Apr 10, 2011

തസ്കര കാണ്ഡം

അപ്പോ ഈ സിനിമയിലൊക്കെ കാണുന്നപോലെ നൂൽക്കമ്പീം തൂവലുവൊന്നും വച്ച് പൂട്ടു തുറക്കാൻ ഇക്കാക്കറിയത്തില്ലല്ലേ....!?”

അലിക്കുഞ്ഞിന്റെ അപ്രതീക്ഷിതമായ ആ ചോദ്യം മുട്ടാളൻ മജീദിന് അത്ര പിടിച്ചില്ല. ആ അരണ്ട വെളിച്ചത്തിൽ തന്റെ വെടിച്ചു കീറിയ ചുണ്ടിലെ തൊലി കടിച്ചു തുപ്പി അയാൾ മുരണ്ടു

“ചെലക്കാണ്ട് ആ മൊബൈൽ ഇങ്ങോട്ട് തിരിച്ചു പിടിക്കടാ വെട്ടം കാണട്ടേ......!”

“അല്ലിക്കാ അപ്പോ അതൊക്കെ വെറും പുളൂസ്സാരിക്കും അല്ലേ.” അലിക്കുഞ്ഞിനു സംശയം ബാക്കി.

മജീദ് അതൊന്നും ശ്രദ്ധിക്കാതെ തന്റെ പണിതുടർന്നു. നിമിഷങ്ങൾ കൊണ്ട് താക്കോലുകൾ പലതും മാറിമാറി സുഹറാമൻസിലിന്റെ താക്കോൽ പഴുതിൽ ജാര സഞ്ചാരം നടത്തി.

യെസ്.....!! ക്‌..രി....ക്ക്..ക്...ക്ക്...! അവർക്കു മുന്നിൽ ഈട്ടിതടിയിൽ മക്കാ മസ്ജിദിന്റെ രൂപം കൊത്തിയ ആ എമണ്ടൻ വാതിൽ പതിയെ തുറക്കപ്പെട്ടു.

ഇരുവരും ഉള്ളിലേക്ക് കടക്കുന്നതിന് ജനൽ ഗ്ലാസിലൂടെ വന്ന നേരിയ നിലാവെട്ടം മാത്രം സാക്ഷി. സാമാന്യം വലിപ്പത്തിൽ ഒരു ഡ്രായിംഗ് റൂം. അതേ തുടർന്ന് നേർത്തൊരു കർട്ടൻ കൊണ്ട് മറഞ്ഞ് വിശാലമായ ഡൈനിംഗ് ഹാൾ അതിന്റെ വശങ്ങളിൽ മറ്റു മുറികൾ. എല്ലായിടവും വിലപിടിച്ച വസ്തുക്കൾ കൊണ്ട് ഭംഗിയായി അലങ്കരിച്ച് വച്ചിരിക്കുന്നു.

“ന്റ ള്ളോ.. എന്നാ മുട്ടൻ സെറ്റപ്പാണിക്കാ ഇതിന്റാത്ത്.....“

“ഇക്കാ ഈ പോക്കറ്റടി പോലയല്ല രാത്രി വീട്ടിക്കേറി മോഷണം... അതും ഇതുപോലൊരു പടപണ്ടാരം വീ‍ട്ടി.... പിടിച്ചു പോയാ..... ഞാൻ ഇവിടെങ്ങാനും നിന്നാ പോരേ ഇക്കാ...!?”

“ഒച്ചയുണ്ടാക്കാണ്ട് പിറകെ വാടാ... ഞാൻ കൊറേ നാളായി ഈ ചൊരപ്പ് തൊടങ്ങീട്ട്.” അലിക്കുഞ്ഞിനെ നോക്കി മുട്ടാളന്റെ മുരൾച്ച വീണ്ടും.

“നീ അങ്ങോട്ട് പോ... എന്നിട്ടാ ബെഡ്രൂം എവിടെയാന്ന് നോക്ക്...”

“അടുക്കള ഭാഗത്തൂന്ന് മൂന്നാമത്തെ മുറിയാണെന്നാ ആ ഗ്യാസുകാരൻ സുന്ദരേശൻ പറഞ്ഞത്...!”

“ഹും ഗ്യാസുകാറനോടാണോടാ പഹയാ ഇതൊക്കെ ചോദിക്കുന്നെ നിനക്ക് കേബിളുകാരനോട് ചോദിക്കാൻ മേലായിരുന്നോ...!” മജീദിന്റെ അതിബുദ്ധി!!

“അതറിയാന്മേലാഞ്ഞിട്ടല്ലിക്കാ... അവൻ കുടിക്കണ കളറു ചാരായത്തിന്റെ ബ്രാന്റ് മാറിയേപ്പിന്നെ വലിയ ചെലവാ..... പഴയപോലെയല്ല ആ പുല്ലന്റെ ഡിമാന്റ്.”

“ഇന്നാളി ഞാനാ ജമീലേടെ ബെഡ്രൂമിന്റെ ഡീറ്റെയിത്സൊന്ന് ചോദിച്ചേന് എത്ര ഉറുപ്പിയേടെ സാധനമാ അവൻ മേടിപ്പിച്ചേന്നറിയാവോ...!?”

“അതിനു നിന്നോടാരു പറഞ്ഞു ആ കാലണയ്ക്ക് ഗതിയില്ലാത്തവളുടെ വീട്ടിന്റെ ഡീറ്റെയിത്സ് തിരക്കാൻ....” ചുറ്റുപാടും അമുക്കാൻ പാകത്തിന് വല്ലതും ഉണ്ടോ എന്നു തപ്പുന്നതിനിടയിൽ മജീദ്.

“അല്ലാ എനിക്കവളോടൊരു ഇഷ്ടം.....” അലിക്കുഞ്ഞിന്റെ വാക്കുകളിൽ നാണം നിലാവെട്ടി.

“എന്നാ പിന്നെ ഡീറ്റെയിത്സ് നിനക്കവളോടു നേരിട്ട് ചോദിച്ചാ പോരായിരുന്നോ?”

“അതല്ലിക്കാ എനിക്കവളെ ഇഷ്ടാണെന്ന് പറയാൻ വേണ്ടിയിട്ടാ ഞാൻ... രാത്രിയാവുമ്പോ സൌകര്യായിട്ട് നമുക്ക് നമ്മുടെ ഖൽബ് തുറക്കാലോ........!”

“മ്മ്...മ്മ്.. നീ തൽക്കാലം പറഞ്ഞ പണി ചെയ്യ്.”

മുട്ടാളന്റെ കണ്ണ് ഡ്രായിംഗ് റൂമിലെ വിലകൂടിയ ഡിജിറ്റൽ ഫോട്ടോഫ്രെയിമിൽ ഉടക്കി നിന്നു. ദുബായിക്കാരൻ റഹ്മാനും ബീവി സുഹറയും ഒറ്റമോൻ സെയ്ദാലിയുമൊക്കെ ഇരുന്നും നടന്നും കിടന്നുമൊക്കെയെടുത്ത ഫോട്ടോകൾ തെളിഞ്ഞും മറഞ്ഞും കളിക്കുന്നു. മുട്ടാളന്റെ കൈ അതിലേക്കൊന്നാഞ്ഞു..! വേണ്ട ഈ കുന്തം കൊണ്ടുപോയാൽ ചിലപ്പോ എവിടുന്നാ പൊക്കിയേന്ന് ആളോൾക്കു പിടിത്തം കിട്ടും. വേറൊന്നും കിട്ടില്ലേ തിരിച്ചു പോരുമ്പോ പൊക്കാം എന്ന് ചിന്തിച്ചു മറ്റു ചില സംഗതികളൊക്കെ നോക്കി അങ്ങനെ നിൽക്കുമ്പോൾ അലിക്കുഞ്ഞ് അകത്തു നിന്നും ഓടി വന്നു.

