Nov 29, 2010

അമ്മയറിയാതെ അച്ഛനൊരു കത്ത്

പാലക്കാട്ടെ ഒരു ഉൾനാടൻ ഗ്രാമം, പഴങ്കഥകൾക്കും നാട്ടാചാരങ്ങൾക്കുമപരി സത്യമുണ്ടാ‍യിരുന്ന ഗ്രാമം അവിടെ പനകൾ ചെത്തുകാരന് മുന്നിൽ തലകുനിച്ചു കൊടുക്കുമായിരുന്നത്രേ. അവന്റെ പെണ്ണ് പിഴച്ചതിൽ പിന്നെ പനകൾ തലകുനിക്കാതെയായി, അത് പഴങ്കഥ. ഗ്രാമത്തിന്റെ നിഷ്കളങ്കതകൾക്ക് മുകളിൽ നാഗരികതയുടെ കപടതകൾ ആധിപത്യം സ്ഥാപിച്ചപ്പോൾ ആ ഗ്രാമം അതിന്റെ സത്യത്തെ എവിടെയൊ വച്ചു മറന്നതാവണം. വിപ്ളവകാരികൾ പലരും നാടുവിട്ടു. ചിലർ നാഗരികതയുടെ ഭ്രമിപ്പിക്കലുകൾക്കടിമകളായി. മറ്റു ചിലർ വിഫലമാവുന്ന പ്രതികരണങ്ങളുമായി ഇപ്പഴും അവിടവിടെ. മനസ്സിലപ്പോഴും നന്മ ബാക്കിയുണ്ടായിരുന്നത് ആ ഗ്രാമത്തിലെ കുട്ടികളിൽ മാത്രം. ഒരിറ്റു സ്നേഹത്തിന്റെ സത്യത്തെ അവർ നാട്ടുവഴികളിൽ തേടി നടന്നു. അതിലൊരുവനായിരുന്നു ദാസപ്പനും.

നിസ്സാര പ്രശ്നങ്ങളുടെയും വാശിയുടേയുമൊക്കെ പേരിൽ വലിയവർ തമ്മിലകലുമ്പോൾ കുട്ടികളുടെ ദുഃഖം അവരുടെ മനസ്സ് ആതാരും കണ്ടെന്നു നടിക്കാറില്ലല്ലോ. അത്തരമൊരു മാനസികാവസ്ഥയിലായിരുന്നു ദാസപ്പനും. എങ്കിലും അമ്മയറിയാതെ അവനച്ഛനെ സ്നേഹിച്ചു. ഒരു പനയോളം സ്നേഹം നിറച്ച കത്തുകളിലൂടെ ഓർമ്മയടയാളങ്ങൾ വീണു തുടങ്ങും മുമ്പേ തനിക്കു നഷ്ടമായ അച്ഛനെ തിരികെകിട്ടാൻ ആ സാന്നിദ്യം യാഥാർത്ഥ്യമാക്കാൻ ദാസപ്പൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ആ കത്തുകളിലെ ദാസന്റെ മനസ്സിനേയും അത് പിന്നീട് അവന്റെ ജീവിതത്തിലുണ്ടാക്കിയ അപ്രതീക്ഷിത പരിണാമങ്ങളുടെയും കഥ പറയുകയാണ് T D ദാസൻ Std VI B എന്ന തന്റെ കന്നി ചിത്രത്തിലൂടെ സംവിധായകൻ മോഹൻ രാഘവൻ.

യഥാർത്ഥ മേൽവിലാസക്കാരന്റെ പക്കലെത്താതെ പോകുന്ന ആ കത്തുകളിലാദ്യത്തേത് പരസ്യചിത്ര സംവിധായകനായ നന്ദകുമാറിന്റെയും മകൾ അമ്മുവിന്റെയും കൈകളിലേക്കാണ് വന്നുചേരുന്നത്. നന്ദൻ ആ സംഭവത്തെ / കത്തിനെ നല്ലൊരു ത്രെഡായിക്കണ്ട് അതിന്റെ കച്ചവട സാധ്യതകളെ മുൻ‌നിർത്തി ഒരു സിനിമ നിർമ്മിക്കാനൊരുങ്ങുമ്പോൾ അമ്മു ചിന്തിക്കുന്നത് തികച്ചും വ്യത്യസ്ഥമായാണ്. അവന്റെ മാനസികാവസ്ഥ ചിലപ്പോഴെങ്കിലും തന്റേതാണെന്നുള്ള തിരിച്ചറിവ് വരികളിലൂടെ ദാസൻ അവന്റെ അച്ഛനിൽ നിന്ന് കൊതിച്ച സ്നേഹത്തിന്റെ വാത്സല്യത്തിന്റെ സാന്നിധ്യമാകാൻ അവളെ പ്രേരിപ്പിക്കുന്നു. അവളുടെ കത്തുകളും സമ്മാനങ്ങളും ദാസന്റെ ജീവിതത്തിന് പുതുവെളിച്ചമാകുന്നു. ആ പിഞ്ചുമനസ്സിൽ അവ സമ്മാനിക്കുന്ന പ്രതീക്ഷകൾ വാനോളമാകുമ്പോൾ സ്വാഭാവികമായും പ്രതിസന്ധികളും വളരുന്നു.

