോൾ ഓർത്തെടുക്കുകയാണ്.

സ്നേഹം ഇങ്ങനെ കടലായി ഒഴുകുന്നത് കണ്ടുനിൽക്കാൻ തന്നെ ഒരു സുഖം…..!

പ്രവാസിക്ക് അലച്ചിലിന്റെ ഭാണ്ഡം അപരിചിതമല്ലല്ലോ. അതുകൊണ്ട് തന്നെ ഇനിയെത്രകാലം ഇവിടെയിങ്ങനെയൊക്കെ എന്നറിയില്ല എങ്കിലും ഇപ്പോൾ വല്ലാത്ത സന്തോഷം. മനസ്സിലതങ്ങനെ തിരതല്ലുമ്പോൾ ചിലത് വരികളായി പുറത്തേക്ക് തുളുമ്പി. വെറുതെ എഴുതി വച്ചു!!!

സ്വന്തം,

രഞ്ജു.

Apr 10, 2011

തസ്കര കാണ്ഡം

അപ്പോ ഈ സിനിമയിലൊക്കെ കാണുന്നപോലെ നൂൽക്കമ്പീം തൂവലുവൊന്നും വച്ച് പൂട്ടു തുറക്കാൻ ഇക്കാക്കറിയത്തില്ലല്ലേ....!?”

അലിക്കുഞ്ഞിന്റെ അപ്രതീക്ഷിതമായ ആ ചോദ്യം മുട്ടാളൻ മജീദിന് അത്ര പിടിച്ചില്ല. ആ അരണ്ട വെളിച്ചത്തിൽ തന്റെ വെടിച്ചു കീറിയ ചുണ്ടിലെ തൊലി കടിച്ചു തുപ്പി അയാൾ മുരണ്ടു

“ചെലക്കാണ്ട് ആ മൊബൈൽ ഇങ്ങോട്ട് തിരിച്ചു പിടിക്കടാ വെട്ടം കാണട്ടേ......!”

“അല്ലിക്കാ അപ്പോ അതൊക്കെ വെറും പുളൂസ്സാരിക്കും അല്ലേ.” അലിക്കുഞ്ഞിനു സംശയം ബാക്കി.

മജീദ് അതൊന്നും ശ്രദ്ധിക്കാതെ തന്റെ പണിതുടർന്നു. നിമിഷങ്ങൾ കൊണ്ട് താക്കോലുകൾ പലതും മാറിമാറി സുഹറാമൻസിലിന്റെ താക്കോൽ പഴുതിൽ ജാര സഞ്ചാരം നടത്തി.

യെസ്.....!! ക്‌..രി....ക്ക്..ക്...ക്ക്...! അവർക്കു മുന്നിൽ ഈട്ടിതടിയിൽ മക്കാ മസ്ജിദിന്റെ രൂപം കൊത്തിയ ആ എമണ്ടൻ വാതിൽ പതിയെ തുറക്കപ്പെട്ടു.

ഇരുവരും ഉള്ളിലേക്ക് കടക്കുന്നതിന് ജനൽ ഗ്ലാസിലൂടെ വന്ന നേരിയ നിലാവെട്ടം മാത്രം സാക്ഷി. സാമാന്യം വലിപ്പത്തിൽ ഒരു ഡ്രായിംഗ് റൂം. അതേ തുടർന്ന് നേർത്തൊരു കർട്ടൻ കൊണ്ട് മറഞ്ഞ് വിശാലമായ ഡൈനിംഗ് ഹാൾ അതിന്റെ വശങ്ങളിൽ മറ്റു മുറികൾ. എല്ലായിടവും വിലപിടിച്ച വസ്തുക്കൾ കൊണ്ട് ഭംഗിയായി അലങ്കരിച്ച് വച്ചിരിക്കുന്നു.

“ന്റ ള്ളോ.. എന്നാ മുട്ടൻ സെറ്റപ്പാണിക്കാ ഇതിന്റാത്ത്.....“

“ഇക്കാ ഈ പോക്കറ്റടി പോലയല്ല രാത്രി വീട്ടിക്കേറി മോഷണം... അതും ഇതുപോലൊരു പടപണ്ടാരം വീ‍ട്ടി.... പിടിച്ചു പോയാ..... ഞാൻ ഇവിടെങ്ങാനും നിന്നാ പോരേ ഇക്കാ...!?”

“ഒച്ചയുണ്ടാക്കാണ്ട് പിറകെ വാടാ... ഞാൻ കൊറേ നാളായി ഈ ചൊരപ്പ് തൊടങ്ങീട്ട്.” അലിക്കുഞ്ഞിനെ നോക്കി മുട്ടാളന്റെ മുരൾച്ച വീണ്ടും.

“നീ അങ്ങോട്ട് പോ... എന്നിട്ടാ ബെഡ്രൂം എവിടെയാന്ന് നോക്ക്...”