“ഇക്കാ ഇക്കാ......”

“ഒച്ച പൊക്കാതെടാ കാഫിറേ.....”

“ബെഡ്രൂം കണ്ടു പിടിച്ചിക്കാ.....”

“ആ മുടുക്കൻ...”

“വേഗം വാ ഇക്കാ വേറെം ഒരു കാര്യം കൂടി കാണിച്ചു തരാം.”

രണ്ടു പേരും പമ്മി പതുങ്ങി വീടിനുള്ളിലേക്ക് കയറി.

“ഇതാണിക്കാ ഇതാ...”

“ഇതു അടച്ചേക്കുവാണല്ലോടാ...”

“അടച്ചേക്കുവാണെങ്കിലും ദേ ഈ താ‍ക്കോലിന്റെ ഓട്ടേ കൂടി നോക്കിയാ എല്ലാം ക്ളിയറായിട്ട് കാണാമിക്കാ.” “നമ്മുടെ സുഹറാത്തയും റഹ്മാനിക്കേം കൂടി അവിടെ.......ഹോ... എന്റിക്കാ...”

“വഴീലെറങ്ങിയാ ആ മോന്തായം പോലും മര്യാദയ്ക്ക് മനുഷ്യന്മാരെ കാണിക്കാത്ത താത്തയാ... ലവിടെ കെടന്നു മെരുകണ മെരുകൊന്നു കാണണമിക്കാ....” “ഞാൻ ഒന്നൂടെ നോക്കട്ടെ.”

“ഫ..... ഹിമാറേ വല്ലോന്റേം കെടപ്പറേലൊളിഞ്ഞു നോക്കുന്നോടാ....“ മജീദിന്റെ സദാചാര ബോധം വിറകൊണ്ടു. ഒന്നുകൂടീ താക്കോൽ പഴുതിലൂടെ നോക്കാൻ തുനിഞ്ഞ അലിക്കുഞ്ഞിന്റെ ചെവിക്ക് പിടിച്ച് അയാൾ ഒച്ചപൊക്കാതെ പിന്നെയും ഒന്നോ രണ്ടോ തെറികൂടി പറഞ്ഞു.

“ഇതു നല്ല ടൈമാ... അവരെന്തായാലും ഇനിയുടനെ മുറിക്ക് പുറത്തിറങ്ങില്ല.” “നീയവിടെ വായ്‌നോക്കി നില്ക്കാതെ അപ്പുറത്തെ മുറിയിലെങ്ങാനും കയ്യിലൊതുങ്ങുന്ന വല്ലോം ഉണ്ടോന്ന് നോക്ക്, പോടാ....”

മനസ്സില്ലാമനസ്സോടെ അലിക്കുഞ്ഞ് അടുത്തുകണ്ട ഗോവണിയിലൂടെ പതുങ്ങി മുകളിലേക്ക് കയറി പോയി. മജീദിലെ തസ്കരകണ്ണുകൾ അവിടെ മുഴുവൻ പാഞ്ഞു നടന്നു. ഐശ്വര്യമായിട്ട് ഒരു തുടക്കം കുറിക്കാൻ പറ്റിയ ചെറിയ വസ്തുക്കളൊന്നും പെട്ടന്നയാളുടെ കണ്ണിൽ പെട്ടില്ല. ഒക്കെയും വലിയ വലിയ ഐറ്റംസ്സ്. മുട്ടാളന്റെ മുഖത്ത് ഒരു നേരിയ നിരാശ. ആ സെർചിംഗ് അങ്ങനെ തുടരുമ്പോൾ ദേണ്ടേ അടുത്തൊരു ചെറിയ മുറി മലര്‍ക്കെ തുറന്നു കിടക്കുന്നു. വാതിലനടുത്ത് ചെന്ന് പതിയെ അകത്തേക്കൊന്നു നോക്കി. മജീദ് സന്തോഷം കൊണ്ട് തുള്ളിച്ചാടിപോയി. ഇത്തവണ റഹ്മാൻ ഗൾഫീന്ന് കൊണ്ടുവന്നതായി കേട്ട വലിയ എൽ‌സിഡിയും ഹോംതീയറ്ററുമൊക്കെ സെറ്റ് ചെയ്യ്‌ത് വച്ചിരിക്കുന്നു. മജീദിലെ കള്ളനുണർന്നു... മോഹിച്ചു വന്നതൊക്കെയും ദേ കണ്മുന്നിൽ...! ഇനി മറ്റൊന്നും വേണ്ട അയാൾ മനസ്സിലുറപ്പിച്ചു.

“ആ ഹമുക്കിത് എവിടെ പോയി കിടക്കുന്നു” അയാൾക്കൊന്ന് ഒച്ചെയെടുത്ത് വിളിക്കണമെന്നുണ്ടായിരുന്നു സാ‍ഹചര്യത്തിന്റെ സമ്മർദ്ദം മൂലം അതൊരു ആത്മഗതത്തിലൊതുക്കി. മജീദിന്റെ തലയിൽ ആശയങ്ങൾ ഒരു പിടിവലി തന്നെ നടത്തി. എല്ലാം തൊട്ടും തടവിയും വലിപ്പവും രൂപവും ഏകദേശ ഭാരവുമൊക്കെ തിട്ടപ്പെടുത്തി. ഇനിയിതെല്ലാം എത്രയും വേഗം പുറത്തു കടത്തണം...!