വർത്തമാനകാല ജീവിതങ്ങളിൽ വിശ്വാസങ്ങൾ വെറും ജാഡയാവുകയും മനുഷ്യത്വം പടിയടക്കപ്പെടുകയും ചെയ്യുമ്പോൾ പിഞ്ചുമനസ്സുകൾ അതിനെയൊക്കെ ആവുന്ന രീതിയിൽ വെല്ലുവിളിക്കുന്നത് ചിത്രത്തിൽ അവിടവിടെ കാണാം. കഥാഗതിയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ലെങ്കിലും മെട്രോ നഗരത്തിന്റെ കോലാഹലങ്ങൾക്കു നേരെ ഗോഷ്ടികാട്ടി ഒരു ഭ്രാന്തൻ ചിത്രത്തിൽ വന്നുപോകുന്നത് ചില ഓർമ്മപ്പെടുത്തലുകൾ സമ്മാനിച്ചുകൊണ്ടാണ്.

“അയാളെ നിങ്ങൾക്കറിയില്ല, ഇനിയും അയാളുടെ മുന്നിൽ തോൽക്കാൻ എനിക്കാവില്ല” എന്ന ഭാര്യയുടെ പ്രതികരണത്തിൽ മാത്രം സംവിധായകൻ എല്ലാമൊതുക്കി വയ്ക്കുമ്പോൾ ദാസപ്പന്റെ അച്ഛനും ഗ്രാമത്തിലെ പഴയ വിപ്ളവകാരിയുമായ രാഘവൻ വീടും നാടുമുപേക്ഷിച്ച് പലായനം ചെയ്യ്തത് എന്തുകൊണ്ട് എന്നത് ഒരു സമസ്യയാവുന്നു. ഒരു പക്ഷെ കാ‍ലഹരണപ്പെട്ട വിപ്ളവ സമവാക്യങ്ങളും ആ തിരോധാനത്തിനു പിന്നിലുണ്ടാവാം. മടയിലൊതുങ്ങിയ ഒരു പഴയ നരിയായി രാഘവന്റെ സുഹൃത്ത് രാമൻ‌കുട്ടി ഈ സാധ്യതകളെ സാധൂകരിക്കുന്നു. ഒരു വൈരുദ്ധ്യമെന്നോണം ചന്ദ്രിക ഭർത്താവിന്റെ സമരവീര്യത്തോടെ ഗ്രാമത്തിൽ പോരാട്ടത്തിന്റെ ചങ്ങലകൾ തീർക്കുന്നുമുണ്ട്.

സംവിധായകന്റെ ടച്ചസ്സ് കാര്യമായി കാണാൻ കഴിഞ്ഞില്ലെങ്കിലും നല്ലൊരു കഥ അതിനോട് നീതിപുലർത്തിയ തിരക്കഥയും സംഭാഷണ ശകലങ്ങളും എല്ലാം ചേർന്ന് ചിത്രം അതിന്റെ പൂർണ്ണതയിലേക്ക് വരുമ്പോൾ ഒരു നല്ല ടീം വർക്കിന്റെ സുഖം. ഗൃഹാതുരത്വമുണർത്തുന്ന പാലക്കാടൻ ഗ്രാമ പശ്ചാത്തലം ചില നഷ്ട സ്വപ്നങ്ങളുടെ കണക്കെടുക്കൽ കൂടിയായി. കച്ചവട സിനിമകയുടെ ഫ്ളേവറുകൾ കുത്തിക്കയറ്റാൻ മടികാണിച്ചതിനാലാവണം ബോക്സോഫീസിൽ ചലനമുണ്ടാക്കാൻ ചിത്രത്തിനു കഴിയാതെ പോയത്. എങ്കിലും നല്ല സിനിമയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ കുറച്ചധികം കാലം ഈ ചിത്രവും ഇതിലെ കഥാപാത്രങ്ങളും ഉണ്ടാവും.

3 comments:

  1. നന്നായി അവതരിപ്പിച്ചു രഞ്ജീഷ്..........!!!
    അഭിനന്ദനങ്ങള്‍ ...........!!!

    {ഓര്‍മ്മയുണ്ടോ..?)

    ReplyDelete