“അടുക്കള ഭാഗത്തൂന്ന് മൂന്നാമത്തെ മുറിയാണെന്നാ ആ ഗ്യാസുകാരൻ സുന്ദരേശൻ പറഞ്ഞത്...!”

“ഹും ഗ്യാസുകാറനോടാണോടാ പഹയാ ഇതൊക്കെ ചോദിക്കുന്നെ നിനക്ക് കേബിളുകാരനോട് ചോദിക്കാൻ മേലായിരുന്നോ...!” മജീദിന്റെ അതിബുദ്ധി!!

“അതറിയാന്മേലാഞ്ഞിട്ടല്ലിക്കാ... അവൻ കുടിക്കണ കളറു ചാരായത്തിന്റെ ബ്രാന്റ് മാറിയേപ്പിന്നെ വലിയ ചെലവാ..... പഴയപോലെയല്ല ആ പുല്ലന്റെ ഡിമാന്റ്.”

“ഇന്നാളി ഞാനാ ജമീലേടെ ബെഡ്രൂമിന്റെ ഡീറ്റെയിത്സൊന്ന് ചോദിച്ചേന് എത്ര ഉറുപ്പിയേടെ സാധനമാ അവൻ മേടിപ്പിച്ചേന്നറിയാവോ...!?”

“അതിനു നിന്നോടാരു പറഞ്ഞു ആ കാലണയ്ക്ക് ഗതിയില്ലാത്തവളുടെ വീട്ടിന്റെ ഡീറ്റെയിത്സ് തിരക്കാൻ....” ചുറ്റുപാടും അമുക്കാൻ പാകത്തിന് വല്ലതും ഉണ്ടോ എന്നു തപ്പുന്നതിനിടയിൽ മജീദ്.

“അല്ലാ എനിക്കവളോടൊരു ഇഷ്ടം.....” അലിക്കുഞ്ഞിന്റെ വാക്കുകളിൽ നാണം നിലാവെട്ടി.

“എന്നാ പിന്നെ ഡീറ്റെയിത്സ് നിനക്കവളോടു നേരിട്ട് ചോദിച്ചാ പോരായിരുന്നോ?”

“അതല്ലിക്കാ എനിക്കവളെ ഇഷ്ടാണെന്ന് പറയാൻ വേണ്ടിയിട്ടാ ഞാൻ... രാത്രിയാവുമ്പോ സൌകര്യായിട്ട് നമുക്ക് നമ്മുടെ ഖൽബ് തുറക്കാലോ........!”

“മ്മ്...മ്മ്.. നീ തൽക്കാലം പറഞ്ഞ പണി ചെയ്യ്.”

മുട്ടാളന്റെ കണ്ണ് ഡ്രായിംഗ് റൂമിലെ വിലകൂടിയ ഡിജിറ്റൽ ഫോട്ടോഫ്രെയിമിൽ ഉടക്കി നിന്നു. ദുബായിക്കാരൻ റഹ്മാനും ബീവി സുഹറയും ഒറ്റമോൻ സെയ്ദാലിയുമൊക്കെ ഇരുന്നും നടന്നും കിടന്നുമൊക്കെയെടുത്ത ഫോട്ടോകൾ തെളിഞ്ഞും മറഞ്ഞും കളിക്കുന്നു. മുട്ടാളന്റെ കൈ അതിലേക്കൊന്നാഞ്ഞു..! വേണ്ട ഈ കുന്തം കൊണ്ടുപോയാൽ ചിലപ്പോ എവിടുന്നാ പൊക്കിയേന്ന് ആളോൾക്കു പിടിത്തം കിട്ടും. വേറൊന്നും കിട്ടില്ലേ തിരിച്ചു പോരുമ്പോ പൊക്കാം എന്ന് ചിന്തിച്ചു മറ്റു ചില സംഗതികളൊക്കെ നോക്കി അങ്ങനെ നിൽക്കുമ്പോൾ അലിക്കുഞ്ഞ് അകത്തു നിന്നും ഓടി വന്നു.

“ഇക്കാ ഇക്കാ......”

“ഒച്ച പൊക്കാതെടാ കാഫിറേ.....”

“ബെഡ്രൂം കണ്ടു പിടിച്ചിക്കാ.....”

“ആ മുടുക്കൻ...”

“വേഗം വാ ഇക്കാ വേറെം ഒരു കാര്യം കൂടി കാണിച്ചു തരാം.”

രണ്ടു പേരും പമ്മി പതുങ്ങി വീടിനുള്ളിലേക്ക് കയറി.

“ഇതാണിക്കാ ഇതാ...”

“ഇതു അടച്ചേക്കുവാണല്ലോടാ...”