സ്വന്തം പെട്ടിയോട്ടോ അടക്കമാണ് മജീദിന്റെ മോഷണയാത്രകളത്രയും. പകലുമുഴുവൻ ഇൻസ്റ്റാൾമെന്റ് സാധനങ്ങളുടെ വില്പന, രാത്രി മോഷണം അതാണ് മജീദിന്റെ പുതിയ ലൈഫ് സ്റ്റൈൽ.!! ഒരു ഗംഭീര മോഷണ ശ്രമത്തിനിടയിൽ പോലീസ് പിടിയിലായി ഇടികൊണ്ട് എല്ലൊടിഞ്ഞ് ആറുമാസം അകത്തായതിനു ശേഷമാ‍ണ് മജീദ് റൂട്ടൊന്ന് മാറ്റി പിടിച്ചത്. അതുകൊണ്ട് ഇന്ന് മോഷണ ലോകം മാത്രമാണ് മജീദിനെ “മുട്ടാളൻ മജീദ്“ എന്നു വിളിക്കുന്നത്. അല്ലാത്തവർക്കൊക്കെ മജീദിക്കയാണ്. സൽ‌സ്വഭാവിയും സൽഗുണ സമ്പന്നനുമായ മജീദിക്കാ. ഇടത്തരം വീട്ടിലെ പെണ്ണുങ്ങൾ ഭർത്താവിന്റെ ഷർട്ടിന്റെ കൈമടക്കിൽ നിന്നും പാന്റിന്റെ പോക്കറ്റിൽ നിന്നും മേശപ്പുറത്തെ പേഴ്സിനുള്ളിൽ നിന്നുമൊക്കെ കെട്ടിയോനറിയാതെ അടിച്ചുമാറ്റുന്ന ചെറുനോട്ടുകൾ മജീദിനായി നീക്കി വയ്ക്കും. മജീദവർക്ക് അത്തറും പൌഡറും സാരിയും വീട്ടു സാധനങ്ങളുമൊക്കെ പകരമായി കൊടുക്കും. പക്ഷെ ചില ഫ്രാഡ് കള്ളന്മാരെപ്പോലെ രാത്രി അവിടെത്തന്നെ കയറി മോഷ്ടിക്കുന്ന പണി മജീദിനില്ല. ഇൻസ്റ്റാൾ‌മെന്റുകാരോട് ഒട്ടും താല്പര്യം കാണിക്കാത്ത വമ്പന്മാരാണ് മജീദിന്റെ ഇരകൾ. പ്രസ്തുത റഹ്മാനും (ദുഭായിക്കാരൻ!!) ആ ലിസിറ്റിൽ പെട്ടതായിരുന്നു. പാവം...!! അവിടെ ജാതീ മതോം ഗോത്രോം ഒന്നും മജീദിന് വിഷയമേ അല്ല.

“ആ അലിക്കുഞ്ഞെവിടെ !!?“

‘ഇനിയാ ഹറാമ്പെറന്നോൻ പിന്നെം ഒളിഞ്ഞു നോക്കാൻ പോയോ....!?“ മജീദ് മുറിയുടെ വാതിൽക്കൽ വന്ന് പുറത്തേക്ക് നോക്കി. ഇല്ല അവിടെയില്ല. ദോണ്ടേ മോളീന്ന് ചാടിയിറങ്ങി വരുന്നു. മജീദ്, പയ്യെ ഇറങ്ങി വാടാ എന്നവനോട് ആഗ്യം കാട്ടി.

അലിക്കുഞ്ഞ് അടുത്ത് വന്ന് സ്വകാര്യത്തിൽ പറഞ്ഞു... “ഒരു രക്ഷയുമില്ലിക്കാ മുകളീന്ന് ഒന്നും എടുക്കാൻ ഒക്കുകേല.” “ആ ചെക്കൻ ഉറങ്ങീട്ടില്ലാ....!” “അവനവിടിരുന്നു കമ്പ്യൂട്ടറിൽ മറ്റേത് കാണുവാ...ബ്ളൂ.... ബ്ളൂ..... !!!” അലിക്കുഞ്ഞ് അമർത്തി ചിരിച്ചു.

“താഴെ തന്തയുടെം തള്ളയുടെം പ്രാക്ടിക്കൽ.... മുകളിൽ ഒറ്റമോന്റെ തിയറി....!” മുട്ടാളന്റെയുള്ളിൽ ചിരി മുട്ടി പൊട്ടാറായി.

അവിടെങ്ങാണ്ട് തൂക്കിയിട്ടിരുന്നൊരു ക്ലോക്കിൽ മണി മൂന്നടിച്ചു. മജീദ് ചിന്തയിൽ നിന്നുണർന്നു. “ഹോ സമയം പോയി.... വേഗം വാടാ.... ഇനി വേറെ ഒന്നും വേണ്ടാ നമ്മളുദ്ദേശിച്ച് വന്നത് കിട്ടി.”

“എന്താണിക്കാ....”

“മിണ്ടാണ്ട് വാടാ ഇങ്ങോട്ട്.”

മജീദ് അവനേം വിളിച്ച് ടിവി വച്ചിരിക്കുന്ന മുറിയിലേക്ക് കയറി.

അലിക്കുഞ്ഞിന്റെ കണ്ണു തള്ളി. “ഹോ ഇതാ ടിവി അച്ഛായന്റെ എൽട്രോണിസ് കടേലിരിക്കുന്നേനക്കാട്ടിലും വലുതാണല്ലിക്കാ.“

“നിന്നു ചെലക്കാണ്ട് വേഗം വന്നു പിടിക്കടാ.” മജീദ് പിടിമുറുക്കി കഴിഞ്ഞു.

കേബിളൊക്കെ വലിച്ചൂരി. രണ്ടു പേരും കൂടി ആ വലിയ എൽസിഡിയും പൊക്കിയെടുത്ത് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ അപ്പുറത്തെ മുറിയിൽ എന്തോ നിലത്തു വീഴുന്ന ശബ്ദം.

“ഇക്കാ.....!” അലിക്കുഞ്ഞിന്റെ ശബ്ദം അറിയാതൊന്നു പതറി പൊങ്ങി പോയി.

“ശ്ശ്.....!” മിണ്ടാതിരിക്കടാ എന്ന് മജീദവനെ ആഗ്യത്തിൽ ശകാരിച്ചു. അയാൾ ചെവി വട്ടം പിടിച്ചു. പിന്നെയും എന്തൊക്കെയോ ചെറിയ ചെറിയ ശബ്ദങ്ങൾ. അലിക്കുഞ്ഞ് പേടിച്ചരണ്ട് മജീദിന്റെ പിന്നിലൊളിച്ചു. ധൈര്യം വിടാതെ ആരാണെന്ന് സൂത്രത്തിൽ അറിയാനുറച്ച് മജീദ് മുറിക്കു പുറത്തേക്കിറങ്ങി. ആ ശബ്ദം തൊട്ടടുത്ത മറ്റൊരു മുറിയിൽ നിന്നാണെന്ന് മനസ്സിലായപ്പോൾ അയാൾ പതിയെ അവിടേക്കൊന്നു പാളി നോക്കി. പെട്ടന്ന് നോട്ടം പിൻ‌വലിച്ച് പിന്നോക്കം മറഞ്ഞു നിന്നു. ഒന്നും മനസ്സിലാവാതെ പേടിച്ച് വാപൊളിച്ച് നിൽക്കുന്ന അലിക്കുഞ്ഞ്..! “എന്താ‍ണിക്കാ...!?”

“എടാ ആ റഹ്മാന്റെ ഉമ്മയാണെന്ന് തോന്നുന്നു. അവരുറങ്ങിയിട്ടില്ല....!”

അലിക്കുഞ്ഞ് ആലില പോലെ നിന്നു വിറച്ചു “ഇങ്ങോട്ടെങ്ങാനും വരുമോ ഇക്കാ... നുമ്മക്ക് പോയിട്ട് നാളെ വന്നാലോ...!!?”

“ഫ.... നാളെ വരാൻ നുമ്മ എന്താ പിരിവിന് വന്നതാ.....” “ഇന്നു പൊക്കേണ്ടത് ഇന്നു തന്നെ പൊക്കും... ഹല്ല പിന്നെ”

അല്പനേരം രണ്ടുപേരും സമീപത്തെ ഫർണിച്ചറുകളുടെ പിന്നിൽ അക്ഷമരായി പതുങ്ങിയിരുന്നു. ശബ്ദങ്ങൾ ഒന്നടങ്ങിയപ്പോൾ വീണ്ടും തങ്ങളുടെ പരിപാടികളിലേക്ക് കടന്നു. മജീദ് ആ വലിയ എൽസിഡി പൊക്കിയെടുത്ത് അലിക്കുഞ്ഞിന്റെ തലയിൽ വച്ചുകൊടുത്തു. കൈയ്യിലൊതുങ്ങുന്നതിനേക്കാൾ കൂടുതൽ സാധനങ്ങളുമായി മജീദ് പിറകെ.

വന്നകാര്യം ഭംഗിയായി നടന്നതിന്റെ സന്തോഷത്തിൽ വീടിനു പുറത്തേക്ക് കടക്കുമ്പോൾ ഉള്ളിൽ നിന്നും വീണ്ടും ശബ്ദം.

“റഹ്‌മാനേ.... റഹ്‌മാനേ...” ആ വൃദ്ധയുടെ ശബ്ദമാണ് അവർ മകനെ ബെഡ്‌റൂമിന്റെ വാതിലിൽ തട്ടി വിളിക്കുകയാണ്. മജീദ് പതിയെ ഉള്ളിലേക്കൊന്നു നോക്കി.

“അലിക്കുഞ്ഞേ ഓടിക്കോടാ......” അതു പറഞ്ഞ് മജീദ് തിരിഞ്ഞു നോക്കുമ്പഴേക്കും അലിക്കുഞ്ഞ് ഓടി മതിലിനടുത്തെത്തിക്കഴിഞ്ഞിരുന്നു. ചുമന്നുകൊണ്ടോടിയ എൽസിഡി മതിലിന്റെ പുറത്തേക്ക് കയറ്റി വച്ച് അവനും വലിഞ്ഞ് പിടിച്ച് മതിലിന്റെ മുകളിലേക്ക് കയറുകയാണ്.

മജീദും പിറകെ ഓടാൻ തുനിയുമ്പോൾ വീണ്ടും പിന്നിൽ നിന്നും ശബ്ദം. ഇത്തവണയത് റഹ്‌മാന്റേതാണെന്ന് തോന്നുന്നു.

“ഇങ്ങക്കീ പാതിരാത്രിക്കെന്തിന്റെ കേടാ ഉമ്മാ... മനുഷ്യന്മാരെ ഉറങ്ങാനും സമ്മതിക്കൂല്ലാ...”

ഉമ്മയുടെ ശബ്ദം അധികം ഉച്ചത്തിലല്ലാത്തതുകൊണ്ട് മറുപടിയെന്തെന്ന് മജിദിന് വ്യക്തമാവുന്നില്ല.

“ആ നേരമൊന്ന് വെളുത്തോട്ടെ. ഉമ്മാക്ക് രാത്രി വെറുതെ ഓരോന്ന് തോന്നണതാ....” അതും പറഞ്ഞ് അയാൾ ബെഡ്രൂമിന്റെ കതക് വലിച്ചടയ്ക്കുന്നത് മജീദിന്റെ ചെവിയിൽ പതിഞ്ഞു.

മുൻ‌വശത്തേക്ക് ആരും വരാൻ തരമില്ല എന്ന് തോന്നിയപ്പോൾ അയാൾ സാധനങ്ങൾ നിലത്തു വച്ച് ഒന്നു കൂടി വീടിനുള്ളിലേക്ക് കയറി. ആദ്യം കയറിയപ്പോൾ കണ്ട ആ ചലിക്കുന്ന ഫോട്ടോ ഫ്രെയിം! അതു തന്നെയായിരുന്നു അയാളുടെ ലക്ഷ്യം.

ഉമ്മയുടെ പിറുപിറുപ്പ് തൊട്ടപ്പുറത്ത് കേൾക്കാനുണ്ട്. പക്ഷെ മജീദിന് പിന്മാറാൻ ഭാവമില്ല. പതിയെ ഉള്ളിലേക്ക് കയറി ആ ഫ്രെയിം കൈക്കലാക്കി തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോൾ പിന്നിൽ നിന്ന് ആരോ ശക്തമായി പിടിച്ചു വലിക്കുന്നതു പോലെ മജീദിനു തോന്നി. ഇല്ലാ തോന്നലല്ല.!! താൻ പിടിക്കപ്പെട്ടു കഴിഞ്ഞു എന്നയാൾക്ക് ബോധ്യമായി. മുട്ടാളന്റെ മുട്ട് ഇത്തവണ ശരിക്കുമിടിച്ചു. തന്നെ പിറകിൽ നിന്ന് പിടിച്ച കൈകളെ കുടഞ്ഞിട്ട് പുറത്തേക്ക് കുതറിയോടാൻ ശ്രമിക്കുമ്പോൾ പിന്നിൽ “അള്ളാ.....” എന്നൊരു വിളി കൂടി കേട്ടു. തിരിഞ്ഞു നോക്കുമ്പോൾ ആ ഉമ്മ നിലത്തു വീണു കിടക്കുകയാണ്. ഇരുട്ടിൽ അധികം വ്യക്തമല്ലാത്ത ആ രൂപം വീണ്ടും അവനു നേരേ കൈയുയർത്തി എന്തോ പറയുന്നുണ്ട്.

ഒട്ടും മനസ്സിലാവാത്ത ഏതൊക്കെയോ വാക്കുകൾക്കിടയിൽ നിന്നും മജീദിന് ഒരു വാക്ക് മാത്രം പിടിത്തം കിട്ടി.

“ആശൂത്രി...!!”

സാഹചര്യവുമായി ഒട്ടും യോജിക്കാത്ത ആ വാക്ക് വെറുമൊരു മുട്ടാളൻ മാത്രമല്ലാത്ത മജീദിനെ ആശയക്കുഴപ്പത്തിലാക്കി. കേൾക്കാതെ കേട്ട വാക്കുകൾ നിമിഷം കൊണ്ട് അയാളൊന്നു റിവൈന്റ് ചെയ്യ്‌ത് കേട്ടു നോക്കി.

അതെ “അവരെ ആശുപത്രിയിൽ കൊണ്ടുപോകണം“ അതു തന്നെയാണ് ആ ഉമ്മയുടെ ആവശ്യം. പക്ഷെ എങ്ങിനെ...!? മോഷ്ടിക്കാൻ വന്ന താൻ ഇവരെ എങ്ങനെ ആശുപത്രിയിലെത്തിക്കും. അകത്തുപോയി റഹ്മാനെ വിളിച്ചുണർത്താമെന്നു വച്ചാൽ പിടിക്കപ്പെട്ടതു തന്നെ. നിലത്തു കിടന്നുകൊണ്ട് തന്റെ നേർക്ക് ദീനമായി കൈയുയർത്തി രക്ഷിക്കാനപേക്ഷിക്കുന്ന ആ വൃദ്ധയെ ഉപേക്ഷിച്ചു പോകാനും അയാൾക്കു മനസ്സു വന്നില്ല. എന്തു ചെയ്യണം എന്നറിയാത്ത നിമിഷങ്ങൾ.

‘മജീദിലെ ബാക്കിയുണ്ടായിരുന്ന മനുഷ്യസ്നേഹിക്ക് മുട്ടാളൻ ഒരല്പം വഴിമാറിക്കൊടുത്തു....!’ അയാൾ ചാടി വീടിനു പുറത്തേക്കിറങ്ങി. ഒറ്റയോട്ടത്തിന് മജീദ് മതിലനപ്പുറത്തുനിന്ന് തലയിട്ട് തന്റെ വരവും നോക്കിനിൽക്കുന്ന അലിക്കുഞ്ഞിനടുത്തെത്തി.