“അടച്ചേക്കുവാണെങ്കിലും ദേ ഈ താ‍ക്കോലിന്റെ ഓട്ടേ കൂടി നോക്കിയാ എല്ലാം ക്ളിയറായിട്ട് കാണാമിക്കാ.” “നമ്മുടെ സുഹറാത്തയും റഹ്മാനിക്കേം കൂടി അവിടെ.......ഹോ... എന്റിക്കാ...”

“വഴീലെറങ്ങിയാ ആ മോന്തായം പോലും മര്യാദയ്ക്ക് മനുഷ്യന്മാരെ കാണിക്കാത്ത താത്തയാ... ലവിടെ കെടന്നു മെരുകണ മെരുകൊന്നു കാണണമിക്കാ....” “ഞാൻ ഒന്നൂടെ നോക്കട്ടെ.”

“ഫ..... ഹിമാറേ വല്ലോന്റേം കെടപ്പറേലൊളിഞ്ഞു നോക്കുന്നോടാ....“ മജീദിന്റെ സദാചാര ബോധം വിറകൊണ്ടു. ഒന്നുകൂടീ താക്കോൽ പഴുതിലൂടെ നോക്കാൻ തുനിഞ്ഞ അലിക്കുഞ്ഞിന്റെ ചെവിക്ക് പിടിച്ച് അയാൾ ഒച്ചപൊക്കാതെ പിന്നെയും ഒന്നോ രണ്ടോ തെറികൂടി പറഞ്ഞു.

“ഇതു നല്ല ടൈമാ... അവരെന്തായാലും ഇനിയുടനെ മുറിക്ക് പുറത്തിറങ്ങില്ല.” “നീയവിടെ വായ്‌നോക്കി നില്ക്കാതെ അപ്പുറത്തെ മുറിയിലെങ്ങാനും കയ്യിലൊതുങ്ങുന്ന വല്ലോം ഉണ്ടോന്ന് നോക്ക്, പോടാ....”

മനസ്സില്ലാമനസ്സോടെ അലിക്കുഞ്ഞ് അടുത്തുകണ്ട ഗോവണിയിലൂടെ പതുങ്ങി മുകളിലേക്ക് കയറി പോയി. മജീദിലെ തസ്കരകണ്ണുകൾ അവിടെ മുഴുവൻ പാഞ്ഞു നടന്നു. ഐശ്വര്യമായിട്ട് ഒരു തുടക്കം കുറിക്കാൻ പറ്റിയ ചെറിയ വസ്തുക്കളൊന്നും പെട്ടന്നയാളുടെ കണ്ണിൽ പെട്ടില്ല. ഒക്കെയും വലിയ വലിയ ഐറ്റംസ്സ്. മുട്ടാളന്റെ മുഖത്ത് ഒരു നേരിയ നിരാശ. ആ സെർചിംഗ് അങ്ങനെ തുടരുമ്പോൾ ദേണ്ടേ അടുത്തൊരു ചെറിയ മുറി മലര്‍ക്കെ തുറന്നു കിടക്കുന്നു. വാതിലനടുത്ത് ചെന്ന് പതിയെ അകത്തേക്കൊന്നു നോക്കി. മജീദ് സന്തോഷം കൊണ്ട് തുള്ളിച്ചാടിപോയി. ഇത്തവണ റഹ്മാൻ ഗൾഫീന്ന് കൊണ്ടുവന്നതായി കേട്ട വലിയ എൽ‌സിഡിയും ഹോംതീയറ്ററുമൊക്കെ സെറ്റ് ചെയ്യ്‌ത് വച്ചിരിക്കുന്നു. മജീദിലെ കള്ളനുണർന്നു... മോഹിച്ചു വന്നതൊക്കെയും ദേ കണ്മുന്നിൽ...! ഇനി മറ്റൊന്നും വേണ്ട അയാൾ മനസ്സിലുറപ്പിച്ചു.

“ആ ഹമുക്കിത് എവിടെ പോയി കിടക്കുന്നു” അയാൾക്കൊന്ന് ഒച്ചെയെടുത്ത് വിളിക്കണമെന്നുണ്ടായിരുന്നു സാ‍ഹചര്യത്തിന്റെ സമ്മർദ്ദം മൂലം അതൊരു ആത്മഗതത്തിലൊതുക്കി. മജീദിന്റെ തലയിൽ ആശയങ്ങൾ ഒരു പിടിവലി തന്നെ നടത്തി. എല്ലാം തൊട്ടും തടവിയും വലിപ്പവും രൂപവും ഏകദേശ ഭാരവുമൊക്കെ തിട്ടപ്പെടുത്തി. ഇനിയിതെല്ലാം എത്രയും വേഗം പുറത്തു കടത്തണം...!