“വണ്ടിയെടുത്ത് വീടിന്റെ മുന്നിലേക്ക് വാടാ..” അതുമാത്രം പറഞ്ഞ് അയാൾ തിരിച്ച് വീട്ടിലേക്കോടി ഉള്ളിൽ കടന്ന് ആ ഉമ്മയെ താങ്ങിയെടുത്ത് വീണ്ടും പുറത്തേക്ക്. ഗെയിറ്റിനു പുറത്ത് പെട്ടിയാട്ടോയുമായി ബാക്കി സാധനങ്ങൾക്ക് കാത്തുനിന്ന അലിക്കുഞ്ഞിനെ ഞെട്ടിക്കുന്നതായിരുന്നു ആ കാഴ്ച.

വായിൽ നിന്നും ചോര ഇറ്റു തുടങ്ങിയിരുന്ന ആ വൃദ്ധ നന്നായി വിയർക്കുന്നുണ്ടായിരുന്നു. അവരെ പൊക്കിയെടുത്ത് സീറ്റിലേക്കിരുത്തി മജീദ് ധൃതിയിൽ വണ്ടി മുന്നോട്ടെടുത്തു.

ഓട്ടോയുടെ ക്യാബിനിൽ അള്ളിപ്പിടിച്ചിരുന്ന അലിക്കുഞ്ഞിന് ഒന്നും അങ്ങോട്ട് കത്തിയില്ല.

“അല്ലിക്കാ ഇതെന്തോന്നാ... ഈയുമ്മായെ എങ്ങോട്ടു കൊണ്ടുപോകുന്നു.

“മിണ്ടാണ്ടിരിക്കടാ...ഹമ്‌ക്കേ... അയാൾ അലറി.”

വിജനമായ ആ വഴിയിലൂടെ മജീദും പെട്ടിയാട്ടോയും ആ ഉമ്മയേം കൊണ്ട് മുന്നോട്ട് പാഞ്ഞു. ഈ സംഭവിച്ചതൊന്നുമറിയാതെ പ്രാക്ടിക്കലും തിയറിയുമൊക്കെയായി റഹ്‌മാനും സുഹറയും പിന്നെ സെയ്ദാലിയും ആ വീട്ടിനുള്ളിൽ.....!

*** *** *** *** *** *** ***

തലേന്ന് രാത്രിയിലെ കഠിനാദ്വാനത്തിന്റെ ക്ഷീണത്തിൽ മുട്ടാളൻ മജീദ് അല്പം കൂടുതൽ ഉറങ്ങിപ്പോയി. ഉണർന്നെണീറ്റ മജീദ് ആദ്യം ചെയ്യ്‍തത് തലേന്നടിച്ചു മാറ്റിയ എൽ‌സിഡി ഒന്നു ലഗായിച്ചു നോക്കലായിരുന്നു. തറയിൽ ചുരുണ്ടു കിടന്ന അലിക്കുഞ്ഞും കണ്ണും ഞെരടി എണീറ്റിരുന്നു. ഇതുവരെ കാണാത്ത വലിപ്പത്തിലും വെടിപ്പിലും ദൃശ്യങ്ങൾ മുന്നിൽ തെളിഞ്ഞപ്പോൾ ആ നാലുകണ്ണുകളിലും അതിശയവും അത്ഭുതവും നിറഞ്ഞു തുളുമ്പി ഒഴുകി പരന്നു....!!

പെട്ടന്നൊരു ചാനലിലെ ദൃശ്യവും വാർത്തയും അവരുടെ കണ്ണുകളിലെ രസങ്ങളത്രയും വറ്റിച്ചു കളഞ്ഞു.!

ഇന്നലത്തെ മോഷണകഥയിൽ അപ്രതീക്ഷിതമായി കടന്നുവന്ന ആ ഉമ്മയുടെ ദൃശ്യങ്ങൾ. അരികിൽ റഹ്‌മാനും സുഹറയും സെയ്ദാലിയുമൊക്കെയുണ്ട്. ഏതോ ഹോസ്പിറ്റലിന്റെ അത്യാഹിത വിഭാഗത്തിൽ അവരെ അഡ്മിറ്റ് ചെയ്യ്‌തിരിക്കുന്നു.

ബ്രേക്കിംഗ് ന്യൂസിന്റെ ടൈട്ടിൽ എൽ‌സിഡി സ്ക്രീനിൽ മിന്നി.

“ജനങ്ങളെ ആശങ്കയിലാക്കി നഗരത്തിൽ മോഷണ പരമ്പര തുടരുന്നു.....!!”

ടിവിയിലെ ന്യൂസ്സ് റീഡർ ശിമ്പളൻ സംഭവം നേരിൽ കണ്ടതുപോലെ വിവരിക്കുന്നു. കവർച്ചക്കെത്തിയ മോഷ്ടാക്കൾ വീട്ടിലെ വൃദ്ധയായ സ്ത്രീയെയും തട്ടിക്കൊണ്ടു പോകുകയായിരുന്നൂവത്രേ...!!! പക്ഷെ മോഷ്ടാക്കളെക്കണ്ട് ഭയന്ന് ഹൃദയസ്തംഭനമുണ്ടായ വൃദ്ധയെ പിന്നീട് മോഷ്ടാക്കൾ തന്നെ നഗരത്തിലെ ഒരു ആശുപത്രി പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു....!!

അലിക്കുഞ്ഞ് വാപൊളിച്ചിരുന്നുപോയി..... പിറകെ ദുഭായിക്കാരൻ റഹ്‌മാന്റെ വികാര തീവ്രമായ പ്രസ്താവന....!

തന്റെ ഇന്നത്തെ സ്ഥിതിയിൽ അസൂയയുള്ള ആരോ ആയിരിക്കണം ഇതിന്റെ പിന്നിലെന്നും തന്റെ ജീവന്റെ ജീവനായ ഉമ്മായെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടാനായിരുന്നിരിക്കണം അവരുടെ ലക്ഷ്യമെന്നും റഹ്‌മാൻ ആരോപിച്ചു. എന്തായാലും ഉമ്മായുടെ ജീവൻ തിരിച്ചു കിട്ടിയതിൽ റഹ്മാനും കുടുംബവും അള്ളാഹുവിനോട് നന്ദി പറഞ്ഞു.

അതേസമയം നഗരത്തിലെ സാമൂഹ്യവിരുദ്ധർക്ക് നേരെയുള്ള പോലീസിന്റെ നിസ്സംഗത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടിയുടെ യുവജന സംഘടനാപ്രവർത്തകർ ആഭ്യന്തരമന്ത്രിയുടെ കോലം കത്തിച്ചു....!! പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറിയ പ്രതിഷേധക്കാർക്കു നേരെ പോലീസ് ലാത്തിവീശി......!!

“ന്റ....റബ്ബേ....... ഇതെന്ത് മറിമായം....!” അലിക്കുഞ്ഞ് കണ്ണു മിഴിച്ചു.

“സംഗതി കൂടുതല് കൊഴപ്പം ആകുന്നേനു മുന്നേ ഞാൻ എങ്ങോട്ടേലും പോകാൻ പോകുവാണിക്കാ......”

മുട്ടാളൻ മജീദിന്റെ തലയിൽ ആ ഡയലോഗുകളൊന്നും കയറിയതേ ഇല്ല. അവിടെ മുഴുവൻ നക്ഷത്രങ്ങളായിരുന്നു. ഇന്നലെ രാത്രിയൊന്നും കാണാഞ്ഞ നക്ഷത്രങ്ങൾ. അതെല്ലാം കൂടീ തന്നെ നോക്കി “അയ്യേ കൂയ്യ്.....” എന്നു കളിയാക്കുന്നതുപോലെ അയാൾക്ക് തോന്നി.

Nov 29, 2010

അമ്മയറിയാതെ അച്ഛനൊരു കത്ത്

പാലക്കാട്ടെ ഒരു ഉൾനാടൻ ഗ്രാമം, പഴങ്കഥകൾക്കും നാട്ടാചാരങ്ങൾക്കുമപരി സത്യമുണ്ടാ‍യിരുന്ന ഗ്രാമം അവിടെ പനകൾ ചെത്തുകാരന് മുന്നിൽ തലകുനിച്ചു കൊടുക്കുമായിരുന്നത്രേ. അവന്റെ പെണ്ണ് പിഴച്ചതിൽ പിന്നെ പനകൾ തലകുനിക്കാതെയായി, അത് പഴങ്കഥ. ഗ്രാമത്തിന്റെ നിഷ്കളങ്കതകൾക്ക് മുകളിൽ നാഗരികതയുടെ കപടതകൾ ആധിപത്യം സ്ഥാപിച്ചപ്പോൾ ആ ഗ്രാമം അതിന്റെ സത്യത്തെ എവിടെയൊ വച്ചു മറന്നതാവണം. വിപ്ളവകാരികൾ പലരും നാടുവിട്ടു. ചിലർ നാഗരികതയുടെ ഭ്രമിപ്പിക്കലുകൾക്കടിമകളായി. മറ്റു ചിലർ വിഫലമാവുന്ന പ്രതികരണങ്ങളുമായി ഇപ്പഴും അവിടവിടെ. മനസ്സിലപ്പോഴും നന്മ ബാക്കിയുണ്ടായിരുന്നത് ആ ഗ്രാമത്തിലെ കുട്ടികളിൽ മാത്രം. ഒരിറ്റു സ്നേഹത്തിന്റെ സത്യത്തെ അവർ നാട്ടുവഴികളിൽ തേടി നടന്നു. അതിലൊരുവനായിരുന്നു ദാസപ്പനും.

നിസ്സാര പ്രശ്നങ്ങളുടെയും വാശിയുടേയുമൊക്കെ പേരിൽ വലിയവർ തമ്മിലകലുമ്പോൾ കുട്ടികളുടെ ദുഃഖം അവരുടെ മനസ്സ് ആതാരും കണ്ടെന്നു നടിക്കാറില്ലല്ലോ. അത്തരമൊരു മാനസികാവസ്ഥയിലായിരുന്നു ദാസപ്പനും. എങ്കിലും അമ്മയറിയാതെ അവനച്ഛനെ സ്നേഹിച്ചു. ഒരു പനയോളം സ്നേഹം നിറച്ച കത്തുകളിലൂടെ ഓർമ്മയടയാളങ്ങൾ വീണു തുടങ്ങും മുമ്പേ തനിക്കു നഷ്ടമായ അച്ഛനെ തിരികെകിട്ടാൻ ആ സാന്നിദ്യം യാഥാർത്ഥ്യമാക്കാൻ ദാസപ്പൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ആ കത്തുകളിലെ ദാസന്റെ മനസ്സിനേയും അത് പിന്നീട് അവന്റെ ജീവിതത്തിലുണ്ടാക്കിയ അപ്രതീക്ഷിത പരിണാമങ്ങളുടെയും കഥ പറയുകയാണ് T D ദാസൻ Std VI B എന്ന തന്റെ കന്നി ചിത്രത്തിലൂടെ സംവിധായകൻ മോഹൻ രാഘവൻ.

യഥാർത്ഥ മേൽവിലാസക്കാരന്റെ പക്കലെത്താതെ പോകുന്ന ആ കത്തുകളിലാദ്യത്തേത് പരസ്യചിത്ര സംവിധായകനായ നന്ദകുമാറിന്റെയും മകൾ അമ്മുവിന്റെയും കൈകളിലേക്കാണ് വന്നുചേരുന്നത്. നന്ദൻ ആ സംഭവത്തെ / കത്തിനെ നല്ലൊരു ത്രെഡായിക്കണ്ട് അതിന്റെ കച്ചവട സാധ്യതകളെ മുൻ‌നിർത്തി ഒരു സിനിമ നിർമ്മിക്കാനൊരുങ്ങുമ്പോൾ അമ്മു ചിന്തിക്കുന്നത് തികച്ചും വ്യത്യസ്ഥമായാണ്. അവന്റെ മാനസികാവസ്ഥ ചിലപ്പോഴെങ്കിലും തന്റേതാണെന്നുള്ള തിരിച്ചറിവ് വരികളിലൂടെ ദാസൻ അവന്റെ അച്ഛനിൽ നിന്ന് കൊതിച്ച സ്നേഹത്തിന്റെ വാത്സല്യത്തിന്റെ സാന്നിധ്യമാകാൻ അവളെ പ്രേരിപ്പിക്കുന്നു. അവളുടെ കത്തുകളും സമ്മാനങ്ങളും ദാസന്റെ ജീവിതത്തിന് പുതുവെളിച്ചമാകുന്നു. ആ പിഞ്ചുമനസ്സിൽ അവ സമ്മാനിക്കുന്ന പ്രതീക്ഷകൾ വാനോളമാകുമ്പോൾ സ്വാഭാവികമായും പ്രതിസന്ധികളും വളരുന്നു.

വർത്തമാനകാല ജീവിതങ്ങളിൽ വിശ്വാസങ്ങൾ വെറും ജാഡയാവുകയും മനുഷ്യത്വം പടിയടക്കപ്പെടുകയും ചെയ്യുമ്പോൾ പിഞ്ചുമനസ്സുകൾ അതിനെയൊക്കെ ആവുന്ന രീതിയിൽ വെല്ലുവിളിക്കുന്നത് ചിത്രത്തിൽ അവിടവിടെ കാണാം. കഥാഗതിയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ലെങ്കിലും മെട്രോ നഗരത്തിന്റെ കോലാഹലങ്ങൾക്കു നേരെ ഗോഷ്ടികാട്ടി ഒരു ഭ്രാന്തൻ ചിത്രത്തിൽ വന്നുപോകുന്നത് ചില ഓർമ്മപ്പെടുത്തലുകൾ സമ്മാനിച്ചുകൊണ്ടാണ്.