സ്വന്തം പെട്ടിയോട്ടോ അടക്കമാണ് മജീദിന്റെ മോഷണയാത്രകളത്രയും. പകലുമുഴുവൻ ഇൻസ്റ്റാൾമെന്റ് സാധനങ്ങളുടെ വില്പന, രാത്രി മോഷണം അതാണ് മജീദിന്റെ പുതിയ ലൈഫ് സ്റ്റൈൽ.!! ഒരു ഗംഭീര മോഷണ ശ്രമത്തിനിടയിൽ പോലീസ് പിടിയിലായി ഇടികൊണ്ട് എല്ലൊടിഞ്ഞ് ആറുമാസം അകത്തായതിനു ശേഷമാ‍ണ് മജീദ് റൂട്ടൊന്ന് മാറ്റി പിടിച്ചത്. അതുകൊണ്ട് ഇന്ന് മോഷണ ലോകം മാത്രമാണ് മജീദിനെ “മുട്ടാളൻ മജീദ്“ എന്നു വിളിക്കുന്നത്. അല്ലാത്തവർക്കൊക്കെ മജീദിക്കയാണ്. സൽ‌സ്വഭാവിയും സൽഗുണ സമ്പന്നനുമായ മജീദിക്കാ. ഇടത്തരം വീട്ടിലെ പെണ്ണുങ്ങൾ ഭർത്താവിന്റെ ഷർട്ടിന്റെ കൈമടക്കിൽ നിന്നും പാന്റിന്റെ പോക്കറ്റിൽ നിന്നും മേശപ്പുറത്തെ പേഴ്സിനുള്ളിൽ നിന്നുമൊക്കെ കെട്ടിയോനറിയാതെ അടിച്ചുമാറ്റുന്ന ചെറുനോട്ടുകൾ മജീദിനായി നീക്കി വയ്ക്കും. മജീദവർക്ക് അത്തറും പൌഡറും സാരിയും വീട്ടു സാധനങ്ങളുമൊക്കെ പകരമായി കൊടുക്കും. പക്ഷെ ചില ഫ്രാഡ് കള്ളന്മാരെപ്പോലെ രാത്രി അവിടെത്തന്നെ കയറി മോഷ്ടിക്കുന്ന പണി മജീദിനില്ല. ഇൻസ്റ്റാൾ‌മെന്റുകാരോട് ഒട്ടും താല്പര്യം കാണിക്കാത്ത വമ്പന്മാരാണ് മജീദിന്റെ ഇരകൾ. പ്രസ്തുത റഹ്മാനും (ദുഭായിക്കാരൻ!!) ആ ലിസിറ്റിൽ പെട്ടതായിരുന്നു. പാവം...!! അവിടെ ജാതീ മതോം ഗോത്രോം ഒന്നും മജീദിന് വിഷയമേ അല്ല.

“ആ അലിക്കുഞ്ഞെവിടെ !!?“

‘ഇനിയാ ഹറാമ്പെറന്നോൻ പിന്നെം ഒളിഞ്ഞു നോക്കാൻ പോയോ....!?“ മജീദ് മുറിയുടെ വാതിൽക്കൽ വന്ന് പുറത്തേക്ക് നോക്കി. ഇല്ല അവിടെയില്ല. ദോണ്ടേ മോളീന്ന് ചാടിയിറങ്ങി വരുന്നു. മജീദ്, പയ്യെ ഇറങ്ങി വാടാ എന്നവനോട് ആഗ്യം കാട്ടി.

അലിക്കുഞ്ഞ് അടുത്ത് വന്ന് സ്വകാര്യത്തിൽ പറഞ്ഞു... “ഒരു രക്ഷയുമില്ലിക്കാ മുകളീന്ന് ഒന്നും എടുക്കാൻ ഒക്കുകേല.” “ആ ചെക്കൻ ഉറങ്ങീട്ടില്ലാ....!” “അവനവിടിരുന്നു കമ്പ്യൂട്ടറിൽ മറ്റേത് കാണുവാ...ബ്ളൂ.... ബ്ളൂ..... !!!” അലിക്കുഞ്ഞ് അമർത്തി ചിരിച്ചു.

“താഴെ തന്തയുടെം തള്ളയുടെം പ്രാക്ടിക്കൽ.... മുകളിൽ ഒറ്റമോന്റെ തിയറി....!” മുട്ടാളന്റെയുള്ളിൽ ചിരി മുട്ടി പൊട്ടാറായി.

അവിടെങ്ങാണ്ട് തൂക്കിയിട്ടിരുന്നൊരു ക്ലോക്കിൽ മണി മൂന്നടിച്ചു. മജീദ് ചിന്തയിൽ നിന്നുണർന്നു. “ഹോ സമയം പോയി.... വേഗം വാടാ.... ഇനി വേറെ ഒന്നും വേണ്ടാ നമ്മളുദ്ദേശിച്ച് വന്നത് കിട്ടി.”