“അയാളെ നിങ്ങൾക്കറിയില്ല, ഇനിയും അയാളുടെ മുന്നിൽ തോൽക്കാൻ എനിക്കാവില്ല” എന്ന ഭാര്യയുടെ പ്രതികരണത്തിൽ മാത്രം സംവിധായകൻ എല്ലാമൊതുക്കി വയ്ക്കുമ്പോൾ ദാസപ്പന്റെ അച്ഛനും ഗ്രാമത്തിലെ പഴയ വിപ്ളവകാരിയുമായ രാഘവൻ വീടും നാടുമുപേക്ഷിച്ച് പലായനം ചെയ്യ്തത് എന്തുകൊണ്ട് എന്നത് ഒരു സമസ്യയാവുന്നു. ഒരു പക്ഷെ കാ‍ലഹരണപ്പെട്ട വിപ്ളവ സമവാക്യങ്ങളും ആ തിരോധാനത്തിനു പിന്നിലുണ്ടാവാം. മടയിലൊതുങ്ങിയ ഒരു പഴയ നരിയായി രാഘവന്റെ സുഹൃത്ത് രാമൻ‌കുട്ടി ഈ സാധ്യതകളെ സാധൂകരിക്കുന്നു. ഒരു വൈരുദ്ധ്യമെന്നോണം ചന്ദ്രിക ഭർത്താവിന്റെ സമരവീര്യത്തോടെ ഗ്രാമത്തിൽ പോരാട്ടത്തിന്റെ ചങ്ങലകൾ തീർക്കുന്നുമുണ്ട്.

സംവിധായകന്റെ ടച്ചസ്സ് കാര്യമായി കാണാൻ കഴിഞ്ഞില്ലെങ്കിലും നല്ലൊരു കഥ അതിനോട് നീതിപുലർത്തിയ തിരക്കഥയും സംഭാഷണ ശകലങ്ങളും എല്ലാം ചേർന്ന് ചിത്രം അതിന്റെ പൂർണ്ണതയിലേക്ക് വരുമ്പോൾ ഒരു നല്ല ടീം വർക്കിന്റെ സുഖം. ഗൃഹാതുരത്വമുണർത്തുന്ന പാലക്കാടൻ ഗ്രാമ പശ്ചാത്തലം ചില നഷ്ട സ്വപ്നങ്ങളുടെ കണക്കെടുക്കൽ കൂടിയായി. കച്ചവട സിനിമകയുടെ ഫ്ളേവറുകൾ കുത്തിക്കയറ്റാൻ മടികാണിച്ചതിനാലാവണം ബോക്സോഫീസിൽ ചലനമുണ്ടാക്കാൻ ചിത്രത്തിനു കഴിയാതെ പോയത്. എങ്കിലും നല്ല സിനിമയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ കുറച്ചധികം കാലം ഈ ചിത്രവും ഇതിലെ കഥാപാത്രങ്ങളും ഉണ്ടാവും.

Nov 20, 2010

അന്തിക്കാട്ടെ കഥകള്‍ തുടരുന്നു...

ഏറെ പ്രതീക്ഷയോടെ എന്നാല്‍ ഏറെ വൈകി കണ്ട ഒരു ചിത്രം..."കഥ തുടരുന്നു", കണ്ടപ്പോള്‍ ഒന്ന് നിരൂപിചാലോ എന്ന് തോന്നിപോയി.


അമ്പതു ചിത്രങ്ങള്‍ അല്ല അമ്പതു ചലച്ചിത്രാനുഭവങ്ങള്‍ മലയാളത്തിനു സമ്മാനിച്ച സത്യന്‍ അന്തിക്കാട്...! ആ പേര് വെള്ളിത്തിരയില്‍ തെളിയുമ്പോഴൊക്കെയും ഓരോ സിനിമാപ്രേമിയുടെയും മനസ്സില്‍ പ്രതീക്ഷയുടെ ഒരു വേലിയേറ്റം തന്നെയാവും ഉണ്ടാവുക. അത് ഇക്കഴിഞ്ഞ രണ്ട് ദശാംബ്ദകാലം കൊണ്ട് ആ സിനിമാ പ്രതിഭ സ്വന്തമാക്കിയ ഒരു വലിയ അവാർഡ് തന്നെയാണ്. അദ്ദേഹത്തിന്റെ അന്‍പതാമതു ചിത്രമായ "കഥതുടരുന്നു" കാണാനിരുന്നപ്പോള്‍ എന്റെ മനസ്സിലും പ്രതീക്ഷകള്‍ ചിറകു മുളച്ചു തുടങ്ങിയിരുന്നു. അച്ഛുവിന്റെ അമ്മയ്ക്ക് ശേഷം സ്ത്രീകഥാപാത്രത്തിനു പ്രാധാന്യം നൽകിക്കൊണ്ട് ഒരു ചിത്രമൊരുങ്ങുമ്പോള്‍ പ്രത്യേകിച്ചും. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് കോടതി വിധിയുടെ പിന്തുണയോടെ മുസ്ലീമായ കാമുകനൊപ്പം ഇറങ്ങിത്തിരിക്കുന്ന വിദ്യാലക്ഷ്മിയുടെ ജീവിത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് സത്യന്‍ അന്തിക്കാട് തന്നെ രചനയും സംവിധാനവും നിര്‍‌വ്വഹിച്ച ഈ ചിത്രം പറഞ്ഞു വയ്ക്കുന്നത്.

ഒരു ക്വൊട്ടേഷന്‍ സംഘത്തിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഭര്‍ത്താവായ ഷാനവാസ് കൊല്ലപ്പെടുന്നതോടെ വിദ്യാലക്ഷ്മിയുടെയും മകള്‍ ലയയുടെയും സ്നേഹ സമ്പന്നമായ ജീവിതത്തിലേക്ക് പ്രതിസന്ധികള്‍ ഒന്നൊന്നായി കടന്നു വരുന്നു. സ്വന്തം കിടപ്പാടം കൂടി നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങുന്ന അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഓട്ടോ ഡ്രൈവര്‍ പ്രേമന്റെ സാന്നിദ്ദ്യം കഥയ്ക്ക് പുതിയ വഴിത്തിരുവ് നല്‍കുന്നു. അനാഥനായ പ്രേമന്റെ ലോകമായ ചേരിയിലേക്ക് നായികയും മകളും എത്തുമ്പോള്‍ അവരെയും ഒപ്പം പ്രേക്ഷകനെയും കാത്തിരിക്കുന്നത് നിരവധി വ്യത്യസ്ഥ കഥാപാത്രങ്ങളാണ്. ലാസറും ഓമന കുഞ്ഞമ്മയും ജാഥകള്‍ക്കും സമരങ്ങള്‍ക്കും ആളെ സപ്ളേ ചെയ്യുന്ന മാമൂക്കോയയുടെ കഥാപാത്രവും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുടെ പങ്കപ്പാടുകളും. എക്സ് കള്ളനായ മാമച്ചനും ഉപകഥയിലെ പ്രണയജോടികളായ മല്ലികയും സതീഷും എല്ലാം ഇതിനുദാഹരണങ്ങളാണ്. പ്രണയകോലാഹലങ്ങൾക്കിടയിൽ ഉപേക്ഷിക്കേണ്ടി വന്ന മെഡിസിൻ പഠനം പൂർത്തിയാക്കാൻ നായികയ്ക്ക് തങ്ങളുടെ തുച്ഛമായ സമ്പാദ്യത്തിലൊരു ഭാഗം മാറ്റിവയ്ക്കുന്ന ചേരി നിവാസികൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹിക മൂല്യങ്ങൾക്ക് ഒരു അപവാദമാകുന്നു. സത്യൻ സിനിമകളുടെ പതിവ് കെട്ടുവട്ടങ്ങളിൽ നിന്നാണെങ്കിലും സമർദ്ധമായി രൂപപ്പെട്ട കഥാപാത്രങ്ങൾ. ഇവർ ഉൾപ്പെടുന്ന രംഗങ്ങളിൽ ആക്ഷേപ ഹാസ്യത്തിന്റെ സാധ്യതകൾ ഭംഗിയായി ഉപയോഗപ്പെടുത്താനും സംവിധായകനു കഴിഞ്ഞു.