“എന്താണിക്കാ....”

“മിണ്ടാണ്ട് വാടാ ഇങ്ങോട്ട്.”

മജീദ് അവനേം വിളിച്ച് ടിവി വച്ചിരിക്കുന്ന മുറിയിലേക്ക് കയറി.

അലിക്കുഞ്ഞിന്റെ കണ്ണു തള്ളി. “ഹോ ഇതാ ടിവി അച്ഛായന്റെ എൽട്രോണിസ് കടേലിരിക്കുന്നേനക്കാട്ടിലും വലുതാണല്ലിക്കാ.“

“നിന്നു ചെലക്കാണ്ട് വേഗം വന്നു പിടിക്കടാ.” മജീദ് പിടിമുറുക്കി കഴിഞ്ഞു.

കേബിളൊക്കെ വലിച്ചൂരി. രണ്ടു പേരും കൂടി ആ വലിയ എൽസിഡിയും പൊക്കിയെടുത്ത് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ അപ്പുറത്തെ മുറിയിൽ എന്തോ നിലത്തു വീഴുന്ന ശബ്ദം.

“ഇക്കാ.....!” അലിക്കുഞ്ഞിന്റെ ശബ്ദം അറിയാതൊന്നു പതറി പൊങ്ങി പോയി.

“ശ്ശ്.....!” മിണ്ടാതിരിക്കടാ എന്ന് മജീദവനെ ആഗ്യത്തിൽ ശകാരിച്ചു. അയാൾ ചെവി വട്ടം പിടിച്ചു. പിന്നെയും എന്തൊക്കെയോ ചെറിയ ചെറിയ ശബ്ദങ്ങൾ. അലിക്കുഞ്ഞ് പേടിച്ചരണ്ട് മജീദിന്റെ പിന്നിലൊളിച്ചു. ധൈര്യം വിടാതെ ആരാണെന്ന് സൂത്രത്തിൽ അറിയാനുറച്ച് മജീദ് മുറിക്കു പുറത്തേക്കിറങ്ങി. ആ ശബ്ദം തൊട്ടടുത്ത മറ്റൊരു മുറിയിൽ നിന്നാണെന്ന് മനസ്സിലായപ്പോൾ അയാൾ പതിയെ അവിടേക്കൊന്നു പാളി നോക്കി. പെട്ടന്ന് നോട്ടം പിൻ‌വലിച്ച് പിന്നോക്കം മറഞ്ഞു നിന്നു. ഒന്നും മനസ്സിലാവാതെ പേടിച്ച് വാപൊളിച്ച് നിൽക്കുന്ന അലിക്കുഞ്ഞ്..! “എന്താ‍ണിക്കാ...!?”

“എടാ ആ റഹ്മാന്റെ ഉമ്മയാണെന്ന് തോന്നുന്നു. അവരുറങ്ങിയിട്ടില്ല....!”

അലിക്കുഞ്ഞ് ആലില പോലെ നിന്നു വിറച്ചു “ഇങ്ങോട്ടെങ്ങാനും വരുമോ ഇക്കാ... നുമ്മക്ക് പോയിട്ട് നാളെ വന്നാലോ...!!?”

“ഫ.... നാളെ വരാൻ നുമ്മ എന്താ പിരിവിന് വന്നതാ.....” “ഇന്നു പൊക്കേണ്ടത് ഇന്നു തന്നെ പൊക്കും... ഹല്ല പിന്നെ”

അല്പനേരം രണ്ടുപേരും സമീപത്തെ ഫർണിച്ചറുകളുടെ പിന്നിൽ അക്ഷമരായി പതുങ്ങിയിരുന്നു. ശബ്ദങ്ങൾ ഒന്നടങ്ങിയപ്പോൾ വീണ്ടും തങ്ങളുടെ പരിപാടികളിലേക്ക് കടന്നു. മജീദ് ആ വലിയ എൽസിഡി പൊക്കിയെടുത്ത് അലിക്കുഞ്ഞിന്റെ തലയിൽ വച്ചുകൊടുത്തു. കൈയ്യിലൊതുങ്ങുന്നതിനേക്കാൾ കൂടുതൽ സാധനങ്ങളുമായി മജീദ് പിറകെ.

വന്നകാര്യം ഭംഗിയായി നടന്നതിന്റെ സന്തോഷത്തിൽ വീടിനു പുറത്തേക്ക് കടക്കുമ്പോൾ ഉള്ളിൽ നിന്നും വീണ്ടും ശബ്ദം.

“റഹ്‌മാനേ.... റഹ്‌മാനേ...” ആ വൃദ്ധയുടെ ശബ്ദമാണ് അവർ മകനെ ബെഡ്‌റൂമിന്റെ വാതിലിൽ തട്ടി വിളിക്കുകയാണ്. മജീദ് പതിയെ ഉള്ളിലേക്കൊന്നു നോക്കി.

“അലിക്കുഞ്ഞേ ഓടിക്കോടാ......” അതു പറഞ്ഞ് മജീദ് തിരിഞ്ഞു നോക്കുമ്പഴേക്കും അലിക്കുഞ്ഞ് ഓടി മതിലിനടുത്തെത്തിക്കഴിഞ്ഞിരുന്നു. ചുമന്നുകൊണ്ടോടിയ എൽസിഡി മതിലിന്റെ പുറത്തേക്ക് കയറ്റി വച്ച് അവനും വലിഞ്ഞ് പിടിച്ച് മതിലിന്റെ മുകളിലേക്ക് കയറുകയാണ്.

മജീദും പിറകെ ഓടാൻ തുനിയുമ്പോൾ വീണ്ടും പിന്നിൽ നിന്നും ശബ്ദം. ഇത്തവണയത് റഹ്‌മാന്റേതാണെന്ന് തോന്നുന്നു.

“ഇങ്ങക്കീ പാതിരാത്രിക്കെന്തിന്റെ കേടാ ഉമ്മാ... മനുഷ്യന്മാരെ ഉറങ്ങാനും സമ്മതിക്കൂല്ലാ...”

ഉമ്മയുടെ ശബ്ദം അധികം ഉച്ചത്തിലല്ലാത്തതുകൊണ്ട് മറുപടിയെന്തെന്ന് മജിദിന് വ്യക്തമാവുന്നില്ല.

“ആ നേരമൊന്ന് വെളുത്തോട്ടെ. ഉമ്മാക്ക് രാത്രി വെറുതെ ഓരോന്ന് തോന്നണതാ....” അതും പറഞ്ഞ് അയാൾ ബെഡ്രൂമിന്റെ കതക് വലിച്ചടയ്ക്കുന്നത് മജീദിന്റെ ചെവിയിൽ പതിഞ്ഞു.

മുൻ‌വശത്തേക്ക് ആരും വരാൻ തരമില്ല എന്ന് തോന്നിയപ്പോൾ അയാൾ സാധനങ്ങൾ നിലത്തു വച്ച് ഒന്നു കൂടി വീടിനുള്ളിലേക്ക് കയറി. ആദ്യം കയറിയപ്പോൾ കണ്ട ആ ചലിക്കുന്ന ഫോട്ടോ ഫ്രെയിം! അതു തന്നെയായിരുന്നു അയാളുടെ ലക്ഷ്യം.

ഉമ്മയുടെ പിറുപിറുപ്പ് തൊട്ടപ്പുറത്ത് കേൾക്കാനുണ്ട്. പക്ഷെ മജീദിന് പിന്മാറാൻ ഭാവമില്ല. പതിയെ ഉള്ളിലേക്ക് കയറി ആ ഫ്രെയിം കൈക്കലാക്കി തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോൾ പിന്നിൽ നിന്ന് ആരോ ശക്തമായി പിടിച്ചു വലിക്കുന്നതു പോലെ മജീദിനു തോന്നി. ഇല്ലാ തോന്നലല്ല.!! താൻ പിടിക്കപ്പെട്ടു കഴിഞ്ഞു എന്നയാൾക്ക് ബോധ്യമായി. മുട്ടാളന്റെ മുട്ട് ഇത്തവണ ശരിക്കുമിടിച്ചു. തന്നെ പിറകിൽ നിന്ന് പിടിച്ച കൈകളെ കുടഞ്ഞിട്ട് പുറത്തേക്ക് കുതറിയോടാൻ ശ്രമിക്കുമ്പോൾ പിന്നിൽ “അള്ളാ.....” എന്നൊരു വിളി കൂടി കേട്ടു. തിരിഞ്ഞു നോക്കുമ്പോൾ ആ ഉമ്മ നിലത്തു വീണു കിടക്കുകയാണ്. ഇരുട്ടിൽ അധികം വ്യക്തമല്ലാത്ത ആ രൂപം വീണ്ടും അവനു നേരേ കൈയുയർത്തി എന്തോ പറയുന്നുണ്ട്.

ഒട്ടും മനസ്സിലാവാത്ത ഏതൊക്കെയോ വാക്കുകൾക്കിടയിൽ നിന്നും മജീദിന് ഒരു വാക്ക് മാത്രം പിടിത്തം കിട്ടി.

“ആശൂത്രി...!!”

സാഹചര്യവുമായി ഒട്ടും യോജിക്കാത്ത ആ വാക്ക് വെറുമൊരു മുട്ടാളൻ മാത്രമല്ലാത്ത മജീദിനെ ആശയക്കുഴപ്പത്തിലാക്കി. കേൾക്കാതെ കേട്ട വാക്കുകൾ നിമിഷം കൊണ്ട് അയാളൊന്നു റിവൈന്റ് ചെയ്യ്‌ത് കേട്ടു നോക്കി.