മാറ്റങ്ങൾ എല്ലാ മേഖലയേയും കീഴടക്കുമ്പോഴും മതത്തെ കൂട്ടുപിടിച്ച് അനാവശ്യമായ ന്യായങ്ങൾ നിരത്തി ഏതൊരു നിസ്സഹായന്റെയും ദൌർബല്യങ്ങളെ മുതലെടുക്കാൻ തക്കം പാർത്തിരിക്കുന്ന നമ്മുടെ സാക്ഷര സമൂഹത്തെ ഒട്ടനവധി കാര്യങ്ങൾ ഓർമ്മപ്പെടുത്താൻ കഴിയുമായിരുന്ന ഒരു കഥാ തന്തുവായിരുന്നു “കഥ തുടരുന്നു” എന്ന ചിത്രത്തിന്റേത്. പക്ഷെ “സന്ദേശം” പോലുള്ള ധീരമായ ചലച്ചിത്രങ്ങളൊരുക്കിയ ഒരു സംവിധായകന് ഇത്തവണ എന്തു സംഭവിച്ചു എന്ന് മനസ്സിലാകുന്നില്ല. ഒരു പക്ഷെ ശ്രീനിവാസൻ എന്ന കൌശലക്കാരന്റെ അഭാവമാകുമൊ!!? ഒരു “സെയിഫ് ലാന്റിംഗ്” അങ്ങനയെ ഈ ചിത്രത്തിന്റെ പര്യവസാനത്തെ വിശേഷിപ്പിക്കാനാവൂ. ഒരു ഹിന്ദു മുസ്ലിം ലഹളയൊ അതു വരുത്തിവയ്ക്കുന്ന ദുരന്തങ്ങളോ ഉൾപ്പെടുത്തണമായിരുന്നു എന്നല്ല ഉദ്ദേശിച്ചത്. സമൂഹത്തിന് എന്തെങ്കിലും ഒരു സന്ദേശം നൽകാൻ കഴിയുന്ന, സ്വാധീനം ചെലുത്തുന്ന ഒരു തലത്തിലേക്ക് ചിത്രം ഉയർന്നില്ല എന്ന നിരാശയാണ് പങ്ക് വെയ്ക്കുന്നത്.

തുടക്കത്തിൽ കണ്ട ഒരു ആവേശം കഥയുടെ പുരോഗതിയിൽ കാണാഞ്ഞതും ഈ സെയിഫ് ലാന്റിംഗിനായുള്ള പരിശ്രമത്തിനിടയിൽ നഷ്ടമായതാവാം. അപ്രതീക്ഷിതമായുള്ള ബാഗ് മോഷ്ടാവിന്റെ രംഗപ്രവേശം നായകനെ കണ്ടെത്താനുള്ള വഴിയായി ന്യായികരിക്കാമെങ്കിലും തെരുവിലേക്കിറങ്ങുന്ന വിദ്യാസമ്പന്നയായ ഒരു ചെറുപ്പക്കാരിയുടെ പാർക്കിലേയും റെയിൽ‌വേസ്റ്റേഷനിലേയും ചുറ്റിക്കറങ്ങലും അന്തിയുറക്കവും അല്പം കുടിപ്പോയില്ലേ എന്നൊരു സംശയം അതുപോലെ തന്നെ നായികയുടെ പഠനച്ചിലവിനായി പണം സ്വരൂപിക്കുന്ന ചേരി നിവാസികളുടെ രംഗങ്ങളും തുടർന്നുള്ളവയും പല തമിഴ് സിനിമകളിലും കണ്ടു കളഞ്ഞ പതിവ് സെന്റിമെൻസ്സ് സെറ്റപ്പുകളായി തോന്നി. ഒടുവിൽ തനിക്ക് മകൾ കൂടി നഷ്ടെപെടുമെന്ന സാഹചര്യത്തിൽ നായിക കാര്യങ്ങളെ ഇനിയെങ്ങനെ നേരിടും എന്ന ആകാംഷയിലിരിക്കുന്ന കാണിയുടെ മുന്നിലേക്ക് സുഹൃത്തായ ലേഡിഡോക്ടറുടെ വുഡ്ബിയെ ഒരു രക്ഷകന്റെ രൂപത്തിലിറക്കി സംഗതി ശുഭമാക്കിയപ്പോൾ നായിക യാത്രയാവുന്ന വിമാനത്തോടൊപ്പം പ്രേക്ഷകന്റെ പ്രതീക്ഷയും കടലുകടന്നു.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും മമ്ത മോഹൻ‌ദാസിന് ചില നല്ല അഭിനയ മുഹൂർത്തങ്ങൾ ചിത്രം നൽകുന്നു. ഇളയരാജ ഈണമിട്ട ചിത്രത്തിലെ ഒരു ഗാനം പോലും മോശമായില്ല എന്നതും ചിത്രത്തിന്റെ ചേരുവകളിൽ ഒരു പ്ളസ് പോയിന്റാണ്. എന്തിനും ഏതിനും ജാതകം നോക്കുന്ന പ്രേംനസീർ എന്ന പ്രേമൻ ജയറാമിന്റെ കയ്യിൽ അനായാസമായി. ആസിഫ് അലി അവതരിപ്പിച്ച ഷാനവാസ് എന്ന കഥാപാത്രം മോശമല്ലാത്ത പ്രകടനത്തോടെ തന്റെ ഭാഗം ഭംഗിയാക്കി. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സഹസംവിധായകന്റെ കുപ്പായമണിഞ്ഞു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. ഭാവിയിൽ അച്ഛനെ വെല്ലുന്ന ഒരു മകനായി അഖിലും മലയാളിക്കു മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കാം.

ഇത്തിരി നിരാശ സമ്മാനിച്ച് ഈ ചിത്രം അവസാനിക്കുമ്പോൾ എന്റെ മനസ്സിലേക്ക് ഓടി വന്നത് പലവുരു ടിവിയിലും മറ്റുമായി കണ്ട അന്തിക്കാട്ടെ വയലോരങ്ങളും ഇടവഴികളും താണ്ടി വരുന്ന ഒരു സൈക്കിളാണ്. അതും ചവിട്ടി പുതിയ കഥാബീജങ്ങൾ തേടിയാത്രയാവുന്ന സത്യൻ അന്തിക്കാട് എന്ന തനി നാടൻ സിനിമാക്കാരനേയും. ഒപ്പം കഴിഞ്ഞ കുറേക്കാലമായി തകരാതെ സൂക്ഷിച്ച സത്യൻ സിനിമകളെക്കുറിച്ചുള്ള പ്രതീക്ഷകളും.