അതെ “അവരെ ആശുപത്രിയിൽ കൊണ്ടുപോകണം“ അതു തന്നെയാണ് ആ ഉമ്മയുടെ ആവശ്യം. പക്ഷെ എങ്ങിനെ...!? മോഷ്ടിക്കാൻ വന്ന താൻ ഇവരെ എങ്ങനെ ആശുപത്രിയിലെത്തിക്കും. അകത്തുപോയി റഹ്മാനെ വിളിച്ചുണർത്താമെന്നു വച്ചാൽ പിടിക്കപ്പെട്ടതു തന്നെ. നിലത്തു കിടന്നുകൊണ്ട് തന്റെ നേർക്ക് ദീനമായി കൈയുയർത്തി രക്ഷിക്കാനപേക്ഷിക്കുന്ന ആ വൃദ്ധയെ ഉപേക്ഷിച്ചു പോകാനും അയാൾക്കു മനസ്സു വന്നില്ല. എന്തു ചെയ്യണം എന്നറിയാത്ത നിമിഷങ്ങൾ.

‘മജീദിലെ ബാക്കിയുണ്ടായിരുന്ന മനുഷ്യസ്നേഹിക്ക് മുട്ടാളൻ ഒരല്പം വഴിമാറിക്കൊടുത്തു....!’ അയാൾ ചാടി വീടിനു പുറത്തേക്കിറങ്ങി. ഒറ്റയോട്ടത്തിന് മജീദ് മതിലനപ്പുറത്തുനിന്ന് തലയിട്ട് തന്റെ വരവും നോക്കിനിൽക്കുന്ന അലിക്കുഞ്ഞിനടുത്തെത്തി.

“വണ്ടിയെടുത്ത് വീടിന്റെ മുന്നിലേക്ക് വാടാ..” അതുമാത്രം പറഞ്ഞ് അയാൾ തിരിച്ച് വീട്ടിലേക്കോടി ഉള്ളിൽ കടന്ന് ആ ഉമ്മയെ താങ്ങിയെടുത്ത് വീണ്ടും പുറത്തേക്ക്. ഗെയിറ്റിനു പുറത്ത് പെട്ടിയാട്ടോയുമായി ബാക്കി സാധനങ്ങൾക്ക് കാത്തുനിന്ന അലിക്കുഞ്ഞിനെ ഞെട്ടിക്കുന്നതായിരുന്നു ആ കാഴ്ച.

വായിൽ നിന്നും ചോര ഇറ്റു തുടങ്ങിയിരുന്ന ആ വൃദ്ധ നന്നായി വിയർക്കുന്നുണ്ടായിരുന്നു. അവരെ പൊക്കിയെടുത്ത് സീറ്റിലേക്കിരുത്തി മജീദ് ധൃതിയിൽ വണ്ടി മുന്നോട്ടെടുത്തു.

ഓട്ടോയുടെ ക്യാബിനിൽ അള്ളിപ്പിടിച്ചിരുന്ന അലിക്കുഞ്ഞിന് ഒന്നും അങ്ങോട്ട് കത്തിയില്ല.

“അല്ലിക്കാ ഇതെന്തോന്നാ... ഈയുമ്മായെ എങ്ങോട്ടു കൊണ്ടുപോകുന്നു.

“മിണ്ടാണ്ടിരിക്കടാ...ഹമ്‌ക്കേ... അയാൾ അലറി.”

വിജനമായ ആ വഴിയിലൂടെ മജീദും പെട്ടിയാട്ടോയും ആ ഉമ്മയേം കൊണ്ട് മുന്നോട്ട് പാഞ്ഞു. ഈ സംഭവിച്ചതൊന്നുമറിയാതെ പ്രാക്ടിക്കലും തിയറിയുമൊക്കെയായി റഹ്‌മാനും സുഹറയും പിന്നെ സെയ്ദാലിയും ആ വീട്ടിനുള്ളിൽ.....!

*** *** *** *** *** *** ***

തലേന്ന് രാത്രിയിലെ കഠിനാദ്വാനത്തിന്റെ ക്ഷീണത്തിൽ മുട്ടാളൻ മജീദ് അല്പം കൂടുതൽ ഉറങ്ങിപ്പോയി. ഉണർന്നെണീറ്റ മജീദ് ആദ്യം ചെയ്യ്‍തത് തലേന്നടിച്ചു മാറ്റിയ എൽ‌സിഡി ഒന്നു ലഗായിച്ചു നോക്കലായിരുന്നു. തറയിൽ ചുരുണ്ടു കിടന്ന അലിക്കുഞ്ഞും കണ്ണും ഞെരടി എണീറ്റിരുന്നു. ഇതുവരെ കാണാത്ത വലിപ്പത്തിലും വെടിപ്പിലും ദൃശ്യങ്ങൾ മുന്നിൽ തെളിഞ്ഞപ്പോൾ ആ നാലുകണ്ണുകളിലും അതിശയവും അത്ഭുതവും നിറഞ്ഞു തുളുമ്പി ഒഴുകി പരന്നു....!!

പെട്ടന്നൊരു ചാനലിലെ ദൃശ്യവും വാർത്തയും അവരുടെ കണ്ണുകളിലെ രസങ്ങളത്രയും വറ്റിച്ചു കളഞ്ഞു.!

ഇന്നലത്തെ മോഷണകഥയിൽ അപ്രതീക്ഷിതമായി കടന്നുവന്ന ആ ഉമ്മയുടെ ദൃശ്യങ്ങൾ. അരികിൽ റഹ്‌മാനും സുഹറയും സെയ്ദാലിയുമൊക്കെയുണ്ട്. ഏതോ ഹോസ്പിറ്റലിന്റെ അത്യാഹിത വിഭാഗത്തിൽ അവരെ അഡ്മിറ്റ് ചെയ്യ്‌തിരിക്കുന്നു.

ബ്രേക്കിംഗ് ന്യൂസിന്റെ ടൈട്ടിൽ എൽ‌സിഡി സ്ക്രീനിൽ മിന്നി.

“ജനങ്ങളെ ആശങ്കയിലാക്കി നഗരത്തിൽ മോഷണ പരമ്പര തുടരുന്നു.....!!”

ടിവിയിലെ ന്യൂസ്സ് റീഡർ ശിമ്പളൻ സംഭവം നേരിൽ കണ്ടതുപോലെ വിവരിക്കുന്നു. കവർച്ചക്കെത്തിയ മോഷ്ടാക്കൾ വീട്ടിലെ വൃദ്ധയായ സ്ത്രീയെയും തട്ടിക്കൊണ്ടു പോകുകയായിരുന്നൂവത്രേ...!!! പക്ഷെ മോഷ്ടാക്കളെക്കണ്ട് ഭയന്ന് ഹൃദയസ്തംഭനമുണ്ടായ വൃദ്ധയെ പിന്നീട് മോഷ്ടാക്കൾ തന്നെ നഗരത്തിലെ ഒരു ആശുപത്രി പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു....!!

അലിക്കുഞ്ഞ് വാപൊളിച്ചിരുന്നുപോയി..... പിറകെ ദുഭായിക്കാരൻ റഹ്‌മാന്റെ വികാര തീവ്രമായ പ്രസ്താവന....!

തന്റെ ഇന്നത്തെ സ്ഥിതിയിൽ അസൂയയുള്ള ആരോ ആയിരിക്കണം ഇതിന്റെ പിന്നിലെന്നും തന്റെ ജീവന്റെ ജീവനായ ഉമ്മായെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടാനായിരുന്നിരിക്കണം അവരുടെ ലക്ഷ്യമെന്നും റഹ്‌മാൻ ആരോപിച്ചു. എന്തായാലും ഉമ്മായുടെ ജീവൻ തിരിച്ചു കിട്ടിയതിൽ റഹ്മാനും കുടുംബവും അള്ളാഹുവിനോട് നന്ദി പറഞ്ഞു.

അതേസമയം നഗരത്തിലെ സാമൂഹ്യവിരുദ്ധർക്ക് നേരെയുള്ള പോലീസിന്റെ നിസ്സംഗത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടിയുടെ യുവജന സംഘടനാപ്രവർത്തകർ ആഭ്യന്തരമന്ത്രിയുടെ കോലം കത്തിച്ചു....!! പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറിയ പ്രതിഷേധക്കാർക്കു നേരെ പോലീസ് ലാത്തിവീശി......!!

“ന്റ....റബ്ബേ....... ഇതെന്ത് മറിമായം....!” അലിക്കുഞ്ഞ് കണ്ണു മിഴിച്ചു.

“സംഗതി കൂടുതല് കൊഴപ്പം ആകുന്നേനു മുന്നേ ഞാൻ എങ്ങോട്ടേലും പോകാൻ പോകുവാണിക്കാ......”

മുട്ടാളൻ മജീദിന്റെ തലയിൽ ആ ഡയലോഗുകളൊന്നും കയറിയതേ ഇല്ല. അവിടെ മുഴുവൻ നക്ഷത്രങ്ങളായിരുന്നു. ഇന്നലെ രാത്രിയൊന്നും കാണാഞ്ഞ നക്ഷത്രങ്ങൾ. അതെല്ലാം കൂടീ തന്നെ നോക്കി “അയ്യേ കൂയ്യ്.....” എന്നു കളിയാക്കുന്നതുപോലെ അയാൾക്ക് തോന്നി.